അയാള്‍ക്ക് മറ്റൊരു കുടുംബമുണ്ടെന്ന് വൈകിയാണ് ഞാന്‍ അറിഞ്ഞത്; തന്റെ വിവാഹജീവിതം ശരിയായില്ലെന്ന് ഷീല

ശനി, 3 ഡിസം‌ബര്‍ 2022 (10:30 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷീല. നായികയായും അമ്മ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. സിനിമയില്‍ ഏറെ നേട്ടങ്ങള്‍ കൊയ്‌തെങ്കിലും ഷീലയുടെ കുടുംബജീവിതം അത്ര വിജയകരമായിരുന്നില്ല. ഇതേ കുറിച്ച് താരം തന്നെ പല വേദികളിലും വെളിപ്പെടുത്തിയിട്ടുണ്ട്. 
 
തമിഴ് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട രവിചന്ദ്രന്‍ ഷീലയുടെ ജീവിതപങ്കാളിയായിരുന്നു. എന്നാല്‍ ഈ ബന്ധത്തിനു അധികം ആയുസുണ്ടായിരുന്നില്ല. ഭര്‍ത്താവിന് വേറെ കുടുംബമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നെന്ന് പണ്ട് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഷീല പറഞ്ഞിട്ടുണ്ട്. 
 
രവിചന്ദ്രന്റെ അഭിനയജീവിതം തകര്‍ത്തത് മദ്യപാനമാണ്. തമിഴില്‍ അവസരം കുറഞ്ഞപ്പോള്‍ ആണ് അദ്ദേഹം മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാഹമോചനം നേടി. ആ ബന്ധത്തില്‍ മൂന്ന് മക്കളുണ്ടായിരുന്നു. ജെ.ഡി.തോട്ടാന്‍ സംവിധാനം ചെയ്ത 'ഓമന' എന്ന സിനിമയില്‍ തങ്ങള്‍ ഒന്നിച്ച് അഭിനയിച്ചെന്നും അങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നും ഷീല പറയുന്നു. 
 
എന്റെ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞെന്നും അമ്മ കിടപ്പിലാണെന്നും അന്ന് സംസാരിക്കുന്നതിനിടെ ഞാന്‍ രവിചന്ദ്രനോട് പറഞ്ഞു. ജെ.ഡി. തോട്ടാനും രവിചന്ദ്രനും അടുത്ത കൂട്ടുകാരായിരുന്നു. തോട്ടാന്‍ ചോദിച്ചു, 'നിങ്ങളുടെ ഭാര്യ പോയി, ഷീലാമ്മയും തനിച്ചാണ്, നിങ്ങള്‍ക്കു കല്യാണം കഴിച്ചുകൂടെ?' പിന്നെ സേതുമാധവനും എം.ഒ.ജോസഫും നിര്‍ബന്ധിച്ചു. അങ്ങനെയാണ് ആ കല്യാണം കഴിഞ്ഞത്. 
 
എന്റെ മകന്‍ ജനിച്ചതു മുതല്‍ രവിചന്ദ്രന്‍ ഒപ്പം താമസിച്ചിരുന്നില്ല. മറ്റൊരു വീടുണ്ട്. അങ്ങോട്ടു പോകും. ഞാന്‍ അവിടെച്ചെന്നു താമസിക്കാന്‍ സമ്മതിക്കുകയുമില്ല. ഇവിടെ താമസിക്കാം എന്നു പറയും. പക്ഷേ, ഇവിടെ വന്നു രണ്ടു ദിവസം കഴിഞ്ഞ് അങ്ങോട്ടു പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. രവിചന്ദ്രനു മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് പിന്നീടാണു ഞാന്‍ അറിഞ്ഞത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇനി ഞാന്‍ നിങ്ങളുടെ കൂടെ ജീവിക്കില്ല. രണ്ടരക്കൊല്ലത്തിനുശേഷം ഞങ്ങള്‍ പിരിഞ്ഞു. ഞാനെത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ, തന്റെ വിവാഹജീവിതം മാത്രം ശരിയായില്ലെന്നും ഈ അഭിമുഖത്തില്‍ ഷീല പറഞ്ഞിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍