നാശം വിതച്ച് കനത്ത മഴയും മണ്ണിടിച്ചിലും; നൂറിലേറെ മരണം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

ബുധന്‍, 14 ജൂണ്‍ 2017 (08:15 IST)
കനത്തെ മഴയെത്തുടർന്നു തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ നൂറിലേറെ പേര്‍ക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ ഇന്ത്യൻ അതിർത്തിയോടു ചേർന്ന കുന്നിൻപ്രദേശത്തെ ഗ്രാമങ്ങളിലാണു മഴ വലിയ ദുരന്തം വിതച്ചത്. സൈനികർ ഉൾപ്പെടെ 107 ഓളം പേർ ഇതുവരെ മരിച്ചെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
രംഗമതി ജില്ലയിൽ മാത്രം 76 പേരാണ് മരിച്ചത്. ഈ പ്രദേശത്തെ പ്രധാന റോഡിലെ ദുരന്ത അവശിഷ്ടങ്ങൾ നീക്കി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് നാലു സൈനികർക്ക് ജീവന്‍ നഷ്ടപ്പെട്ടത്. അവശിഷ്ടങ്ങൾക്കടിയിൽ ഇപ്പോളും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. 
 
ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണു മരിച്ചവരിൽ കൂടുതലുമെന്നാണ്  സൂചന. മണ്ണിടിച്ചിലിലാണു കൂടുതൽ അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയും ചുമരുകൾ ഇടിഞ്ഞുവീണും നിരവധിപേർ മരിച്ചു. ആർമി മേജറും ക്യാപ്റ്റനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അതിന്‍ശേഷം മാത്രമേ അപകടത്തിന്റെ യഥാർഥചിത്രം വ്യക്തമാകൂയെന്നും ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക