പുതിയ സഖ്യവും പ്രതിച്ഛായയും മുന്നില്‍ കണ്ട് രാഹുല്‍; പൊട്ടിത്തെറി ഒരു രാഷ്ട്രീയ അബദ്ധമല്ല?

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (12:52 IST)
PRO
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷക്കാരനെന്നു കണ്ടെത്തിയതോടെ സുപ്രീംകോടതി വിധിയില്‍ ഏറ്റവും പെട്ടെന്ന് പണി പോകാന്‍ സാധ്യതയുള്ളത് ലാലു പ്രസാദ് യാദവിനാണ്.

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചത് ലാലു പ്രസാദ് യാദവിനെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

ഓര്‍ഡിനന്‍സ് വലിച്ചെറിയണമെന്നാവശ്യപ്പെട്ട് രാഹുല്‍ നടത്തിയ പൊട്ടിത്തെറിയും ഈ ഓര്‍ഡിനന്‍സിനെ ത്രിശങ്കുവിലാക്കിയിരുന്നു. ആ പൊട്ടിത്തെറി ഒരു രാഷ്ട്രീയ അബദ്ധമാണെന്ന് കരുതിയവരുണ്ട്.

എന്നാല്‍ അതൊരു രാഷ്ട്രീയ അബദ്ധമല്ലെന്നും മറ്റൊരു സഖ്യസാധ്യത മുന്നില്‍ കണ്ടാണെന്നും രാഷ്ടീയ നിരീക്ഷകര്‍ പറയുന്നു. ഓര്‍ഡിനന്‍സ് ലാലുവിനെ രക്ഷിക്കാനാണെന്ന് നേരത്തെ ആരോപണം ഉന്നയിച്ച ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്‌കുമാര്‍ രാഹുലിനെ പിന്തുണച്ചതാണ് മറ്റൊരു സഖ്യസാധ്യതയുണ്ടാവുമെന്ന തോന്നല്‍ ഉണ്ടാവാന്‍ കാരണം.

സുപ്രീം കോടതി വിധിയനുസരിച്ച് ലാലുവിന് എം പി സ്ഥാനവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശവും നഷ്ടപ്പെടും. ഇത് ലാലുവിന്റെ പാര്‍ട്ടിയെയും കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാരിനെയും ദോഷകരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എന്താണ് ഫോഡ്ഡര്‍ സ്കാം- അടുത്ത പേജ്

PTI

കാലിത്തീറ്റ കുംഭകോണം
ഐക്യ ബിഹാര്‍ കാലഘട്ടത്തില്‍ കാലിത്തീറ്റയുടെ പേരില്‍ വ്യാജബില്‍ ഉപയോഗിച്ച് ചൈബാസ ട്രഷറിയില്‍നിന്ന് മൃഗസംരക്ഷണ വകുപ്പിന് ലഭിക്കേണ്ട ഏകദേശം 950 കോടി രൂപ അപഹരിക്കപ്പെട്ടു എന്ന അഴിമതി വിവാദമാണിത്.
വ്യാജരേഖ ചമച്ച് 'സാങ്കല്‍പ്പിക കന്നുകാലിക്കൂട്ട'ത്തിനായി കാലിത്തീറ്റ, മരുന്നുകള്‍, മൃഗപരിപാലന ഉപകരണങ്ങള്‍ എന്നിവ വാങ്ങിച്ചുവെന്നായിരുന്നു കേസ്.

1996-ല്‍ ഈ വിവാദത്തിന്റെ അലയൊലികള്‍ പുറത്തുവന്നെങ്കിലും കത്തിപ്പടരാന്‍ നാളുകള്‍ എടുത്തു. കുറച്ചു നാ‍ള്‍ക്കകം ഇത് സ്വതന്ത്ര ഇന്ത്യ കണ്ട അഴിമതികളില്‍ ഒന്നായി മാറി.
പിന്നീട് കേസ് സിബി ഐയ്ക്കു കൈമാറാന്‍ ബിഹാര്‍ ഹൈക്കോടതി ഉത്തരവിട്ടു. ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബിഹാര്‍ ഗവര്‍ണറോട് സി.ബി.ഐ. ഔദ്യോഗികമായി അപേക്ഷിച്ചു. പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്കി.

ജൂണ്‍ 23ന് ലാലുവിനും മറ്റ് 55 പേര്‍ക്കുമെതിരെ സിബിഐ. കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍‌കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളി ലാലു ജയിലിലടയ്ക്കപ്പെട്ടു.
ജൂലായ് 25ന് അദ്ദേഹം മുഖ്യമന്ത്രിപദം രാജിവെച്ചു.

തന്റെ ഭാര്യ റാബ്രിദേവിയെ മുഖ്യമന്ത്രിപദം ഏല്‍പ്പിച്ച് പിന്നില്‍നിന്നു ലാലു രാജ്യം ഭരിച്ചു. റാബ്രിയുടെ പുതിയ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി ബിഹാര്‍ നിയമസഭയില്‍ വിജയിച്ചിരുന്നു. 17 വര്‍ഷങ്ങളെടുത്തു ലാലു ഉള്‍പ്പടുന്ന കേസിന്റെ വിധി പുറത്തുവരുവാനായി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കാലിത്തീറ്റ കുംഭകോണക്കേസിലെ ശിക്ഷാനടപടികള്‍ ലോക്സഭാംഗമായ ലാലുവിനു നിര്‍ണായകമാണ്. കേസില്‍ രണ്ടു വര്‍ഷത്തിലധികം ശിക്ഷ ലഭിച്ചാല്‍ ലാലുപ്രസാദ് യാദവിന്‍്റെ അംഗത്വം റദ്ദാകും. ലാലുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉടനുണ്ടാവുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

വെബ്ദുനിയ വായിക്കുക