'എന്തൊരു ക്രൂരനാണ് ഭർത്താവ്, ഭാര്യ എന്തൊരു മഠയത്തിയാണ്'- ഭാര്യയ്ക്ക് ചീര്‍ത്ത കവിളുകളും തടിച്ച മുഖവുമാണെന്ന് പറഞ്ഞ് ഡിവോഴ്സ് ചെയ്ത ഭര്‍ത്താവിനെതിരെ സോഷ്യല്‍ മീഡിയ
തിങ്കള്‍, 14 മാര്‍ച്ച് 2016 (15:42 IST)
ഈ അടുത്തകാലത്തായി ചൈനയിലെ സോഷ്യൽമീഡിയകളില്‍ സജീവ ചർച്ചാവിഷയമായ ഒരു സംഭവമാണ് തടിച്ച മുഖമായതുകൊണ്ട് വിവാഹമോചിതയാകേണ്ടിവന്ന ഒരു സ്ത്രീയുടെ അവസ്ഥ. സ്ത്രീയെക്കുറിച്ചോ അവരുടെ ഭർത്താവിനെക്കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ചൈനയിലെ വീബോ എന്ന മൈക്രോബ്ലോഗിങ് നെറ്റ്‌വർക്കിൽ ഇതിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള സംസാരം ഇപ്പോള്‍ സജീവമാണ്.
ഭാര്യയുടെ മുഖത്തിന് വലുപ്പം കൂടുതലാണെന്നും ചതുരാകൃതിയിലുള്ളതാണെന്നുമായിരുന്നു ഭർത്താവിന്റെ പരാതി. കൂടാതെ ചീർത്ത കവിളുകളാണ് ഭാര്യയ്ക്കെന്നും അയാല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു അയാള്‍ ആ സ്ത്രീയില്‍ നിന്നും വിവാഹമോചനം നേടിയത്. പത്ത് വർഷം മുൻപ് ഭർത്താവ് ഡിവോഴ്സ് ചെയ്തതിനെ തുടര്‍ന്ന് ഈ സ്ത്രീ മുഖം നന്നാക്കുന്നതിനായി മൂന്നു തവണ പ്ലാസ്റ്റിക് സർജറി നടത്തിയതായി പറയപ്പെടുന്നു. സർജറി ചെയ്ത ആശുപത്രി അധികൃതരുമായി നാല്‍പ്പത്തിയൊന്‍പതുകാരിയായ ഈ സ്ത്രീ നടത്തിയ തര്‍ക്കമാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് പുറത്തു വരാന്‍ കാരണം.
മൂന്നാമതു നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം താടിയെല്ലു പൊട്ടാൻ പോകുന്നതുപോലെ തോന്നുന്നെന്നും സ്ട്രോ ഉപയോഗിച്ച് മാത്രമേ തനിക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നുള്ളൂ എന്നും സ്ത്രീ ആശുപത്രി അധികൃതരെ അറിയിച്ചു.കൂടാതെ തന്റെ ഈ അവസ്ഥക്ക് ഉത്തരവാദികള്‍ ആശുപത്രി അധികൃതരാണെന്നും ഇതിനു തനിക്ക് നഷ്ടപരിഹാരം വേണമെന്നും അവര്‍ അറിയിച്ചു.
എന്നാല്‍ മൂന്നാം തവണ ശസ്ത്രക്രിയയ്ക്കെത്തിയ സ്ത്രീയോട് ശസ്ത്രക്രിയയല്ല പകരം കൗൺസലിങ്ങാണ് വേണ്ടത് എന്ന് ഉപദേശിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ശസ്ത്രക്രിയ തുടർന്നാൽ ഞരമ്പുകൾക്കു ക്ഷതമേൽക്കുമെന്നു മനസ്സിലായതോടെ ഡോക്ടർമാർ ശസ്ത്രക്രിയ നിർത്തിവയ്ക്കുകയായിരുന്നു. സ്ത്രീയ്ക്ക് ചെറിയ നഷ്ടപരിഹാരം കൊടുത്ത് ആശുപത്രി അധികൃതര്‍ കേസ് ഒതുക്കിയെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.