‘ആ ഒരു രംഗം മറക്കാനാകില്ല, അത്രമേൽ ആർദ്രം’- പേരൻപിലെ മമ്മൂട്ടിയുടെ അതുല്യ പ്രകടനം

വ്യാഴം, 29 നവം‌ബര്‍ 2018 (14:05 IST)
അടുത്തിടെയൊന്നും കണ്ടിട്ടില്ല ഇങ്ങനെയൊരു മമ്മൂട്ടിയെ എന്ന് പറഞ്ഞാൽ അത് അതിയശോക്തിയാകില്ല. പത്തേമാരിയിലും മുന്നറിയിപ്പിലും മാത്രമാണ് മമ്മൂട്ടിയെന്ന നടനെ നാം കുറച്ചെങ്കിലും കണ്ടിട്ടുള്ളത്. പണ്ട് അമരം, തനിയാവർത്തനം, വിധേയൻ തുടങ്ങിയ സിനിമകളിലൂടെ നമ്മെ വിസ്മയിപ്പിച്ച മമ്മൂട്ടിയെ തിരികെ ലഭിച്ചിരിക്കുകയാണ് നമുക്ക്. അതിന് ഒരു തമിഴ് സംവിധായകൻ വേണ്ടി വന്നു. 
 
മമ്മൂട്ടിയെന്ന നടനെ എങ്ങനെയൊക്കെ ഉപയോഗിക്കാമോ അങ്ങനെയെല്ലാം റാം പേരൻപിൽ ചെയ്തിട്ടുണ്ട്. നിരവധി മേളകളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിച്ച് കഴിഞ്ഞു. റിലീസ് ചെയ്യാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റാം പറയുന്നത്. അമുദവൻ എന്ന ടാക്സി ഡ്രൈവറും അയാളുടെ പാപ്പ എന്ന മകളും സിനിമ കണ്ടിറങ്ങിയാലും നമ്മുടെ മനസ്സിൽ കെടാതെ നിൽപ്പുണ്ടാകും. 
 
സിനിമ കണ്ടവർക്കെല്ലാം പറയാനുള്ളത് ഒരു രംഗത്തെ കുറിച്ചാണ്. അത്രയെങ്കിലും പറയാതിരിക്കാൻ ആർക്കും കഴിയില്ല. അമുദവനെ നിറകണ്ണോട് കൂടിയേ കണ്ടിരിക്കാൻ ആകുകയുള്ളു. മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദവന്‍, മകളെ സന്തോഷിപ്പിക്കാന്‍ പാട്ടു പാടുകയും ഡാന്‍സ് ചെയ്യുകയുമൊക്കെ ചെയ്യുന്നൊരു രംഗമുണ്ട്. ഒരൊറ്റ ഷോട്ടാണ്. പക്ഷേ അവള്‍ അതൊന്നും തിരിച്ചറിയുന്നേയില്ല. താൻ ചെയ്തതൊന്നും പാപ്പ തിരിച്ചറിയുന്നില്ല എന്ന് മനസ്സിലാക്കുമ്പോൾ അമുദവന്‍ പ്രതികരിക്കുന്ന ഒരു രീതിയുണ്ട്. മനസ്സില്‍നിന്നു പോവില്ല അത്. 
 
തുടക്കം മുതലൊടുക്കം വരെ മനസ്സ് നീറ്റുന്ന അനുഭവമാണ് പേരൻപ്. കണ്ണ് നിറയും പലപ്പോഴും ചിലപ്പോൾ കൺ‌തടങ്ങളിൽ നിന്നും അവ പുറത്തേക്ക് കുത്തിയൊലിക്കും. പക്ഷേ ജീവിതത്തിൽ കണ്ണുനീരിന് യാതോരു സ്ഥാനവുമില്ലെന്നാണ് ഒടുക്കം ചിത്രം നമുക്ക് കാണിച്ച് തരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍