വിനീതിന് പ്രണയപ്പനി; വിവാഹം ഈ വര്‍ഷം

തിങ്കള്‍, 30 ഓഗസ്റ്റ് 2010 (16:02 IST)
PRO
കരളേ കരളിന്‍റെ കരളേ.. എന്ന് പാട് മലയാളിഹൃദയത്തില്‍ ഇടം നേടിയ വിനീത് ശ്രീനിവാസന് പ്രണയപ്പനി. വിനീത് തന്നെയാണ് ഒരു അഭിമുഖത്തില്‍ തന്‍റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. തന്‍റെ കരള്‍ പറിച്ചെടുത്തതാരാണെന്ന് മാത്രം വിനീത് വെളിപ്പെടുത്തിയിട്ടില്ല.

പ്രണയിനി ആരെന്ന് വെളിപ്പെടുത്താന്‍ വിനീത് തയ്യാറായില്ലെങ്കിലും സിനിമയില്‍ നിന്നല്ല തന്‍റെ ജീവിതത്തിലെ നായികയെന്ന് വിനീത് അഭിമുഖത്തില്‍ വ്യക്തമാക്കി. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളജില്‍ തന്‍റെ സഹപാഠിയായിരുന്നു പ്രണയിനിയെന്നും വിനീത് പറയുന്നു.

പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി കിട്ടിയെന്നും ഈ വര്‍ഷം അവസാനത്തോടെ വിവാഹം നടന്നേക്കുമെന്നും വിനീത് അഭിമുഖത്തില്‍ വ്യക്തമാക്കി. തന്‍റെ കഥാപാത്രങ്ങളെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും കഥയെക്കുറിച്ചും മലര്‍വാടി ആര്‍ട്സ് ക്ലബ്ബിനെക്കുറിച്ചുമെല്ലാം പ്രണയിനിയുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും വിനീത് പറയുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ കസവിന്‍റേ തട്ടമിട്ട്... എന്ന ഗാനത്തിലൂടെ ഗായകനായി അരങ്ങേറിയ വിനീതിനെ ശ്രദ്ധേയനാക്കിയത് റോഷന്‍ ആന്‍ഡ്രൂസിന്‍റെ ഉദയനാണ് താരമെന്ന ചിത്രത്തില്‍ അച്ഛന്‍ ശ്രീനിവാസന് വേണ്ടി പാടിയ കരളേ കരളിന്‍റെ കരളേ എന്ന ഗാനമായിരുന്നു.

ഗായകനെന്ന നിലയില്‍ ശ്രദ്ധേയനായ വിനീത് ജോണി ആന്‍റണിയുടെ സൈക്കിള്‍, വി എം വിനുവിന്‍റേ മകന്‍റെ അച്ഛന്‍ എന്നീ ചിത്രങ്ങളില്‍ നായകനായി. ഇപ്പോള്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബെന്ന പേരിലൊരുക്കിയ ചിത്രത്തിലൂടെ സൌഹൃദത്തിന്‍റെ കഥ പറഞ്ഞ് സംവിധായകനെന്ന നിലയില്‍ അച്ഛന്‍റേ മകനെന്ന് തെളിയിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക