സമരാഗ്നിയില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന നക്ഷത്രം കാന്തലോട്ട് കുഞ്ഞമ്പു ഓര്‍മ്മയായി. 16-ാം വയസ്സില്‍ കോണ്‍ഗ്രസ്സിന്‍റെ പിക്കറ്റിങ്ങ് സമരത്തില്‍ പങ്കെടു ത്തുകൊണ്ടാണ് തൊഴിലാളിവര്‍ഗത്തിന്‍റെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് കാന്തലോട്ട് തുടക്കം കുറിച്ചത്്. പിന്നെ കുഞ്ഞമ്പുവിന് ജീവിതം എന്നും സമരതീക്ഷ്ണമായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ പറയന്‍തറ പൊക്കന്‍റേയും പാപ്പിനിശ്ശേരി കാന്തലോട്ട് ഉറുവാടി അമ്മയുടേയും മകനായി 1916 ഡിസംബര്‍ എട്ടിനാണ് കാന്തലോട്ട് കുഞ്ഞമ്പു ജനിച്ചത്.. പാപ്പിനിശ്ശേരി സ്കൂള്‍, ആറോണ്‍ സ്കൂള്‍ എന്നിവിടങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി.
പിതാവിന്‍റെ താല്‍പ്പര്യപ്രകാരം ഇരിണാവ് കൂനത്തറ മണിയാണി കുടുംബത്തില്‍ വൈദ്യം പഠിക്കാന്‍ പോയി. കോണ്‍ഗ്രസ് പ്രവര്‍ത്തകയായ അമ്മയുടെ നിര്‍ദേശപ്രകാരം 1932-ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ കള്ളുഷാപ്പ് പിക്കറ്റിങ്ങ് സമരത്തില്‍ പങ്കെടുത്തു. ഇതോടെ പഠനം മുടങ്ങി.
തുടക്കത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കാന്തലോട്ട് 1936-ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1939 ഡിസംബറില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചതോടെ അതില്‍ അംഗമായി. 1940-ല്‍ ആറോണ്‍ കമ്പനിയില്‍ നിലവില്‍ വന്ന ആദ്യത്തെ തൊഴിലാളിയൂണിയന്‍റെ സെക്രട്ടറിയായി. കൂലി വര്‍ധന ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിയ സമരം പരാജയപ്പെടുകയായിരുന്നു.
ബ്രിട്ടീഷ് വിരുദ്ധ പ്രസംഗവും പ്രവര്‍ത്തനവും നടത്തിയതിന് കുഞ്ഞമ്പു പലതവണ അറസ്റ്റിലായിട്ടുണ്ട്. പലപ്പോഴും ഒളിവിലും കഴിഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം നയിച്ച കാന്തലോട്ടിന്‍റെ തലയ്ക്ക് സര്‍ക്കാര്‍ 500 രൂപ പ്രഖ്യാപിച്ചിരുന്നു.
കുഞ്ഞമ്പുവിനെ ഒറ്റുകൊടുത്ത് ആ പണം വാങ്ങാന്‍ ആരും തയാറായില്ല. കരിവെള്ളൂര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ഒന്‍പത് മാസം തടവിന് ശിക്ഷിച്ചു. സര്‍ദാര്‍ ചന്ത്രോത്തിനോടും കെ.പി.ആര്‍. ഗോപാലനോടുമൊപ്പം കെ.പി.ആറിന്‍റെ മുണ്ടേരിയിലെ ബന്ധുവീട്ടില്‍ കുറേക്കാലം ഒളിവില്‍ കഴിഞ്ഞു.
മാവുച്ചേരി കൊലക്കേസ്, മുനയന്‍കുന്ന് സംഭവം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കള്ളക്കേസുകളില്‍ കുടുക്കി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരു വര്‍ഷം തടവിലിട്ടു. തുടര്‍ന്ന് സേലം ജയിലിലടച്ചു.
1950 ഫെബ്രുവരി 11-ന് സേലം ജയിലില്‍ നടന്ന വെടിവയ്പ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തോക്കിന്‍മുനയില്‍നിന്ന് ജീവിതത്തിലേക്കു തിരിച്ചെത്തിയ കാന്തലോട്ടിന് എന്നും വീര്യം പകര്‍ന്നിരുന്ന സംഭവമായിരുന്നു സേലം വെടിവയ്പ്. 1951 നവംബറില്‍ ജയില്‍ മോചിതനായി.
1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യില്‍ ഉറച്ചു നിന്നു. 1977 ഫെബ്രുവരിയില്‍ നാദാപുരത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. സി.പി.എമ്മിലെ എ. കണാരനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. തുടര്‍ന്ന് എ.കെ. ആന്‍റണി മന്ത്രിസഭയില്‍ വനം മന്ത്രിയായി. 1979-ല്‍ പാര്‍ട്ടി നിര്‍ദേശമനുസരിച്ച് ആരോഗ്യ മന്ത്രിയായിരുന്ന ചിത്തരഞ്ജനോടൊപ്പം മന്ത്രിസ്ഥാനം രാജിവെച്ചു.
കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളോട് പാര്‍ട്ടിവേദികളിലും പുറത്തും തുറന്നു പ്രതികരിച്ചതിന്‍റെ പേരില്‍ അവസാന നാളുകളില്‍ നേതാക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയ കാന്തലോട്ട് ക്രമേണ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
കാന്തലോട്ടിന്‍റെ ജീവിതത്തില്‍ താങ്ങും തണലുമായി എപ്പോഴും ഭാര്യ പി. യശോദയെന്ന വിപ്ളവകാരി ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ മഹിളാകോണ്‍ഗ്രസ് രൂപീകരിച്ചത് യശോദയായിരുന്നു.