എറണാകുളം: എമ്പുരാൻ സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിൽ പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. ആരുടേയും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിട്ടല്ല സിനിമയുടെ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നതെന്നും വെറും രണ്ട് മിനിറ്റ് മാത്രമാണ് വെട്ടിമാറ്റിയതെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ല എന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
സിനിമ മോഹൻലാൽ കണ്ടിട്ടില്ലെന്നും കഥ മോഹൻലാലിന് അറിയില്ലായിരുന്നുവെന്നുമുള്ള പ്രചാരണം സത്യമല്ലെന്ന് വ്യക്തമാക്കുകയാണ് ആന്റണി. ചിത്രത്തിന്റെ കഥയെ കുറിച്ചെല്ലാം തുടക്കം മുതൽ മോഹൻലാലിന് അറിയാമെന്നും പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ആന്റണി പറഞ്ഞു. സിനിമയിലെ വില്ലന്റെ പേര് റീ-എഡിറ്റിൽ മാറ്റിയിട്ടുണ്ട്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ഡിലീറ്റ് ചെയ്തിട്ടുണ്ട് അന്നദ്ദേഹം കൂട്ടിച്ചെർത്തു.
'മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല. ആരുടെയും ഭീഷണിയെ തുടർന്നല്ല റീ എഡിറ്റ്.ആരെയും വേദനിപ്പിക്കാതിരിക്കാനായിരുന്നു മോഹന്‍ലാലിന്‍റെ ഖേദ പ്രകടനം. മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പം തന്നെയാണ്. മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലെത്തിക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് 'L2 എമ്പുരാൻ' എടുത്തത്. സിനിമയെ ജനം സ്വീകരിച്ചു കഴിഞ്ഞു. മേജർ രവിയുടെ പ്രതികരണത്തെക്കുറിച്ച് പറയാൻ താൻ ആളല്ല', ആന്റണി പറഞ്ഞു.