ലോകത്തെ കരയിച്ച ഐലാന്‍; പ്രതികളെ ശിക്ഷിച്ചുകൊണ്ട് കോടതി

വെള്ളി, 4 മാര്‍ച്ച് 2016 (18:31 IST)
ഐലന്‍ കുര്‍ദ്ദിയെന്ന സിറിയന്‍ ബാലന്റെ മരണത്തിന് കാരണക്കാരായ രണ്ട് സിറിയക്കാർക്ക് കോടതി ശിക്ഷ പ്രഖ്യാപിച്ചു. മനുഷ്യക്കടത്ത് നടത്തിയതിനാണ് ഇവരെ കുറ്റക്കാരായി പ്രഖ്യാപിച്ചത്.
 
 ഐലാന്റെയും മറ്റ് നാലുപേരുടെയും മരണത്തിന് കാരണക്കാരെന്ന് കണ്ടെത്തിയ രണ്ട് സിറിയക്കാര്‍ക്കാണ് തുര്‍ക്കി കോടതി നാലുവര്‍ഷവും രണ്ടുമാസവും വീതം തടവുശിക്ഷ വിധിച്ചത്. എന്നാല്‍ ഇവരുടെ മനപൂര്‍വമായ അശ്രദ്ധമൂലമാണ് അപകടം സംഭവിച്ചത് എന്ന കുറ്റത്തില്‍ നിന്ന് ഇരുവരെയും കോടതി ഒഴിവാക്കി. 
 
ഐലാന്റെ സഹോദരന്‍ ഗാലിപ്പ്, അമ്മ റിഹാന്‍, എന്നിവരും അഭയാർത്ഥി ബോട്ടു മുങ്ങിയതിനെതുടർന്ന് മരണപ്പെട്ടിരുന്നു. ബോഡ്‌റമ്മില്‍ നിന്നും ഗ്രീക്ക് ദ്വീപായ കാഓസിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം നടന്നത്.
 
 തുര്‍ക്കി കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഐലാന്‍ കുര്‍ദ്ദി ലോകത്താകമാനമുള്ള വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.തുര്‍ക്കിയില്‍ മനുഷ്യക്കടത്ത് നടത്തുന്നവര്‍ക്കെതിരെ രാജ്യത്ത് കര്‍ശനമായ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതിന്റെ സൂചനയാണ് പെട്ടെന്നുള്ള വിധിക്കു പിന്നിലെന്നാണ് വ്യക്തമാകുന്നത്.
 

വെബ്ദുനിയ വായിക്കുക