ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: തമന്നയെയും കാജല്‍ അഗര്‍വാളിനെയും പോലീസ് ചോദ്യം ചെയ്യും

നിഹാരിക കെ.എസ്

വെള്ളി, 28 ഫെബ്രുവരി 2025 (16:20 IST)
ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പു കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യും. പുതുച്ചേരി പോലീസിന്റെ നീക്കത്തിൽ ഞെട്ടി ആരാധകർ. 60 കോടിയുടെ തട്ടിപ്പിലാണ് നടിമാരെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തട്ടിപ്പ് നടത്തിയ കമ്പനിയുമായി നടിമാര്‍ക്ക് ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് നടിമാരെ ചോദ്യം ചെയ്യുന്നത്.
 
2022 ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമാക്കിയാണ് ക്രിപ്റ്റോകറന്‍സി കമ്പനി ആരംഭിക്കുന്നത്. നടി തമന്ന അടക്കമുള്ള സെലിബ്രിറ്റികള്‍ അതിഥികളായി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു. മഹാബലിപുരത്തെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നടി കാജല്‍ അഗര്‍വാളും പങ്കെടുത്തിരുന്നു. പിന്നീട്, മുംബൈയിലെ ഒരു ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്തി, വലിയ തോതില്‍ നിക്ഷേപകരെ ആകര്‍ഷിച്ചു. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പുതുച്ചേരിയില്‍ നിരവധി ആളുകളില്‍ നിന്നായി 3.4 കോടി രൂപയാണ് പ്രതികള്‍ പിരിച്ചെടുത്തത്. 
 
ഈ കേസില്‍ നിതീഷ് ജെയിന്‍ (36), അരവിന്ദ് കുമാര്‍ (40) എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകരുടെ വിശ്വാസം നേടുന്നതിനായി, തുടക്കത്തില്‍ ആഡംബര കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കമ്പനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പുതുച്ചേരി സൈബര്‍ ക്രൈം എസ്പി ഡോ. ഭാസ്‌കരന്‍ പറഞ്ഞു. മൊത്തം 60 കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് വിലയിരുത്തലെന്നും പൊലീസ് സൂചിപ്പിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍