മക്കയിൽ സുരക്ഷാ സേനയുടെ ഭീകര വേട്ട; നിരവധി ഭീകരര്‍ പിടിയില്‍, ഒരു തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചു

ശനി, 24 ജൂണ്‍ 2017 (07:56 IST)
സൗദി അറേബ്യയിലെ മക്കയിലുണ്ടായ ഭീകരാക്രമണശ്രമം സുരക്ഷാസേന തകർത്തു. എങ്കിലും ഭീകരാക്രമണശ്രമത്തിനിടെ ആറ്​ വിദേശ തീർത്ഥാടകർക്ക്​ പരിക്കേറ്റു. രാത്രി വൈകിയായിരുന്നു സംഭവം നടന്നത്. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മൻസൂർ അൽ തുർക്കിയെ ഉദ്ധരിച്ച് അൽ അറബിയ ടിവി റിപ്പോർട്ട് ചെയ്തു. 
 
സുരക്ഷാസേന വളഞ്ഞ ശേഷം ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.  മേഖലയിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ട്. മക്കയിലെ അൽ അസ്സില മേഖലയിൽ പിടിയിലായ ഭീകരനിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭീകരാക്രമണ നീക്കം തകർത്തതെന്നാണ് വിവരം. 
 
തുടര്‍ന്നു നടത്തിയ പരിശോധനയ്ക്കിടെ മക്കയിലെ തന്നെ അജ്യാദ് അൽ മസാഫിയിൽ ഭീകരൻ ഒളിച്ചിരുന്ന വീട് സുരക്ഷാസേന വളയുകയും കീഴടങ്ങാനുള്ള നിർദേശം നല്‍കുകയും ചെയ്തു. എന്നാല്‍ സേനയുടെ ഈ നിര്‍ദേശത്ത തള്ളിയ ഇയാൾ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ബെൽറ്റ് ബോംബ് ഉപയോഗിച്ച് ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചതായി അധികൃതർ അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക