3 റൺസിനിടെ വീണത് 4 ലങ്കൻ വിക്കറ്റുകൾ, ഏഷ്യാകപ്പ് ഫൈനലിലെ ലങ്കൻ കുരുതി ലോകകപ്പിലും ആവർത്തിച്ച് ഇന്ത്യ

വ്യാഴം, 2 നവം‌ബര്‍ 2023 (19:22 IST)
ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ശ്രീലങ്ക ദയനീയമായ നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മയെ 4 റണ്‍സിന് നഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോലി ശുഭ്മാന്‍ ഗില്‍ സഖ്യവും പിന്നാലെ വന്ന ശ്രേയസ് അയ്യരും നിര്‍ദ്ദയമായാണ് ലങ്കന്‍ ബൗളര്‍മാരെ കൈകാര്യം ചെയ്തത്. 10 ഓവറില്‍ 5 ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും 80 റണ്‍സാണ് ശ്രീലങ്കന്‍ പേസര്‍ ദില്‍ഷന്‍ മധുഷങ്ക വിട്ടുനല്‍കിയത്.
 
എന്നാല്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തിന് സമാനമായി രണ്ടക്കം തികയും മുന്‍പ് തന്നെ 4 വിക്കറ്റുകള്‍ നഷ്ടമായിരിക്കുകയാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസങ്കയുടെ വിക്കറ്റ് നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ ദിമുത് കരുണരത്‌നെ,സമരവിക്രമ, കുശാല്‍ മെന്‍ഡിസ് എന്നിവരെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുരുക്കി. കഴിഞ്ഞ ഏഷ്യാകപ്പ് ഫൈനലിലും മുഹമ്മദ് സിറാജായിരുന്നു ശ്രീലങ്കയെ എറിഞ്ഞിട്ടത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ശ്രീലങ്ക 6 ഓവറില്‍ 9 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍