ഐടി ജീവനക്കാരില്‍ 84 ശതമാനത്തിനും ഫാറ്റി ലിവര്‍!, യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദിന്റെ ഞെട്ടിപ്പിക്കുന്ന പഠനം

അഭിറാം മനോഹർ

തിങ്കള്‍, 3 മാര്‍ച്ച് 2025 (19:44 IST)
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 84 ശതമാനത്തിനും മെറ്റബോളിക് ഡിസ്ഫക്ഷന്‍ അസോസിയേറ്റഡ് ഫാറ്റി ലിവര്‍ ഉണ്ടെന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റി പഠനം. ഇന്ത്യയിലെ 5.4 മില്യണ്‍ ഐടി ജീവനക്കാരില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.
 
 പഠനം പ്രകാരം ഐടി ജീവനക്കാരില്‍ 71 ശതമാനം അമിതവണ്ണമുള്ളവരാണ്. 34 ശതമാനത്തിന് ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത അധികമാണ്.പ്രൊഫസര്‍ കല്യാണ്കര്‍ മഹാദേവ്, പ്രൊഫസര്‍ സി.ടി. അനിത എന്നിവരും അവരുടെ ഗവേഷണ വിദ്യാര്‍ത്ഥികളായ ഭാരം ഭാര്‍ഗവ, നന്ദിത പ്രമോദ് എന്നിവരും ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്‌ട്രോഎന്ററോളജി (AIG) ഹോസ്പിറ്റലിലെ സീനിയര്‍ ഹെപ്പറ്റോളജിസ്റ്റ് ഡോ. പി.എന്‍. റാവു, അദ്ദേഹത്തിന്റെ ടീം എന്നിവരുമായി സഹകരിച്ചാണ് ഈ പഠനം നടത്തിയത്.
 
പഠനത്തില്‍ ഫാറ്റി ലിവര്‍ രോഗത്തെ 'ഒരു ആരോഗ്യ പ്രതിസന്ധി' എന്നാണ് നിര്‍വചിച്ചിട്ടുള്ളത്. കരളില്‍  5 ശതമാനത്തിലധികം കൊഴുപ്പ് കൂടിവരുമ്പോഴാണ് ഫാറ്റി ലിവര്‍ സംഭവിക്കുന്നത്. പല റിസ്‌ക് ഫാക്ടറുകള്‍ കാരണം ഇത് സംഭവിക്കാം. പഠനം പ്രകാരം, ഐടി മേഖലയിലെ ജീവിതശൈലി ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകുന്നതില്‍ അവരുടെ ജീവിതശൈലി ഒരു പ്രധാന പങ്കുവഹിക്കുന്നു. 
 
ഇരുന്നുകൊണ്ടുള്ള ജീവിതശൈലി: നീണ്ട സമയം ഡെസ്‌കില്‍ ഇരുന്നുള്ള ജോലി.
 
ജോലി സംബന്ധമായ സമ്മര്‍ദ്ദം: അമിതമായ സ്‌ട്രെസ്.
 
അപര്യാപ്തമായ ഉറക്കം: ഉറക്കക്കുറവ്.
 
ഷിഫ്റ്റ് ജോലി: അസമയ ജോലി.
 
അസുഖകരമായ ഭക്ഷണശീലം: ഉയര്‍ന്ന കലോറി ഉള്ള ഭക്ഷണം, പഞ്ചസാരയുള്ള പാനീയങ്ങള്‍.
 
ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം: വ്യായാമമില്ലാത്ത ജീവിതം.
 
ഈ ഘടകങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് മെറ്റബോളിക് ഡിസ്ഫംക്ഷന്‍-അസോസിയേറ്റഡ് ഫാറ്റി ലിവര്‍ ഡിസീസ് (MAFLD)എന്ന അസുഖത്തിന് കാരണമാകുന്നു എന്നതാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍