‘മോഡി‘യുടെ ഒരു മാസം; ജനപ്രിയതയും വെല്ലുവിളികളും

ഇര്‍ഷിത ഹസന്‍ ലോപ്പസ്

വ്യാഴം, 26 ജൂണ്‍ 2014 (16:38 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മാസം പിന്നിടുമ്പോള്‍ ചോദ്യങ്ങളും വെല്ലുവിളികളും ഏറെയാണ്. ഒരു വശത്ത് ജനങ്ങളുടെ പ്രതീക്ഷകള്‍ മറുവശത്ത് വെല്ലുവിളികള്‍, ഇതിനിടെയില്‍ സര്‍ക്കാര്‍ നട്ടെല്ലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ചലിക്കുന്ന ഒരു സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന ബോധ്യം ഉണ്ടാക്കാന്‍ മോഡിക്ക് കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് കരുത്താകുന്നതും ജനങ്ങള്‍ക്ക് പ്രതീക്ഷയേകുന്നതും ബ്യൂറോക്രസിയിലുണ്ടായ ഉണര്‍വും പ്രവര്‍ത്തനക്ഷമതയുമാണ്. 
 
ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനശൈലിയാണ്. റെയില്‍‌വേ നിരക്ക് കൂട്ടിയതിനെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനം ഉയരുമ്പോളും അക്ഷോഭ്യനായിനിന്ന് നേരിടുന്നതിന്റെ കാരണം മോഡി പറയാതെ തന്നെ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. റെയില്‍വേയുടെ പുരോഗതിക്കും സുരക്ഷക്കും പണം വേണം. ഇത് ജനങ്ങളില്‍നിന്ന് തന്നെ കണ്ടെത്തണം. രാജ്യത്തിന് ആവശ്യമായതുകൊണ്ടാണ് നിരക്കുകള്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയാറായതെന്ന ബോധം സാധാരണ വീട്ടമ്മമാരില്‍ പോലും വളര്‍ത്താന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതിന് കാരണം ഒന്നു മാത്രമാണ്- മോഡിയിലൂടെ ഇന്ത്യയുടെ വികസനം സാധ്യമാകുമെന്ന സ്വപ്നം. 
 
റെയില്‍‌വേ നിരക്ക് കൂട്ടുന്നതിനെതിരേ സമരം നടത്തുകയും വിമര്‍ശനം ചൊരിയുകയും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രി ഓഫീസില്‍ ജോലി ചെയ്യുന്നത് 12 മണിക്കൂറോളമാണ്. അതുപോലെ ബ്യൂറോക്രാറ്റുകളുടെ സമയക്രമത്തിലും ജോലി ചെയ്യുന്നതിലുള്ള ശുഷ്കാന്തിയിലും മാറ്റം വന്നു. ക്ലബ്ബുകളില്‍ സമയം ചെലവിട്ടിരുന്ന പലരും ഓഫീസില്‍ വന്നുതുടങ്ങി. പരിസ്ഥിതി അനുമതിയുടെയും മറ്റും പേരില്‍ മുടങ്ങിക്കിടന്നിരുന്ന  21,000 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഒറ്റയടിക്ക് അനുമതി നല്‍കിയത്. 30 വര്‍ഷമായി ഫയലില്‍ ഉറങ്ങിയിരുന്ന ചത്തീസ്ഗഢിലെ 253 കിലോമീറ്റര്‍ റെയില്‍പാതയാണ് ഇതില്‍ ഏറ്റവും പ്രധാനം. രാജ്യത്തെ രണ്ടാമത്തെ വലിയ ഇരുമ്പയിര് നിക്ഷേപ മേഖലയിലേക്കുള്ള റെയില്‍പ്പാതയാണിത്. 1,105 കോടി രൂപയുടെ പദ്ധതിയാണിത്. 
 
അടുത്ത പേജില്‍: മോഡി സര്‍ക്കാര്‍ ചുമ്മാതിരിക്കുകയല്ല!
 
 
 
 
     

2005 മുതല്‍ അനുമതി കാത്തുകിടന്നിരുന്ന സിക്കിമിലെ ജലവൈദ്യുത പദ്ധതി, കര്‍ണാടകയിലെ 120 കിലോമീറ്റര്‍ നീളുന്ന ആറു വരി ഹൈവേ, ചത്തീസ്ഗഡിലെ നാലു മില്യണ്‍ ഇരുമ്പയിര് ഖനന പദ്ധതി, 3500 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള മൂന്നു പ്രമുഖ വൈദ്യുത പദ്ധതി എന്നിവയ്ക്കാണ് മോഡി സര്‍ക്കാര്‍ അനുമതി നല്‍കി. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതികള്‍ വൈകരുതെന്നും റിസര്‍വ് ബാങ്ക് വായ്പ നല്‍കണമെന്നും  നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ അതാത് മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
 
ഇതിനൊപ്പം പട്ടികജാതി / വര്‍ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് ശക്തമായ നിയമം പാര്‍ലമെന്റിന്റെ ബജ്ജറ്റ് സെഷനില്‍ കൊണ്ടുവരാന്‍ മോഡി സര്‍ക്കാര്‍ നീക്കം തുടങ്ങി കഴിഞ്ഞു. ലോക്‍പാലിനെ നിയമിക്കാനുള്ള നീക്കം, കള്ളപ്പണം അന്വേഷിക്കാന്‍ പ്രത്യേക സംഘം എന്നിവയൊക്കെ ഒരു മാസത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ കൊണ്ട് വന്ന നേട്ടങ്ങളാണ്. 
 
എന്നാല്‍ വെല്ലുവിളികളും വിമര്‍ശനങ്ങളും ഇവയ്ക്കൊപ്പം മോഡി സര്‍ക്കാരിനെ പിന്തുടരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആയുധനിര്‍മ്മാണ മേഖലയിലെ വിദേശ നിക്ഷേപമാണ്. ആയുധങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതും ഒഴിവാക്കാനും ആയുധ നിര്‍മ്മാണം നടത്താനും തൊഴിലവസരം സൃഷ്ടിക്കാനും ഇത് ഉതകുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് പ്രതിരോധ മേഖലയില്‍ പ്രതികൂല ഫലമുണ്ടാക്കുമോയെന്ന ആശങ്ക ശക്തമാണ്. പാചകവാതക വിലയ്ക്ക് സമാന്തരമായി ഉണ്ടാകാവുന്ന അവശ്യസാധന വിലവര്‍ധനയാണ് മറ്റൊരു വെല്ലുവിളി. ജൂലൈയില്‍ ജനീവയില്‍ നടക്കുന്ന ലോക വ്യാപാര സംഘടനയുടെ ഉച്ചകോടിയില്‍ ഇന്ത്യക്ക് അനുകൂലമായി ഭക്‍ഷ്യസബ്‌സിഡിയില്‍ സ്ഥിരതയുണ്ടായാല്‍ ഒരു പരിധി വരെ വിലവര്‍ധന തടയാനാവും. അനുകൂലമായും പ്രതികൂലമായും വിമര്‍ശനം ഉയരുമ്പോള്‍ എല്ലാവരും ഒന്നിച്ച് സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, മോഡി സര്‍ക്കാര്‍ ചുമ്മാതിരിക്കുകയല്ല.  
 
 

വെബ്ദുനിയ വായിക്കുക