മാസ് ഹിറ്റ് ഗ്രേറ്റ്ഫാദര്; തകര്‍ത്തത് റെക്കോര്‍ഡുകള്‍ മാത്രമല്ല, ചില വിശ്വാസങ്ങള്‍ കൂടിയാണ്!

ബുധന്‍, 10 മെയ് 2017 (12:45 IST)
ഒരു തകര്‍പ്പന്‍ ഹിറ്റിന് എന്തൊക്കെ ചേരുവകള്‍ വേണം? അഞ്ചോളം സംഘട്ടന രംഗങ്ങള്‍, മൂന്ന് നൃത്തരംഗങ്ങള്‍, ഐറ്റം ഡാന്‍സ്, കാര്‍ ചേസ് എന്നൊക്കെ ചിന്തിക്കാം അല്ലേ? എന്നാല്‍ അത്തരം ചേരുവകളിലല്ല വിജയം മറഞ്ഞിരിക്കുന്നതെന്ന് തെളിയിച്ച സിനിമയായിരുന്നു ദി ഗ്രേറ്റ്ഫാദര്‍.
 
ഗ്രേറ്റ്ഫാദറില്‍ ആക്ഷന്‍ രംഗങ്ങള്‍ ഇല്ല എന്നല്ല, ഏറ്റവും ആവശ്യമായ രംഗങ്ങളില്‍, ഏറ്റവും മിതമായി. എന്നാല്‍ ഏവരെയും ത്രസിപ്പിക്കുന്ന രീതിയില്‍. കാര്‍ ചേസ് ഉണ്ട്, അത്യാവശ്യത്തിന് മാത്രം. നായകന്‍റെ വമ്പന്‍ നൃത്തരംഗങ്ങളൊന്നുമില്ല, നല്ല പാട്ടുകള്‍ ഉണ്ട്. അത്രമാത്രം.
 
മനസില്‍ തൊടുന്ന ഒരു കഥയായിരുന്നു ഗ്രേറ്റ്ഫാദറിന്‍റെ മുതല്‍ക്കൂട്ടും തുറുപ്പുചീട്ടും. മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയപ്പോള്‍ മലയാള പ്രേക്ഷകന്‍റെ നെഞ്ചകം നീറി. അതായിരുന്നു സംവിധായകന്‍ ഹനീഫ് അദേനി തൊട്ടറിഞ്ഞ പള്‍സ്.
 
പടം മലയാളത്തിലെ വമ്പന്‍ ഹിറ്റായി മാറിയപ്പോള്‍, ആ വിജയം എങ്ങനെ സംഭവിച്ചു എന്നത് പഠനവിഷയമാക്കുന്നവര്‍ അമ്പരന്നുപോകുന്നതും അവിടെയാണ്. ലോബജറ്റ് ചിത്രം പണക്കൊഴുപ്പുകൊണ്ടോ വി എഫ് എക്സ് മാജിക്കുകൊണ്ടോ അല്ല, നെഞ്ചില്‍ തൊട്ട കഥ പറഞ്ഞാണ് ചരിത്രം കുറിച്ചത്. ഗ്രേറ്റ്ഫാദറിന്‍റെ വിജയം കൂടുതല്‍ ഗ്രേറ്റ് ആയി തോന്നുന്നതും അതുകൊണ്ടുതന്നെ.

വെബ്ദുനിയ വായിക്കുക