മന്ത്രിസഭാ വികസനം നാളെ

ബുധന്‍, 27 മെയ് 2009 (13:10 IST)
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ വികസനം നാളെ നടക്കുമെന്ന് ഉറപ്പായി. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയാണ് മന്ത്രിമാരുടെ പട്ടികയില്‍ അവസാന തീരുമാനമെടുത്തത്.

പാര്‍ട്ടിക്ക് അപ്രതീക്ഷിത വിജയം നല്‍കിയ സംസ്ഥാനങ്ങള്‍ക്കും ഒപ്പം പാര്‍ട്ടിയെ തിരസ്കരിച്ച സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാനാണ് ശ്രമമെന്ന് സൂചനയുണ്ട്. പ്രാദേശികമായും ജാതിപരമായുമുള്ള സന്തുലനം നിലനിര്‍ത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നു.

ഡി‌എം‌കെ, നാഷണല്‍ കോണ്‍ഫറന്‍സ്, മുസ്ലീം ലീഗ്, ജെ എം എം എന്നീ ഘടക കക്ഷികളുമായുള്ള ചര്‍ച്ചകള്‍ അവസാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് ഏഴ് സഹമന്ത്രി സ്ഥാനം ആവശ്യപ്പെട്ടു എങ്കിലും അവസാനം നേരത്തെ തീരുമാനിച്ചതുപോലെ ആറില്‍ ഒതുങ്ങി.

ഉത്തര്‍പ്രദേശില്‍ 21 സീറ്റുകള്‍ നേടി സംസ്ഥാനത്ത് തിരിച്ചുവരവ് നടത്തിയതിനാല്‍ കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്ന് സൂചനയുണ്ട്. 33 എം പിമാരുള്ള ആന്ധ്രപ്രദേശിനെയും കോണ്‍ഗ്രസിന് അവഗണിക്കാനാവില്ല.

ഡി‌എം‌കെയുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ചതിനാല്‍ മന്ത്രിസഭയില്‍ മുന്നണിയെ ഉള്‍പ്പെടുത്തും. ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളും സ്വന്തമാക്കിയതിനാല്‍ സംസ്ഥാനത്തിനും ഇത്തവണ പ്രാതിനിധ്യം നല്‍കിയേക്കും.

കേരളത്തില്‍ നിന്ന് മുസ്ലീം ലീഗ് എം‌പി ഇ അഹമ്മദ്, ശശി തരൂര്‍ എന്നിവരെ കൂടാതെ ഒരു സഹമന്ത്രി കൂടി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക