സമാധാനമാകാതെ അലാസ്‌ക ഉച്ചകോടി; ട്രംപ്-പുടിന്‍ കൂടിക്കാഴ്ച നീണ്ടത് മൂന്നുമണിക്കൂര്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 16 ഓഗസ്റ്റ് 2025 (08:55 IST)
സമാധാനമാകാതെ അലാസ്‌ക ഉച്ചകോടി. ട്രംപ്-പുടിന്‍ കൂടിക്കാഴ്ച നീണ്ടത് മൂന്നുമണിക്കൂറാണ്. റഷ്യ-യുക്രൈന്‍ വെടി നിര്‍ത്തല്‍ വിഷയത്തില്‍ ധാരണയാകാതെയാണ് ചര്‍ച്ച അവസാനിച്ചത്. നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച ശേഷം തുടര്‍നടപടി എടുക്കുമെന്ന് ട്രംപ് പറഞ്ഞു. യുക്രെയിന്‍ സഹോദര രാജ്യമാണെന്നാണ് പുടിന്‍പ്രതികരിച്ചത്. എന്നാല്‍ റഷ്യയ്ക്ക് പല ആശങ്കകള്‍ ഉണ്ടെന്നും പുടിന്‍ പറഞ്ഞു.
 
സെലന്‍സ്‌കീ സര്‍ക്കാരാണ് അതിലൊന്നെന്ന് പുടിന്‍ ആവര്‍ത്തിച്ചു. കൂടാതെ ട്രംപിനെ പുടിന്‍ മോസ്‌കോയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ നിരവധി കാര്യങ്ങളില്‍ ധാരണയായിട്ടുണ്ട്. എന്തൊക്കെ കാര്യങ്ങളിലാണ് ഈ രാജ്യങ്ങളും തമ്മില്‍ ധാരണയായതെന്ന് രണ്ടു നേതാക്കളും വ്യക്തമാക്കിയിട്ടില്ല. യുക്രെയിനിലെ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നേരത്തേ ട്രംപ് റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ നേതാക്കളുമായി ഓണ്‍ലൈനില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. വെള്ളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.
 
റഷ്യ തയ്യാറായില്ലെങ്കില്‍ ഏത് വിധത്തിലുള്ള പ്രത്യാഘാതമാണ് ഉണ്ടാവുക എന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയില്ല. അതേസമയം ട്രംപിനെ മോദി രണ്ടു തവണ നോബലിന് ശുപാര്‍ശ ചെയ്താല്‍ പ്രശ്നം തീരുമെന്ന പരിഹാസവുമായി യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ രംഗത്തെത്തി. റഷ്യയില്‍ നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ടെന്നും എന്നാല്‍ ചൈന ഇത്തരത്തില്‍ ഒരു തീരുവാ പ്രതിസന്ധി നേരിടേണ്ടി  വരുന്നില്ലെന്നും ബോള്‍ട്ട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍