'ഇത് നിങ്ങളുദ്ദേശിച്ച പ്രഭാകരനല്ല, പിതാക്കന്മാരെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്'; വിശദീകരണവുമായി ദുൽഖറും അനൂപും

അനു മുരളി

തിങ്കള്‍, 27 ഏപ്രില്‍ 2020 (09:57 IST)
'ദയവായി വിദ്വേഷം പ്രചരിപ്പിക്കരുത്...' അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത് നടൻ ദുൽഖർ സൽമാനും സംവിധായകൻ അനൂപ്പ് സത്യനുമാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ 'പ്രഭാകരാ...' എന്ന ഡയലോഗ് ആണ് എല്ലാത്തിന്റേയും കാരണം. സിനിമയിൽ പ്രഭാകരൻ എന്ന പേര് നായയെ നോക്കി വിളിക്കുന്ന രംഗം തമിഴ് ജനതയെ അപമാനിക്കുന്നതാണെന്ന പ്രചരണം ശ്രദ്ധയിൽ പെട്ടെന്നും അതിനാലാണ് വിശദീകരണം നൽകുന്നതെന്നുമാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്.
 
പക്ഷേ, തമിഴ് സിനിമാപ്രേമികൾ കരുതിയത് പോലെ അല്ലെന്നും അത് മലയാളത്തിലെ പ്രസിദ്ധമായ ഒരു ഡയലോഗ് ആണെന്നും നർമരൂപേണയാണ് അത് ഉൾക്കൊള്ളിച്ചതെന്നും ദുൽഖർ കുറിച്ചു. പട്ടണപ്രവേശം സിനിമയിലെ രംഗവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
 
'എന്നെയും സംവിധായകനെയും വിമർശിക്കുന്നത് അംഗീകരിക്കാം. പക്ഷേ ദയവായി ഞങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിർന്ന് ആൾക്കാരേയോ അപമാനിക്കരുത്.'- ദുൽഖർ കുറിച്ചു.
 
ആദ്യം ഈ വിഷയത്തോട് പ്രതികരിക്കണ്ട എന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാൽ, വിഷയം സങ്കീർണമായതോടെ മറുപടി പറയാമെന്ന് കരുതിയെന്നും സംവിധായകൻ അനൂപ് സത്യൻ പറയുന്നു. എൽറ്റിറ്റിഇ നേതാവ് പ്രഭാകരനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് അനൂപ് വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍