രാമായണപാരായണം-ഇരുപത്തൊമ്പതാംദിവസം

.രാവണവിലാപ

ഇത്ഥമന്യോന്യം പറഞ്ഞിരിക്കുന്നേരം
പുത്രന്‍ മരിച്ചതു കേട്ടൊരു രാവണന്‍
വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി-&
ക്ഷീണിതനായ് പിന്നെ വിലാപം തുടങ്ങിനാന്‍.
“ഹാ ഹാ! കുമാര! മണ്ഡോദരീനന്ദന!
ഹാ! ഹാ! സുകുമാര! വീര! മനോഹര!
മല്‍ക്കര്‍മ്മദോഷങ്ങളെന്തു ചൊല്ലാവതു
ദു:ഖമിതെന്നു മറക്കുന്നതുള്ളില്‍ ഞാന്‍!
വിണ്ണവര്‍ക്കും ദ്വിജന്മാര്‍ക്കും മുനിമാര്‍ക്കു&
മിന്നു നന്നായുറങ്ങീടുമാറായിതു&
നമ്മെയും പേടിയില്ലാര്‍ക്കുമിനി മമ
ജന്മവും നിഷ്ഫലമായ്‌വന്നിതീശ്വരാ!“
പുത്രഗുണങ്ങള്‍ പറഞ്ഞും നിരൂപിച്ചു&
മത്തല്‍മുഴുത്തു കരഞ്ഞു തുടങ്ങിനാന്‍.
“എന്നുടെ പുത്രന്‍ മരിച്ചതു ജാനകി&
തന്നുടെ കാരണമെന്നതു കൊണ്ടു ഞാന്‍
കൊന്നവള്‍തന്നുടെ ചോര കുടിച്ചൊഴി&
ഞ്ഞെങ്ങുമേ ദു:ഖമടങ്ങുകയില്ല മമ”
ഖഡ്ഗവുമോങ്ങിച്ചിരിച്ചലറിത്തത്ര
നിര്‍ഗ്ഗമിച്ചീടിനാന്‍ ക്രുദ്ധനാം രാവണന്‍.
സീതയും ദുഷ്ടനാം രാവണനെക്കണ്ടു
ഭീതമായെത്രയും വേപഥുഗാത്രിയായ്
ഹാ! രാമ! രാമ! രാമേതി ജപത്തോടു&
മാരാമദേശേ വസിക്കും ദശാന്തരേ
ബുദ്ധിമാനായ സുപാര്‍ശ്വന്‍ നയജ്ഞന&
ത്യുത്തമന്‍ കുര്‍ബുരസത്തമന്‍ വൃത്തവാന്‍
രാവണന്‍ തന്നെ തടുത്തുനിര്‍ത്തിപ്പറ&
യാവതെല്ലാം പറഞ്ഞീടിനാന്‍ നീതികള്‍.
“ബ്രഹ്മകുലത്തില്‍ ജനിച്ച ഭവാനിഹ
നിര്‍മ്മലനെന്നു ജഗത്ത്രയസമ്മതം
താവകമായ ഗുണങ്ങള്‍ വര്‍ണ്ണിപ്പതി&
നാവതല്ലോര്‍ക്കില്‍ ഗുഹനുമനന്തനും.
ദേവലോകേശ്വരനായ പുരവൈരി&
സേവകന്മാരില്‍ പ്രധാനനല്ലോ ഭവാന്‍.
പൌലസ്ത്യനായ കുബേരസഹോദരന്‍
ത്രൈലോക്യവന്ദ്യനാം പുണ്യജനാധിപന്‍
സാമവേദജ്ഞന്‍ സമസ്തവിദ്യാലയന്‍
വാമദേവാധിവാസാത്മാ ജിതേന്ദ്രിയന്‍
വേദവിദ്യാവ്രതസ്നാന പരായണന്‍.
ബോധവാന്‍ ഭാര്‍ഗ്ഗവ‌ശിഷ്യന്‍ വിനയവാന്‍
എന്നിരിക്കെബ്‌ഭവാനിന്നു ക്രുധാന്തരേ
നന്നുനന്നെത്രയുമോര്‍ത്തു കല്‌പിച്ചതും!


സ്ത്രീവധമാകിയ കര്‍മ്മത്തിനാശു നീ
ഭാവിച്ചതും തവ ദുഷ്കീര്‍ത്തിവര്‍ദ്ധനം
രാത്രിഞ്ചരേന്ദ്രപ്രവര! പ്രഭോ! മായാ&
സാര്‍ദ്ധം വിരവോടു പോരിക പോരിനായ്
മാനവന്മാരെയും വാനരന്മാരെയും
മാനേന പോര്‍ചെയ്തു കൊന്നുകളഞ്ഞു നീ
ജാനകീദേവിയെ പ്രാപിച്ചുകൊള്ളുക
മനസതാപവും ദൂരെ നീക്കീടുക.”
നീതിമാനായ സുപാര്‍ശ്വന്‍ പറഞ്ഞതു
യാതുധാനാധിപന്‍ കേട്ടു സന്തുഷ്ടനായ്
ആസ്ഥാനമണ്ഡപേ ചെന്നിരുന്നെത്രയു&
മാസ്ഥയാ മന്ത്രികളോടും നിരൂപിച്ചു
ശിഷ്ടരായുള്ള നിശാചരന്മാരുമായ്
പുഷ്ട രോഷം പുറപ്പെട്ടിതു പോരിനായ്.
ചെന്നു രക്ഷോബലം രാമനോടേറ്റള&
വൊന്നൊഴിയാതെയൊടുക്കിനാന്‍ രാമനും.
മന്നവന്‍ തന്നോടെതിര്‍ത്തിതു രാവണന്‍
നിന്നു പോര്‍ചെയ്താനഭേദമായ് നിര്‍ഭയം
പിന്നെ രഘൂത്തമന്‍ ബാണങ്ങളെയ്തെയ്തു
ഭിന്നമാക്കീടിനാന്‍ രാവണദേഹവും.
പാരം മുറിഞ്ഞു തളര്‍ന്നു വശംകെട്ടു
ധീരതയും വിട്ടു വാങ്ങീ ദശാസനന്‍.
പോരുമിനി മമ പോരുമെന്നോര്‍ത്തിനി&
ഭീരുവായ് ലങ്കാപുരം പുക്കനന്തരം.


രാവണന്‍റെ ഹോമവിഘ്ന

ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും
ശുഷ്കവദനനായ് ചെന്നു ചൊല്ലീടിനാന്‍:
“അര്‍ക്കാത്മജാദിയാം മര്‍ക്കട‌വീരരു&
മര്‍ക്കാന്വേയോല്‍ഭുതനാകിയ രാമനും
ഒക്കെയൊരുമിച്ചു വാരിധിയും കട&
ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു
ശുക്രാരിമുഖ്യ നിശാചരന്മാരെയു&
മൊക്കെയൊടുക്കി ഞാനേകാകിയായിതു&
ദു:ഖമുള്‍ക്കൊണ്ടിരിക്കുമാറായിതു
സല്‍‌ഗുരോ! ഞാന്‍ തവ ശിഷ്യനല്ലോ വിഭോ!“
വിജ്ഞാനിയായ രാവണനാലിനി
വിജ്ഞാപിതനായ ശുക്രമഹാമുനി
രാവണനോടുപദേശിച്ചിതെങ്കില്‍ നീ
ദേവതമാരെ പ്രസാദംവരുത്തുക
ശീഘ്രമൊരു ഗുഹയും തീര്‍ത്തു ശത്രുക്കള്‍
തോല്‌ക്കും‌പ്രകാരമതിരഹസ്യസ്ഥലേ
ചെന്നിരുന്നാശു നീ ഹോമം തുടങ്ങുക
വന്നുകൂടും ജയമെന്നാല്‍ നിനക്കേടോ!
വിഘ്നംവരാതെ കഴിഞ്ഞുകൂടുന്നാകി&
ലഗ്നികുണ്ഡത്തിങ്കല്‍നിന്നു പുറപ്പെടും
ബാണതൂണീരം‌ചാപശ്വരഥാദികള്‍
വാനവരാലുമജയ്യനാം പിന്നീ നീ.
മന്ത്രം ഗ്രഹിച്ചുകൊള്‍കെന്നോടു സാദര&
മന്തരമെന്നിയേ ഹോമം കഴിക്ക നീ.”
ശുക്രമുനിയോടു മൂലമന്ത്രം കേട്ടു
രക്ഷോഗണാധിപനായ രാവണന്‍
പന്നഗലോകസമാനനായ്ത്തീര്‍ത്തിതു
തന്നുടെ മന്ദിരം തന്നില്‍ ഗുഹാതലം
ദിവ്യമാം ഗവ്യഹവ്യാദി ഹോമായ സ&
ദ്രവ്യങ്ങള്‍ തത്ര സമ്പാദിച്ചുകൊണ്ടവന്‍
ലങ്കാപുരദ്വാരമൊക്കെ ബന്ധിച്ചതില്‍
ശങ്കാവിഹീനമകം പുക്കു ശുദ്ധനായ്
ധ്യാനമുറപ്പിച്ചു തല്‍‌ഫലം പ്രാര്‍ത്ഥിച്ചു
മൌനവും ദീക്ഷിച്ചു ഹോമവും തുടങ്ങിനാന്‍.
വ്യോമമാര്‍ഗ്ഗത്തോളമുത്ഥിതമായൊരു
ഹോമധൂപം കണ്ടു രാവണസോദരന്‍
രാമചന്ദ്രനു കാട്ടിക്കൊടുത്തീടിനാന്‍


ഹോമം തുടങ്ങി ദശാനന്‍ മന്നവാ!
ഹോമം കഴിഞ്ഞുകൂടീടുകിലെന്നുമേ
നാമവനോടു തോറ്റീടും മഹാരണേ.
ഹോമം മുടക്കുവാനയച്ചീടുക
സാമോദരമാശു കപികുലവീരരെ”
ശ്രീരാമസുഗ്രീവ ശാസന കിക്കൊണ്ടു
മാരുതപുത്രാംഗദാദികളൊക്കവേ
നൂറുകോടിപ്പടയോടും മഹാമതി&
ലേറിക്കടന്നങ്ങു രാവണമന്ദിരം.
പുക്കു പുരപാലകന്മാരെയും കൊന്നു
മര്‍ക്കടവീരരൊരുമിച്ചനാകുലം
വാരണവാജീരഥങ്ങളെയും പൊടി&
ച്ചാരാഞ്ഞു തത്ര ദശാസ്യഹോമസ്ഥലം.
വ്യാജാല്‍ സരമ നിജകരസംജ്ഞയാ&
സൂചിച്ചിതു ദശഗ്രീവഹോമസ്ഥലം.
മഹാഗുഹാദ്വാരബന്ധനപാഷാണ&
മാമയഹീനം പൊടിപെടുത്തംഗദന്‍
തത്ര ഗുഹലികം പുക്കു നേരത്തു
നക്തഞ്ചരേന്ദനെക്കാണായിതന്തികേ.
മറ്റുള്ളവര്‍കളുമംഗദാനുജ്ഞയാ
തെറ്റെന്നു ചെന്നു ഗുഹയിലിറങ്ങിനാര്‍.
കണ്ണുമടച്ചുടന്‍ ധ്യാനിച്ചിരിക്കുമ&
പ്പുണ്യന്‍‌ജനാധിപനെക്കണ്ടു വാനരര്‍.
താഡിച്ചു താഡിച്ചു ഭൃത്യജനങ്ങളെ
പ്പീഡിച്ചു കൊല്കയും സംഭാരസഞ്ചയം
കുണ്ഡത്തിലൊക്കെയൊരിക്കലേ ഹോമിച്ചു
ഖണ്ഡിച്ചിതു ലഘുമേഖലാജാലവും
രാവണന്‍ കൈയിലിരുന്ന മഹല്‍‌സ്രുവം
പാവനി ശീഘ്രം പിടിച്ചുപറിച്ചുടന്‍
താഡനം ചെയ്താനതുകൊണ്ടു സത്വരം
ക്രീഡയാ വാനരശ്രേഷ്ഠന്‍ മഹാബലന്‍.
ദന്തങ്ങള്‍കൊണ്ടും നഖങ്ങള്‍കൊണ്ടും ദശ&
കന്ധരവിഗ്രഹം കീറിനാനേറ്റവും
ധ്യാനത്തിനേതുമിളക്കമുണ്ടായീല!


മാനസേ രാവണനും ജയകാക്ഷയാ.
മണ്ഡോദരിയെപ്പിടിച്ചുവലിച്ചു ത&
ന്മണ്ഡനമെല്ലാം നുറുക്കിയിട്ടീറ്റിനാന്‍.
വിസ്രസ്തനീവിമായ് കഞ്ചുകഹീനയായ്
വിത്രസ്തയായ് വിലാപം തുടങ്ങിനാള്‍:
“വാനരന്മാരുടെ തല്ലുകൊണ്ടീടുവാന്‍
ഞാനെന്തു ദുഷ്കൃതം ചെയ്തതു ദൈവമേ!
നാണം നിനക്കില്ലയോ രാക്ഷസേശ്വരാ!
മാനം ഭവാനോളമില്ല മറ്റാര്‍ക്കുമേ.
നിന്നുടെ മുമ്പിലിട്ടാശു കപിവര&
രെന്നെത്തലമുടി ചുറ്റിപ്പിടിപെട്ടു&
പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു
പോരേ പരിഭവമോര്‍ക്കില്‍ ജളമതേ!
എന്തിനായ് കൊണ്ടു നിന്‍ ധ്യാനവും ഹോമവു&
മന്തര്‍ഗ്ഗതമിനിയെന്തോന്നു ദുര്‍മ്മതേ!
ജീവിതനാശോ തേ ബലിയസീ മാനസേ,
ഹാ! വിധിവൈഭവവമെത്രയുമദ്ഭുതം!
അര്‍ദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി
ശത്രുക്കള്‍ വന്നവളെപ്പിടിച്ചെത്രയും
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയില്‍!
മൃത്യുഭവിക്കുന്നതുത്തമദേവനും
നാണവും പത്നിയും വേണ്ടീലവന്നു തന്‍&
പ്രാണഭയം കൊണ്ടു മൂഢന്‍ മഹാഖലന്‍.
ഭാര്യാവിലാപങ്ങള്‍ കേട്ടു ദശാനനന്‍
ധൈര്യമകന്നു തന്‍ വാളുമായ് സത്വരം
അംഗദന്‍‌തന്നോടടുത്താനതു കണ്ടു
തുംഗാഗിരികളായ കപികളും
രാത്രിഞ്ചരേശ്വരപത്നിയേയുമയ&
ച്ചാര്‍ത്തുവിളിച്ചു പുറത്തു പോന്നീടിനാര്‍.
ഹോമമശേഷം മുടക്കി വരുമെന്നു
രാമാന്തികേചെന്നു കൈതൊഴുതീടിനാര്‍!

വെബ്ദുനിയ വായിക്കുക