ധന്‍ ധനാ ധന്‍..ഗോള്‍!

IFM
വിവേക് അഗ്നിഹോത്രി ലളിതമായി കഥ പറയുകയാണ്. ധന്‍ ധനാ ധന്‍ ഗോള്‍ എന്ന പുതിയ ചിത്രത്തിലെ ഈ കഥ പറച്ചില്‍ വിവേകിനെ ആദ്യ ചിത്രമായ ചോക്ലേറ്റിന്‍റെ പരാജയം മറക്കാന്‍ സഹായിക്കും-പക്ഷേ ശരാശരിക്ക് ഒത്തിരി മേലെയാവുമെന്ന പ്രതീക്ഷ വേണ്ട.

ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ആദ്യ ഭാഗത്തും ഒത്തിരി പ്രതീക്ഷിക്കുന്ന പ്രേക്ഷകനാണെങ്കില്‍ നിരാശപ്പെടെണ്ടി വരും. എന്നാല്‍ നല്ലൊരു ചിത്രമെന്ന വിശേഷണം തന്നെയാണ് അഗ്നിഹോത്രിയുടെ ഈ രണ്ടാമങ്കത്തിന് ചേരുക.

രണ്ടാമത്തെ ചിത്രമായ ഗോളില്‍ വിവേക് നല്ലൊരു കഥ പറച്ചിലുകാരനായി ഭാവമാറ്റം നടത്തിയതാണ് ചിത്രത്തെ പ്രേക്ഷകരുമായി അടുപ്പിക്കുന്നത്. കൂടാതെ, സാങ്കേതിക മികവുകള്‍ കഥപറച്ചിലിനെ നിഷ്പ്രഭമാക്കാന്‍ വിവേക് അനുവദിക്കുന്നുമില്ല. പക്ഷേ ഈ ചിത്രത്തെ പ്രേക്ഷകര്‍ ചക് ദേ ഇന്ത്യ, ലഗാന്‍ തുടങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നത് മാറ്റു കുറച്ചേക്കാം.

സൌത്ത്‌ഹാള്‍ യുണെറ്റഡ് ഫുട്ബോള്‍ ക്ലബ്ബിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. ക്ലബ്ബിന്‍റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയമാണ്. പണമില്ലാത്തത് കാരണം പരിശീലകനും ഉടമയും പോലും ഉപേക്ഷിച്ച അവസ്ഥ! പണം കൊടുത്തില്ലെങ്കില്‍ ഒഴിഞ്ഞു പോവണമെന്ന് സിറ്റി കമ്മീഷന്‍ നോട്ടീസും നല്‍കി. അടുത്ത മത്സരം വിജയിച്ചാല്‍ ആ സമ്മാന തുക കൊണ്ട് ക്ലബ്ബിന് നില നില്‍ക്കാം.

IFM
ഷാന്‍ (അര്‍ഷദ് വര്‍സി) ഈ വെല്ലു വിളി ഏറ്റെടുക്കുകയാണ്. ഒപ്പം പരിശീലകനായി പഴയ താരം ടോണി സിംഗും (ബൊമന്‍ ഇറാനി) എത്തുന്നു. ഷാനിന്‍റെ സഹോദരിയും ഫിസിയോയും ആയ രുമാണയും (ബിപാഷ) ഈ അവസരത്തില്‍ രംഗ പ്രവേശം നടത്തുന്നു.

IFM
പ്രതിരോധത്തില്‍ മെച്ചപ്പെട്ടതാണെങ്കിലും എതിരാളിയുടെ ഗോള്‍വല ചലിപ്പിക്കാന്‍ തക്ക മുന്‍‌നിരക്കാര്‍ ഇപ്പോഴും ടീമിന് അന്യം തന്നെ. ഇക്കാര്യം രുമാണ ഭംഗിയായി കൈകാര്യം ചെയ്യുന്നു. രുമാണയുടെ ബോയ് ഫ്രണ്ട് സണ്ണി (ജോണ്‍ ഏബ്രഹാം) ടീമില്‍ എത്തുന്നു. വര്‍ണ്ണ വിവേചനത്തിന്‍റെ ഇരയായി ഇംഗ്ലണ്ട് ടീമിലേക്കുള്ള വഴികാണാതെ പോയ പ്രതിഭയാണ് സണ്ണി.

സണ്ണിയുടെ വരവോടെ സൌത്ത്‌ഹാള്‍ യുണെറ്റഡ് മുന്നോട്ട് കുതിച്ചു തുടങ്ങി. ഇത് സിറ്റി കമ്മീഷന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കൌണ്‍സിലിന്‍റെ സ്ഥാപകരില്‍ ഒരാളും കമന്‍റേറ്ററുമായ ജോണി ബക്ഷി (ദലിപ് താഹില്‍) സണ്ണിയെ ഏതു വിധേനയും പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നു.

സണ്ണിയായി ജോണിന്‍റെ വേഷപ്പകര്‍ച്ച നന്നായി യോജിക്കുന്നു. നല്ലൊരു മുന്‍‌നിര ഫുട്ബോളറെ അവതരിപ്പിക്കാന്‍ ജോണിന്‍റെ ശരീര ചലനങ്ങള്‍ മികച്ചതാണ്. ബിപാഷയുടെ പ്രണയ കഥ ഈ ചിത്രത്തിലെ മനോഹര നിമിഷങ്ങളാണ്. അര്‍ഷദും അഭിനയ മികവിന്‍റെ കാര്യത്തില്‍ മുമ്പില്‍ തന്നെ.

ബൊമന്‍ ഇറാനി തന്‍റെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്തു. ദലിപ് താഹില്‍ വിഷ ലിപ്തമായ ചിന്തകള്‍ ചലനത്തിലൂടെ ഭംഗിയായി അവതരിപ്പിച്ചു.

IFM
ക്യാമറ വളരെ മനോഹരമായി ചലിപ്പിക്കുന്നതില്‍ അത്താര്‍ സിംഗ് വിജയിച്ചിരിക്കുന്നു. ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അതി മനോഹരമാണ്. ധന്‍ ധനാ ധന്‍ ഗോള്‍ എന്ന ഗാനം അതി മനോഹരമാണ്. ‘ബില്ലൊ’ എന്ന ഗാനവും പ്രേക്ഷക മനസ്സില്‍ ഇടം നേടും.