വിളിച്ചോളൂ 'ലോര്‍ഡ്' ശര്‍ദുല്‍; സച്ചിന്റെ ജേഴ്‌സിയിട്ടതിനു ട്രോളിയവര്‍ ഇന്ന് വാഴ്ത്തുന്നു, ഒടുവില്‍ മികവ് തെളിയിച്ച് ലോകകപ്പ് സ്‌ക്വാഡിലും

ബുധന്‍, 13 ഒക്‌ടോബര്‍ 2021 (20:07 IST)
നേരത്തെ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ്‌ബൈ താരമായിരുന്നു ശര്‍ദുല്‍ താക്കൂര്‍. മികച്ച പ്രകടനം നടത്തിയിട്ടും ടി 20 സ്‌ക്വാഡില്‍ ഇടം പിടിക്കാത്തതില്‍ ശര്‍ദുലിന് വിഷമമുണ്ടായിരുന്നു. ഒടുവില്‍ അയാള്‍ ആ സ്വപ്‌നം സാധ്യമാക്കി. സ്റ്റാന്‍ഡ്‌ബൈ താരത്തില്‍ നിന്ന് 15 അംഗ സ്‌ക്വാഡിലേക്ക് ശര്‍ദുലിന് സ്ഥാനക്കയറ്റം ലഭിച്ചു. 
 
'ഞാന്‍ അല്‍പ്പം നിരാശനാണ്. രാജ്യത്തിനു വേണ്ടി ലോകകപ്പ് കളിക്കുന്നതും കിരീടം ചൂടുന്നതും എല്ലാവരുടെയും സ്വപ്നമാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഞാന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായി ഇടംപിടിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. 15 അംഗ സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചില്ല എന്നത് യാഥാര്‍ഥ്യമാണ്. എങ്കിലും റിസര്‍വ് താരമെന്ന നിലയില്‍ ഞാന്‍ തയ്യാറായിരിക്കണം. ഏത് നിമിഷവും എനിക്ക് വിളി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' 15 അംഗ സ്‌ക്വാഡില്‍ ഇടം ലഭിക്കാത്ത നിരാശയില്‍ ശര്‍ദുല്‍ അന്ന് പറഞ്ഞ വാക്കുകളാണിത്. 
 
ഐപിഎല്ലിലെ മികച്ച പ്രകടനമാണ് ശര്‍ദുലിന് 15 അംഗ സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാന്‍ കാരണമായത്. 15 കളികളില്‍ നിന്ന് 8.75 ഇക്കോണമിയില്‍ 18 വിക്കറ്റുകള്‍ ഈ സീസണില്‍ ശര്‍ദുല്‍ നേടി. ശര്‍ദുലിന്റെ പ്രകടനം സെലക്ടര്‍മാരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. ഒടുവില്‍ ശര്‍ദുലിന്റെ നിശ്ചയദാര്‍ഢ്യം വിജയം കണ്ടു. 
 
ശര്‍ദുലിന് ഇതൊരു മധുരപ്രതികാരമാണ്. സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ എല്ലാവരാലും പരിഹസിക്കപ്പെട്ട താരമാണ് ശര്‍ദുല്‍ താക്കൂര്‍. 2017 ല്‍ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറുമ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞാണ് ശര്‍ദുല്‍ ഇറങ്ങിയത്. സച്ചിന്‍ വിരമിച്ച ശേഷം അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ആര്‍ക്കും നല്‍കില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. സച്ചിനോടുള്ള ആദരസൂചകമായാണ് ബിസിസിഐ അന്ന് അങ്ങനെയൊരു തീരുമാനമെടുത്തത്. എന്നാല്‍, ശര്‍ദുല്‍ പത്താം നമ്പര്‍ ജേഴ്സി അണിഞ്ഞെത്തിയതോടെ സച്ചിന്‍ ആരാധകര്‍ അടക്കം അസ്വസ്ഥരായി. അന്ന് പരിഹസിച്ചവരും കളിയാക്കിയവരും ഇന്ന് ശര്‍ദുലിനെ പ്രശംസിക്കുകയാണ്. ഇന്ത്യയുടെ രക്ഷകനെന്ന് വാഴ്ത്തുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍