ഹെയ്തിയില്‍ ജനുവരി ആദ്യം ഉണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനെന്ന പേരില്‍ വ്യാജസംഘടനകള്‍ പണം പിരിക്കുന്നു. ക്രിമിനല്‍ സംഘങ്ങളാണ് ഓണ്‍ലൈനായി പണം പിരിക്കുന്നത്. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഇന്‍റര്‍നെറ്റില്‍ ക്രിമിനല്‍ സംഘങ്ങള്‍ വ്യാപകമായി പണം തട്ടുന്നതായി കണ്ടെത്തിയത്.
ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന് ആവശപ്പെട്ടു കൊണ്ടുള്ള മെയിലില്‍ ചില ജീവകാരുണ്യ സംഘടനകളുടെ മുദ്രകളും ഉണ്ട്. ഇത്തരം മെയിലുകള്‍ വ്യാജമാണോ അല്ലയോ എന്നു കണ്ടെത്തുക പ്രയാസമാണ്.
നൈജീരിയയിലാണ് ഇത്തരം മെയിലുകള്‍ അയയ്ക്കുന്ന കംപ്യൂട്ടര്‍ പ്രാരംഭ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജീവകാരുണ്യ സംഘടനയായ എസ്‌ഒഎസിന്‍റെ വെബ്സൈറ്റില്‍ നിന്നും എടുത്ത ചിത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ഭൂകമ്പത്തിനിരയായവരെയാണ് ഇത്തരക്കാര്‍ വഞ്ചിക്കുന്നതെന്ന് എസ്‌ഒഎസ് മേധാവി ആന്‍ഡ്രൂസ് കേറ്റ്സ് പറഞ്ഞു.
അതേസമയം, ഹെയ്തി ഭൂകമ്പ ദുരന്തത്തില്‍ 14 ഡോളര്‍ ബില്യണിന്‍റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ലോകം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് അതിഭീകരമായ പ്രകൃതി ദുരന്തമായാണ് ഹെയ്തി ദുരന്തം വിലയിരുത്തപ്പെടുന്നത്. 2004ല്‍ ഉണ്ടായ സുനാമിയെക്കാളും കൂടുതല്‍ ദുരന്തമാണ് ഹെയ്തിയിലുണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.