പക്ഷിപനി മനുഷ്യരിലേക്കും പടരുമോ? എന്തെല്ലാം ശ്രദ്ധിക്കണം?

അഭിറാം മനോഹർ

ഞായര്‍, 8 മാര്‍ച്ച് 2020 (15:05 IST)
സംസ്ഥാനത്ത് വീണ്ടും പക്ഷിപനി ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് കൊടിയത്തൂരിലെ കോഴിഫാമില്‍ ആയിരത്തോളം കോഴികള്‍ ഇതിനോടകം ചത്തതായാണ് വിവരങ്ങൾ. പക്ഷിപനി ബാധ കണ്ടെത്തിയതിനെ തുടർന്ന് ഒരു കിലോമീറ്റർ പരിധിയിലുള്ള എല്ലാ വളർത്തുപക്ഷികളേയും കൊല്ലാനും പത്ത് കിലോമീറ്റർ പരിധിയിൽ ജാഗ്രത പുലർത്താനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.സത്യത്തിൽ എന്താണ് ഈ പക്ഷിപനി? പക്ഷി പനി വരാതിരിക്കാൻ എന്തെല്ലാം ചെയ്യാൻ സാധിക്കും?
 
പക്ഷികളിൽ ടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് പക്ഷിപനി അഥവ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കിൽ എച്ച് 5 എൻ 1. പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് സ്രവങ്ങൾ വഴിയാണ് രോഗാണു പരക്കുന്നത്.അതുകൊണ്ട് തന്നെ പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴി രോഗം വേഗം തന്നെ പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പരക്കുന്നു. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴി രോഗാണു മനുഷ്യനിലേക്കും പ്രവേശിക്കാൻ സാധ്യതയുണ്ട്. 
 
ഇത്തരത്തിൽ മനുഷ്യരിലേക്കും രോഗം പകരാൻ സാധ്യതയുള്ളതാണ് പക്ഷിപനിയെ അപകടകരമാക്കുന്നത്.രോഗം ബാധിച്ച മനുഷ്യരില്‍ മരണനിരക്ക് 60 ശതമാനത്തോളമാണ്. 1997 ല്‍ ചൈനയിലാണ് ആദ്യമായി പക്ഷിപ്പനിയുടെ വൈറസ് ആദ്യമായി മനുഷ്യനിലേക്കെത്തിയത്. പനി, ജലദോഷം, തലവേദന, ഛര്‍ദി, വയറിളക്കം, ശരീരവേദന, ചുമ , ക്ഷീണം എന്നിവയാണ് പക്ഷിപനിയുടെ ലക്ഷണങ്ങൾ. ന്യുമോണിയ പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാനും ഈ വൈറസുകൾ കാരണമാവാം.
 
എങ്ങനെ രോഗം പ്രതിരോധിക്കാം
 
1.രോഗമുണ്ടെന്ന് തോന്നിക്കുന്ന പക്ഷികളിൽ നിന്നും ആറ് അടിയിലേറെ ദൂരം പാലിക്കുക
2.ഇറച്ചി,മുട്ട എന്നിവ 70 ഡിഗ്രി സെന്റിഗ്രേഡിലെങ്കിലും ചൂടാക്കി കഴിക്കുക,ചൂടാക്കി മാത്രം കഴിക്കുക
3.രോഗം ബാധിച്ച പക്ഷികളെ കത്തിക്കുകയോ ആഴത്തിൽ കുഴിച്ചിടുകയോ ചെയ്യുക
4.പക്ഷികൾക്ക് രോഗം വന്നാം വെറ്റിനറി ജീവനക്കാരെ  ഉടനെ വിവരമറിയിക്കുക
5.സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍