ക്രിസ്റ്റ്യാനോയെ കരുത്തനാക്കുന്ന ഘടകങ്ങള്‍; മെസിയും പോര്‍ച്ചുഗീസ് താരവും തമ്മിലുള്ള അന്തരം- സിദാന്‍ പറയുന്നു

വ്യാഴം, 7 ജനുവരി 2016 (14:16 IST)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂടുതല്‍ ശക്തനാക്കുന്നത് ലയണല്‍ മെസിയാണെന്ന് റയല്‍ മാഡ്രിഡിന്റെ പുതിയ പരിശീലകനും ഫ്രഞ്ച് ഇതിഹാസവുമായ സിനദിന്‍ സിദാന്‍. മെസിയുമായുള്ള മത്സരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുതല്‍ ഗോള്‍ നേടുന്നതിനു കാരണമാകുന്നത്. തന്നോടു തന്നെ പോരാടിയാണ് റൊണാള്‍ഡോ ഒരു വര്‍ഷം 55 ഉം 60 ഗോള്‍ നേടുന്നത്. ഗോളടിക്കുന്ന കാര്യത്തില്‍ ഈ വര്‍ഷം റയല്‍ താരം തന്നെയാകും മുന്നിലെന്നും അദ്ദേഹം പറഞ്ഞു.

2009ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്നു റയലിലെത്തുന്നത്. ഓരോ മത്സരത്തിലും ഓരോ കോര്‍ണറിലും അദ്ദേഹമുണ്ട്. ഗോള്‍ വേണം, ജയിക്കണം അതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ഗോളടിച്ചുള്ള ആഘോഷം ഓരോ കളിയിലും ഒരേപോലെതന്നെ. റൊണാള്‍ഡോ ക്ളബ്ബില്‍ തൃപ്തനാണെന്നും റൌളിനുശേഷം റയലിന് അദ്ദേഹത്തിലൂടെ ഒരു ഇതിഹാസത്തെ ലഭിച്ചിരിക്കുകയാണെന്നും സിദാന്‍ പറഞ്ഞു.

തുടര്‍ച്ചയായ തോല്‍‌വിയുടെ പശ്ചാത്തലത്തില്‍ റയൽ മഡ്രിഡ് കോച്ച് റാഫേൽ ബെനറ്റിസിനെ പുറത്താക്കിയ ശേഷമാണ്റയൽ മഡ്രിഡ് ബി ടീം കോച്ചുമായ സിനദീന്‍ സിദാനെ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തു നിയമിച്ചത്. 1998 ലോകകപ്പിലും 2000ലെ യൂറോ കപ്പിലും ഫ്രാൻസിനെ ചാമ്പ്യന്‍‌മാരാക്കിയ സിദാന് വൻ താരങ്ങളെ പരിശീലിപ്പിച്ച് പരിചയമില്ല എന്ന കുറവുണ്ട്. അതേസമയം, തന്റെ ഹൃദയവും ആത്മാവും പുതിയ ജോലിക്ക് സമർപ്പിക്കാൻ പോവുകയാണെന്ന് സിദാൻ പുതിയ തീരുമാനത്തിൽ പ്രതികരിച്ചു.

മാനജ്മെൻറിന്റെ അടിയന്തിര യോഗത്തിന് ശേഷമാണ് ബെനറ്റിസിനെ പുറത്താക്കാനുള്ള തീരുമാനം പുറത്തുവന്നത്. ജൂണില്‍ ജൂണില്‍ കാര്‍ലോ ആഞ്ചലോട്ടിക്കു പകരക്കാരനായാണ് റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് ബെനിറ്റ്സിന് എത്തുന്നത്. റയലിലെത്തിയ ബെനറ്റിസിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. മുതിര്‍ന്ന കളിക്കാരും ക്ലബ് അധികൃതരുമായി സ്വരച്ചേര്‍ച്ചയില്ലാതെ മുന്നോട്ടു പോയ ബെനറ്റിസിന് നവംബറിൽ നടന്ന എൽ ക്ലാസിക്കോയിൽ ബാഴ്‌സയോട് 4-0ന് തോറ്റതും ബെനറ്റിസിന് തിരിച്ചടിയാകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക