1971 വന്നു, ജോര്‍ജ്ജേട്ടന്‍ വന്നു, സഖാവ് വന്നു; ഉലയാതെയും തളരാതെയും ഗ്രേറ്റ്ഫാദര്‍ !

തിങ്കള്‍, 24 ഏപ്രില്‍ 2017 (17:24 IST)
അല്ലെങ്കിലും അങ്ങനെയാണ്. പടക്കുതിരകള്‍ കുതിച്ചുപാഞ്ഞുകൊണ്ടിരിക്കും, എതിരെ എത്ര ശക്തനായ എതിരാളി വന്നാലും. ദി ഗ്രേറ്റ്ഫാദര്‍ അത്തരത്തില്‍ ഒരു പടക്കുതിരയാണ്. വിജയം നേടുന്ന വഴിയില്‍ വരുന്ന തടസങ്ങളും എതിരാളികളുമൊന്നും ആ സിനിമയ്ക്ക് പ്രശ്നം സൃഷ്ടിച്ചതേയില്ല. 60 കോടി തിളക്കത്തില്‍ ലോകമെങ്ങും കുതിച്ചുപായുകയാണ് ഈ മമ്മൂട്ടി സിനിമ.
 
ഗ്രേറ്റ്ഫാദര്‍ റിലീസ് ചെയ്തതിന് ശേഷം മലയാളത്തില്‍ വമ്പന്‍ സിനിമകളുടെ റിലീസ് സംഭവിച്ചു. എന്നാല്‍ അതൊന്നും ഗ്രേറ്റ്ഫാദറിന്‍റെ വിജയക്കുതിപ്പിന് വിരാമമിട്ടില്ല. കൂടുതല്‍ കരുത്തോടെ, തിളക്കത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ് നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത സിനിമ.
 
മോഹന്‍ലാല്‍ നായകനായ 1971 ബിയോണ്ട് ബോര്‍ഡേഴ്സ്, നിവിന്‍ പോളിയുടെ സഖാവ്, ദിലീപിന്‍റെ ജോര്‍ജ്ജേട്ടന്‍സ് പൂരം, കുഞ്ചാക്കോ ബോബന്‍റെ ടേക്ക് ഓഫ്, ജയറാമിന്‍റെ സത്യ, മമ്മൂട്ടിയുടെ തന്നെ പുത്തന്‍‌പണം എന്നിവയാണ് ഗ്രേറ്റ്ഫാദര്‍ വന്നതിന് ശേഷമുള്ള വമ്പന്‍ റിലീസുകള്‍. ഈ സിനിമകള്‍ക്കെല്ലാം അതിന്‍റേതായ ഇടം ലഭിച്ചപ്പോഴും ഗ്രേറ്റ്ഫാദര്‍ മെഗാഹിറ്റായി മാറുകയായിരുന്നു.
 
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിഹാസവിജയമാകുകയാണ് ഗ്രേറ്റ്ഫാദര്‍. തകര്‍പ്പന്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് വിദേശരാജ്യങ്ങളില്‍ നിന്ന് ഈ സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക