ശേഖരന്‍ കുട്ടി ഏലിയാസ് ബാഷ!- രാജാധിരാജ റിവ്യു

രാഘവ് മേനോന്‍

വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (20:25 IST)
ഒറ്റവാ‍ക്കില്‍ പറഞ്ഞാല്‍ പടം എനിക്ക് ബോധിച്ചു. പക്ഷേ പേര് മാറ്റണമായിരുന്നു, ശേഖരന്‍ കുട്ടി ഏലിയാസ് ബാഷ എന്നാക്കണമായിരുന്നു. ഇറങ്ങിക്കഴിഞ്ഞപ്പോളാണ് അത് താനല്ലയോ ഇതെന്ന് ബോധം ഉണ്ടായത്. പക്ഷേ പടം കിടിലന്‍ തന്നെ ഭായി.


അതിന് സംവിധായകന്‍ അജയ് വാസുദേവന്‍ എന്ന നവാഗതന് കൊടുക്കണം ഒരു കൈ. അത്ര സുന്ദരമായാണ് പടം പിടിച്ചിരിക്കുന്നത്. തീര്‍ച്ചയായും മികച്ച ആക്‍ഷന്‍ ത്രില്ലറുകള്‍ ഈ സംവിധായകനില്‍നിന്ന് പ്രതീക്ഷിക്കാം. ഇതിനൊപ്പം സിബി കെ തോമസ്- ഉദയ് കൃഷ്ണ ടീമിന്റെ തിരക്കഥ കൂടിയായാല്‍ പിന്നെ എന്തുവേണം?. തീര്‍ച്ചയായും ഒരു സാധാരണ കാഴ്ചക്കാരന് തികച്ചും ഇഷ്ടപ്പെടുന്ന ട്രീറ്റ്മെന്റ്.
 
ഒരു മികച്ച ആക്‍ഷന്‍ പാക്ഡ് ഫാ‍മിലി ത്രില്ലര്‍ എന്നൊക്കെ പറയാം. മമ്മൂട്ടി എന്ന നടന്റെ സ്റ്റാര്‍ഡം നല്ല രീതിയില്‍ ചൂഷണം ചെയ്തിരിക്കുന്നു. ഒന്നുമില്ലെങ്കിലും മമ്മൂട്ടിയുടെ ഗ്ലാമര്‍ കണ്ടാല്‍ പോരെയെന്നായിരുന്നു പടം കണ്ടിറങ്ങിയ ഒരു ഇക്ക ഫാ‍നിന്റെ കമന്റ്. ഇനി കഥയിലേക്ക്. അധികം പറയില്ല. കണ്ട് തന്നെ മനസിലാക്കുക ഈ ബാഷയെ അഥവാ ശേഖരന്‍ കുട്ടിയെ.
 
അടുത്ത പേജ്: ശേഖരന്‍ കുട്ടി എങ്ങനെ ബാഷയായി?
 
 
 

ഒരു ഹൈവേ റെസ്റ്റോറന്റ് നടത്തുകയാണ് ശേഖരന്‍‌ കുട്ടി(മമ്മൂട്ടി) എന്ന സാധാരണക്കാരന്‍. രാധയും(റായി ലക്ഷ്മി) മകളുമാണ് അയാളുടെ ലോകം. അവരുമൊത്ത് സന്തോഷകരമായ ജീവിതം നയിച്ചു വരുമ്പോഴാണ് ചില സംഭവങ്ങള്‍ അയാളുടെ ജീവിതത്തിലുണ്ടാകുന്നത്.


തുടര്‍ന്ന നടക്കുന്ന സംഭവവികാ‍സങ്ങള്‍ പ്ലസ് ക്ലൈമാക്സ്. പടം ദാ തീര്‍ന്നു. ഇവിടെയാണ് ഇത്തിരി ബാഷയും രാജമാണിക്യവും പോക്കിരി രാജയും അണ്ണന്‍ തമ്പിയുമൊക്കെ കയറി വരുന്നത്. പക്ഷേ അതൊന്നും പടം കാണുമ്പോള്‍ നമ്മള്‍ ഓര്‍ക്കില്ല.
 
പാട്ട് ഒക്കെ ആവറേജ് നിലവാരമാണ്. ഉണ്ണി മുകുന്ദനും ഷംന കാസിമും ചിത്രത്തില്‍ അതിഥി വേഷത്തിലുണ്ട്. പടം മൊത്തത്തില്‍ കളര്‍ഫുള്ളാണ്. പിന്നെ വേറൊരു സംഭവം രണ്ട് കിടുക്കന്‍ ഹിന്ദി നടന്മാര്‍ ചിത്രത്തിലുണ്ട്. ഇവര്‍ക്കൊപ്പം ജോയ് മാത്യുവും സിദ്ദിഖുമുണ്ട്. 
 
അടുത്ത പേജില്‍: ശക്തിമാ‍നും ശേഖരന്‍ കുട്ടിയും തമ്മിലെന്ത്?
 
 

പഴയ നമ്മുടെ ശക്തിമാന്‍ മുകേഷ് ഖന്ന ഒരു പ്രധാന വേഷത്തിലെത്തുന്നു. മറ്റൊരാള്‍ ഡോണ്‍ 2വിലും ഭാഗ് മില്‍ഖ ഭാഗിലുമൊക്കെ അഭിനയിച്ച നവാബ് ഷായാണ്. ഗോപി സുന്ദറിന്റെ ബാക്ഗ്രൌണ്ട് സ്കോര്‍ ചിത്രത്തിന്റെ ആക്ഷന്‍ മൂഡിന് ആക്കം കൂട്ടുന്നതായി. അതുപോലെ ഷാജിയുടെ ഛായാഗ്രഹണവും മിഴിവേകുന്നതായി. 
 
ഇതൊന്നുമല്ല പടത്തിന്റെ പ്ലസ് പോയിന്റ്. അത് മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം തന്നെ. ഡയലോഗ് ഡെലിവറിയിലെ അനായാസതയൊന്നും പറയേണ്ട കാര്യമില്ല. ആദ്യം മുതല്‍ അവസാനം വരെ ശരിയ്ക്കും ഒരു വണ്‍‌മാന്‍ ഷോയാണ്. ആക്‍ഷന്‍ രംഗങ്ങളാണ് സാധാരണ മമ്മൂട്ടി എന്ന നടന്റെ മൈനസ്. പക്ഷേ അതും തികച്ചും കിടിലന്‍ എന്നു തന്നെ പറയണം. 
 
അടുത്ത പേജില്‍: സ്ക്രിപ്റ്റ് തന്നെ ജീവന്‍
 

വീണ്ടും സിബി കെ തോമസ്- ഉദയ് കൃഷ്ണ കൂട്ടുകെട്ട് കാഴ്ചക്കാരെ വിസമയിപ്പിക്കുകയാണ്. തങ്ങള്‍ കച്ചവടസിനിമയുടെ മാത്രം വക്താക്കളാണെന്ന പ്രഖ്യാപനം വീണ്ടും ഉറപ്പിക്കുകയാണ് രാജാധിരാജയിലൂടെ.


എത്ര പഴകിയ വീഞ്ഞ് കുപ്പിയിലാക്കിയാലും കാഴ്ചയുടെ ലഹരി തീര്‍ച്ചയായും നുകരാമെന്ന ഉറപ്പാണ് ഈ കൂട്ടുകെട്ടിന്റെ ബലം. അത്രമാ‍ത്രം എന്റര്‍ടെയ്നറാക്കിയാണ് ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. 
 
പടത്തിന്റെ ഇഴയടുപ്പവും വേഗവും കുറയ്ക്കാതെ എഡിറ്റ് ചെയ്തിരിക്കുന്നു മഹേഷ് നാരായണന്‍. കേരള- തമിഴ്നാട് അതിര്‍ത്തിയും രാമോജി ഫിലിംസിറ്റിയും മനോഹരമായി പകര്‍ത്തിയിരിക്കുന്നു ചിത്രത്തില്‍. മുന്നറിയിപ്പിനൊപ്പം രാജാധിരാജ കൂടിയാവുന്നതോടെ മമ്മൂട്ടിക്ക് ഈ ഓണത്തിന് ഇരട്ടി മധുരം ഉറപ്പ്. അപ്പോള്‍ ഒരു നേരമ്പോക്കിന് ഈ പടം കൂടിയാവാം. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍