‘മിന്നാമിന്നികൂട്ടം’ എന്ന കുരുത്തക്കേട്

PRDPRD
ഐ ടിയുഗത്തിലെ ആധുനിക മലയാളിയുവത്വത്തെ കുറിച്ചുള്ള സിനിമ എടുക്കാനായിരുന്നു കമലിന്‍റെ ഉദ്ദേശം. എന്നാല്‍ ‘മിന്നാമിന്നികൂട്ടം’ തിയേറ്ററില്‍ എത്തിയപ്പോള്‍ സംഭവിച്ചത്‌ മറ്റൊന്ന്‌‌. ആധുനിക മലയാളിയെ കുറിച്ച്‌ കമല്‍ എന്ന മധ്യവയസ്‌കന്‍റെ വീണ്ടുവിചാരങ്ങളുടേയും തെറ്റിദ്ധാരണകളുടേയും ആകെ തുകയായി മാറി ‘മിന്നാമിന്നികൂട്ടം’.

കഥാപാത്രങ്ങളും അഭിനേതാക്കളും എല്ലാം യുവാതീയുവാക്കള്‍, കഥപറച്ചില്‍ രീതിയും സിനിമ ശൈലിയും പതിവ്‌‌ കമല്‍ ശൈലിയില്‍ അറുപഴഞ്ചന്‍. അഭിനേതാക്കളുടെ മനോവ്യാപരവും ഡയലോഗുകളും സാധാരണപ്രേക്ഷകന്‍ പോലും കഥാപാത്രങ്ങളേക്കാള്‍ മുന്നേ തിയേറ്ററില്‍ ഇരുന്ന്‌ വിളിച്ചു പറയുന്നു.

വിരഹിണിയും വിഷാദയുമായ നായികയുടെ ഫ്ലാഷ്‌ ബാക്കില്‍ തുടങ്ങി വിവാഹത്തില്‍ സിനിമ അവസാനിക്കുന്നത്‌ വരെ തിയേറ്ററിന്‍റെ മച്ചില്‍ നോക്കാനും മുഖം കുനിച്ചിരിക്കാനും കോട്ടുവായിടാനും വിനിയോഗിക്കുന്നവര്‍ മൂന്ന്‌ മണിക്കൂര്‍ നഷ്ടപ്പെട്ടതോര്‍ത്ത്‌ ശൂന്യമായ മനസുമായി വീടുകളിലേക്ക്‌ മടങ്ങുന്നു എങ്കില്‍ അതിന്‍റെ കുറ്റം സംവിധായകന്റേത്‌ മാത്രമാണ്‌.

നാടും വീടും വിട്ട്‌ ചാരുലത (മീരജാസ്‌മിന്‍) എന്ന സോഫ്‌ട്‌ വെയര്‍ എന്‍ജിനീയര്‍ സിംഗപ്പൂരില്‍ കഴിയുന്നത്‌ വൈകാരികമായ രക്ഷപെടലിന്‌ വേണ്ടിയാണ്‌. ഏറ്റവും അടുത്ത കൂട്ടുകാരുടെ വിവാഹക്ഷണകത്ത്‌ ലഭിക്കുന്നതോടെ പഴയ ഒര്‍മ്മകള്‍ അവളെ വേട്ടയാടുന്നു. അഭിലാഷ്‌ (നരേന്‍) എന്ന പാവത്താനുമായി ചാരുലത അടുപ്പത്തിലായിരുന്നു. അഭിലാഷിന്‍റെ അച്ഛന്‍ റിട്ടേര്‍ഡ്‌ ഐ എ എസുകാരന്‍റെ (പി ശ്രീകുമാര്‍) ദുര്‍വാശിമുലം കല്യാണം നടക്കുന്നില്ല.

നായകന്‍റെ അപ്പന്‍റെ കുത്തുവാക്കുകള്‍ നായികയുടെ നല്ലവനായ അപ്പന്‍റെ മരണത്തിനും കാരണമായി. അങ്ങനെ നാടുവിട്ട നായിക കൂട്ടുകാരുടെ കല്യാണത്തിന്‌ നാട്ടിലെത്തുന്നതോടെ വീണ്ടും പൂര്‍വ്വകാമുകനെ കാണുന്നു. ഭാഗ്യം, അപ്പേഴേക്കും അയാളുടെ ദുഷ്ടനായ അപ്പന്‍ മരിച്ചിരുന്നു. മുമ്പില്‍ മറ്റ്‌ വിഘാതങ്ങളൊന്നും ഇല്ലാത്തതിനാല്‍ അവര്‍ കല്യാണം കഴിക്കുന്നതോടെ സിനിമ തീരുന്നു.

ഫ്ലാഷ്‌ബാക്ക്‌ എന്നൊരു തന്ത്രം അറിയില്ലായിരുന്നെങ്കില്‍ സംവിധായകന്‍ സിനിമ തീര്‍ക്കാന്‍ ബുദ്ധിമുട്ടിയേനെ എന്ന്‌ വ്യക്തം. ചേരും പടി ചേര്‍ക്കാന്‍ തരത്തിന്‌ കൃത്യമായി മൂന്ന്‌ പെണ്ണുങ്ങളും മൂന്ന്‌ ആണുങ്ങളും നായികാനായകന്മാര്‍ക്ക്‌ കൂട്ടിനുണ്ട്‌, ഇവരെ എല്ലാം കൂടിയാണ്‌ സംവിധായകന്‍ ‘മിന്നാമിന്നികൂട്ടം’ എന്ന്‌ ഉദ്ദേശിക്കുന്നത്‌. ഇവര്‍ക്കെല്ലാം സ്വന്തമായി ഓരോ കദനകഥ ഒളിപ്പിച്ചുവയ്‌ക്കാനുണ്ട്‌. പോഷ്‌ ഫ്‌ളാറ്റുകളില്‍ ബിയറും ചീസ്‌ ബര്‍ഗറും ഫ്രഞ്ച്‌ ഫ്രൈയും വിടുവായത്തരവുമായി കഴിയുന്ന ഇവരാകട്ടെ ‘വേദനിക്കുന്ന പണക്കാരാണ്‌’ .(മനസില്‍ ദുഖം ഒളിപ്പിച്ച്‌ വച്ച്‌ ജീവിതം അടിപൊളിയാക്കുന്നവരാണ്‌ ആധുനിക ഐ ടി യുവത്വം എന്നാണ്‌ ഇതിലൂടെ സംവിധായകന്‍ വെളിപ്പെടുത്താന്‍ ശ്രമിക്കുന്നത് !‌).

മാണികുഞ്ഞ്‌ (ജയസൂര്യ) പ്രാരാബ്ദം ഉള്ളിലൊളിപ്പിച്ചു ചെത്തി നടക്കുന്നവളായ ‘കസ്‌തൂരിമാന്‍ ഫെയിം’ കഥാപാത്രമായ റോസ്‌മേരി (റോമ)യെ പ്രേമിക്കുന്നു. ഇവര്‍ തമ്മില്‍ നേരില്‍ കണ്ടാല്‍ എപ്പോഴും വഴക്കാണ്‌. (പരസ്‌പര ആകര്‍ഷണം ഒളിപ്പിക്കാനുള്ള ഒരു തന്ത്രമാണിതെന്ന്‌ സംവിധായകന്‍ പറയാതെ പറയുന്നു !!) കെട്ടുപ്രായം കഴിഞ്ഞ സഹോദരിമാരുടെ ദു:ഖഭാരം പേറുന്ന കല്യാണി (രാധിക), വിവാഹിതനായ പാച്ചന്‍ (അനൂപ്‌ ചന്ദ്രന്‍), വ്യത്യസ്ഥ ജാതിക്കാരായിട്ടും വീട്ടുകാരെ ധിക്കരിച്ച്‌ കല്യാണം കഴിച്ച്‌ സന്തോഷമായി കഴിയുന്ന സിദ്ധാര്‍ത്ഥനും (ഇന്ദ്രജിത്ത്‌) മുംതാസും (സംവ്രത സുനില്‍).

PROPRO
എട്ടംഗസംഘത്തിന്‍റെ അടിച്ചുപൊളി ജീവിതമാണ്‌ സിനിമയുടെ കാതല്‍ ‍. ജയസൂര്യയും ഇന്ദ്രജിത്തും എല്ലാം ഒരു പരിധിവരെ രസച്ചരട്‌ പൊട്ടാതെ സൂക്ഷിക്കുകയും ചെയ്യുന്നു. പയ്യന്മാര്‍ക്ക്‌ വേണ്ടി ബിയര്‍ വാങ്ങാന്‍ പോകുന്നത്‌ അടക്കമുള്ള ചങ്കൂറ്റങ്ങള്‍ (?) പെണ്ണുങ്ങള്‍ കാണിക്കുന്നുമുണ്ട്‌.

ഇടയ്‌ക്ക്‌ പാര്‍ട്‌ ടൈം വില്ലന്‍ വേഷത്തില്‍ മണിക്കുട്ടന്‍ വരുന്നുണ്ട്‌. ഇഷ്ടന്‍ ആഭ്യന്തരമന്ത്രിയുടെ ബന്ധുവാണത്രേ. വിവാദനായകന്‍ സേവി മനോമാത്യുവിനും കമല്‍ അപരനെ കണ്ടെത്തുന്നുണ്ട്‌. ഐ ടിയുവതയുടെ കഥപറയുമ്പോള്‍ അല്‌പം സമകാലീനത ഇരിക്കട്ടെ എന്ന സംവിധായകന്‍റെ വീണ്ടുവിചാരത്തിന്‍റെ ഫലം.

കമല്‍ എന്ന സംവിധായകന്‍ ആധുനിക മലയാളി യുവാക്കളുടെ ജീവിതത്തെ കുറിച്ച്‌ വെറും ക്ലീഷേ തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നു എന്ന്‌ തോന്നി പോകുന്നു. ‘രംഗ്‌ ഗേ ബസന്തി’യിലും ‘ദില്‍ ചാഹ്‌ത്താഹെ’യിലും ഒടുവില്‍ ‘ജാനേ തു..യാ ജാനേ നാ’യിലും ഇന്ത്യന്‍ യുവത്വം സ്വയം തിരിച്ചറിയുകയാണ്‌. തീര്‍ത്തും നവീനമായതും മുന്‍ധാരണകളില്ലാത്തതുമായ സമീപനമാണ്‌ ഈ ചിത്രങ്ങള്‍ക്ക്‌ ഉള്ളത്‌. കമലിന്‍റെ ‘യുവ സിനിമ’ കണുന്ന മലയാളി യുവതക്ക്‌ സ്വയം തിരിച്ചറിയല്‍ ഉണ്ടാകുമോ എന്ന്‌ സംശയം.

സോദ്ദേശസാഹിത്യങ്ങളിലും കണ്ണീര്‍കഥകളിലും പോലും ഇപ്പോള്‍ ഇടം പിടിക്കാത്ത കുറേ കഥാപാത്രങ്ങളെയാണ്‌ ‘മിന്നാമിന്നികൂട്ട’ത്തില്‍ കമല്‍ സൃഷ്ടിച്ചിരിക്കുന്നത്‌. സിനിമക്ക്‌ പുറത്ത്‌ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ ഇവര്‍ വളരെ അകലെയാണ്‌.

വര്‍ഷങ്ങളായി മലയാള സിനിമയില്‍ പരീക്ഷിച്ചുവരുന്ന പഴകിദ്രവിച്ച സിനിമ ഘടനയിലേക്ക്‌ യുവതീയുവാക്കളുടെ കഥയെ എടുത്ത്‌ ഒട്ടിച്ചിരിക്കുകയാണ്‌ സംവിധായകന്‍. പണം മുടക്കാന്‍ ഒരു നിര്‍മ്മതാവിനേയും കഴിവുളള കുറേ യുവ നടീനടന്മാരുടെ ഡേറ്റും ഒത്തു വന്നപ്പോള്‍ കമല്‍ സംവിധാനം ചെയ്‌ത ഒരു വളരെ പഴയ സിനിമ എന്ന വിശേഷണം ‘മിന്നാമിന്നികൂട്ട’ത്തിന്‌ ചേരും.

എന്നാല്‍ സമീപകാലത്ത്‌ മലയാളത്തില്‍ ഇറങ്ങുന്ന മുഖ്യധാര സിനിമ തട്ടിപ്പുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ കമല്‍ ചിത്രം ബഹുദൂരം മുന്നിലാണെന്നും പറയേണ്ടി വരും. ഈ ആനുകൂല്യം കുടുംബ സദസുകളെ ഇളക്കിയാല്‍ ചിത്രം പരുക്കില്ലാതെ രക്ഷപെട്ടേക്കും.

മലയാളത്തില്‍ മധ്യവര്‍ത്തി സിനിമക്ക്‌ ഇടമുണ്ടെന്ന്‌ തെളിയിച്ച സംവിധായകനാണ്‌ കമല്‍. സൂപ്പര്‍താരങ്ങളെ ഉപേക്ഷിച്ച്‌ സിനിമ എടുക്കാന്‍ ധൈര്യം കാണിക്കുന്ന കമല്‍ തിരക്കഥകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്ഥിരമായി ഗൃഹപാഠം ചെയ്യാത്ത കുട്ടിയെ പോലെ ശരാശരിയില്‍ താഴെ ആയി പോകുന്നു.