ബൊക്കോഹറം പെണ്‍കുട്ടികളെ ഒളിപ്പിച്ച സ്ഥലം കാണ്ടെത്തി

ചൊവ്വ, 27 മെയ് 2014 (10:53 IST)
നൈജീരിയയില്‍ ബൊക്കോഹറം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മൂന്നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഒളിപ്പിച്ച സ്‌ഥലം കണ്ടെത്തിയതായി നൈജീരിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 
 
പാശ്‌ചാത്യ വിദ്യാഭ്യാസം തേടിയെന്ന പേരിലാണ്‌ ബൊക്കോഹറം തീവ്രവാദികള്‍ ഏപ്രില്‍ 15-ന്‌ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്‌. തീവ്രവാദികളുടെ ക്രൂര നടപടിയ്‌ക്ക് എതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പെണ്‍കുട്ടികളെ കണ്ടെത്താനായി സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
 
 
എന്നാല്‍ ഇപ്പോള്‍ സൈനിക ആക്രമണം നടത്തി പെണ്‍കുട്ടികളെ മോചിപ്പിക്കാന്‍ ശ്രമിക്കില്ലെന്ന്‌ വ്യോമസേനാ മേധാവി അലക്‌സ് ബദെഹ്‌ പറഞ്ഞു. പെണ്‍കുട്ടികളുടെ ജീവന്‌ ഭീഷണിയാകുമെന്നതിനാലാണ്‌ ഇത്‌. 
 
100 തീവ്രവാദികളെ മോചിപ്പിച്ചാല്‍ 50 പെണ്‍കുട്ടികളെ മോചിപ്പിക്കാമെന്ന്‌ ബൊക്കോഹറം നിര്‍ദ്ദേശം വച്ചിരുന്നു. നൈജീരിയയുടെ തുടര്‍ നടപടികള്‍ക്കായി കാത്തിരിക്കുകയാണ്‌ ലോകം. അതേസമയം തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടികളെ മതം മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്‌. 
 
കുറേ പേര്‍ പാമ്പു കടിയേറ്റ്‌ മരിച്ചതായും കുറച്ചു പേരെ കാമറൂണ്‍, ചാഡ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കടത്തിയതായും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. അന്‍പതോളം പേര്‍ രക്ഷപ്പെട്ട്‌ തിരിച്ചെത്തിയതായി നൈജീരിയന്‍ പോലീസിനെ ഉദ്ദരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
 

വെബ്ദുനിയ വായിക്കുക