‘നന്ദനം’ തമിഴിലെത്തി, കാലിടറി വീണു!

വെള്ളി, 25 ഫെബ്രുവരി 2011 (20:46 IST)
PRO
മലയാളികളുടെ പ്രിയപ്പെട്ട ‘നന്ദനം’ തമിഴകത്തെത്തി. പക്ഷേ മാജിക് ആവര്‍ത്തിക്കാനായില്ല. ബാലാമണിയെ മലയാളികള്‍ സ്വീകരിച്ചെങ്കില്‍ മഹാലക്‍ഷ്മിയെ തമിഴകം തള്ളി. മലയാളത്തിലെ ക്ലാസിക്കായ നന്ദനത്തിന്‍റെ തമിഴ് റീമേക്ക് സീഡന്‍ വെള്ളിയാഴ്ച റിലീസായി. മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നന്ദനത്തിന്‍റെ അടുത്തെങ്ങുമെത്താന്‍ സീഡന് കഴിഞ്ഞില്ല.

രഞ്ജിത് സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായ നന്ദനം സുബ്രഹ്മണ്യന്‍ ശിവയാണ് തമിഴിലേക്ക് റീമേക്ക് ചെയ്തത്. എന്നാല്‍ കഥ പറയുന്നതിലെ കൌശലം രഞ്ജിത്തിനെപ്പോലെ സുബ്രഹ്മണ്യം ശിവയ്ക്ക് വഴങ്ങിയില്ല. ഫലമോ, നന്ദനത്തിന്‍റെ വികൃതാനുകരണം മാത്രമായി സീഡന്‍.

നന്ദനത്തില്‍ അരവിന്ദ് അവതരിപ്പിച്ച കൃഷ്ണന്‍റെ വേഷം തമിഴില്‍ ധനുഷാണ് കൈകാര്യം ചെയ്യുന്നത്. തമിഴില്‍ കൃഷ്ണന് പകരം മുരുകനാണെന്ന് മാത്രം. ഗുരുവായൂരമ്പലത്തിന് പകരം പഴനിയും. പാചകക്കാരന്‍ ശരവണന്‍ എന്ന കഥാപാത്രത്തെ ധനുഷിന്‍റെ താരമൂല്യത്തിനനുസരിച്ച് വികസിപ്പിച്ചപ്പോള്‍ സിനിമയുടെ ആത്മാവ് നഷ്ടമായി. ചിത്രത്തിന്‍റെ രണ്ടാം പകുതി ധനുഷിന്‍റെ സൂപ്പര്‍സ്റ്റാര്‍ പ്രകടനം കൊണ്ട് അസഹനീയമായി.

അടുത്ത പേജില്‍ - ബാലാമണിയായി നവ്യ മിന്നി, അനന്യയോ?

PRO
മഹാലക്ഷ്മി എന്നാണ് അനന്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. കടുത്ത മുരുകഭക്തയാണ്. പഴനിയില്‍ തൊഴുതുപ്രാര്‍ത്ഥിക്കുക എന്നതാണ് അവളുടെ വലിയ ആഗ്രഹങ്ങളിലൊന്ന്. എന്നാല്‍ അതിന് കഴിയുന്നില്ല. അവള്‍ ജോലിക്കു നില്‍ക്കുന്ന അമൃതവല്ലി പാട്ടി(ഷീല)യുടെ വീട്ടിലെ പണിയൊഴിഞ്ഞിട്ടുവേണ്ടേ ക്ഷേത്രദര്‍ശനം? പക്ഷേ പാട്ടിക്ക് അവള്‍ മകളെപ്പോലെയാണ്. പാട്ടിയുടെ മകള്‍ തങ്ക(സുഹാസിനി)ത്തിന്‍റെ മകന്‍ മനു(കൃഷ്ണ) ഒഴിവുകാലം ചെലവിടാന്‍ വീട്ടിലെത്തുന്നതും മഹാലക്ഷ്മിയുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള കഥ.

നന്ദനം കുറച്ചു മാറ്റങ്ങള്‍ മാത്രം വരുത്തി പകര്‍ത്തി എന്നല്ലാതെ സ്വന്തമായി ഒരു വ്യാഖ്യാനവും നല്‍കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ നവ്യാനായര്‍ മനോഹരമാക്കിയപ്പോള്‍ സീഡനിലെ മഹാലക്ഷ്മിയെ വിജയിപ്പിക്കാന്‍ അനന്യയ്ക്ക് കഴിഞ്ഞില്ല. ശരാശരിയില്‍ മാത്രമൊതുങ്ങി അനന്യ മങ്ങിയപ്പോള്‍ നായികാപ്രാധാന്യമുള്ള സിനിമയെയും അത് ദോഷകരമായി ബാധിച്ചു.

ഇഴയുന്ന കഥപറച്ചിലാണ് ഈ സിനിമയുടെ പരാജയത്തിന്‍റെ പ്രധാന കാരണം. ആകെ ഒരാശ്വാസം വിവേകിന്‍റെ കള്ളസ്വാമിയാണ്. ജഗതി മലയാളത്തില്‍ അനശ്വരമാക്കിയ കുടുമ്പിയെ അതേ ക്വാളിറ്റിയില്‍ പുനരവതരിപ്പിക്കാന്‍ വിവേകിനായി.

നന്ദനത്തിന്‍റെ ഏറ്റവും വലിയ മെച്ചങ്ങളിലൊന്ന് രവീന്ദ്രന്‍ ഈണമിട്ട ഗാനങ്ങളായിരുന്നു. എന്നാല്‍ സീഡനിലെ ഏറ്റവും മോശം ഘടകം അതിലെ പാട്ടുകളാണെന്നതാണ് വസ്തുത. ദീന സംഗീതം നല്‍കിയ ഗാനങ്ങള്‍ തീരെ നിലവാരം പുലര്‍ത്തിയില്ല.

വെബ്ദുനിയ വായിക്കുക