രോഹിത്തിന്റെ ഇന്നിങ്‌സ് അത്ര മോശമല്ലെന്ന് ലക്ഷ്മണ്‍; കുറച്ചുകൂടെ ക്ഷമ കാണിക്കാമായിരുന്നെന്ന് ആരാധകര്‍

ശനി, 19 ജൂണ്‍ 2021 (20:04 IST)
ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. പിച്ചിന്റെ സ്വഭാവം അനുസരിച്ച് ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ടോസ് ജയിച്ച ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. 
 
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം ഇന്ത്യയ്ക്ക് സമ്മാനിച്ചു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 62 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുക്കെട്ടാണ് രോഹിത്തും ഗില്ലും പടുത്തുയര്‍ത്തിയത്. 68 പന്തില്‍ നിന്ന് 34 റണ്‍സെടുത്താണ് രോഹിത് ശര്‍മ പുറത്തായത്. എന്നാല്‍, മോശം ഷോട്ട് കളിച്ചാണ് രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഓഫ് സ്റ്റംപിനു പുറത്തേക്കുപോയ ബോളില്‍ ഷോട്ടിനു ശ്രമിച്ചാണ് രോഹിത് പുറത്തായത്. ജാമിസണിന്റെ ബൗളില്‍ തേര്‍ഡ് സ്ലിപ്പില്‍ ടിം സോത്തി തകര്‍പ്പന്‍ ക്യാച്ചെടുക്കുകയായിരുന്നു. ടെസ്റ്റില്‍ കളിക്കേണ്ട ഒരു ഷോട്ട് അല്ല ഇതെന്നാണ് രോഹിത് ആരാധകര്‍ അടക്കം ചൂണ്ടിക്കാണിക്കുന്നത്. 
 
എന്നാല്‍, ഇംഗ്ലണ്ടിനെ സാഹചര്യം പരിഗണിക്കുമ്പോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച തുടക്കം ഇന്ത്യയ്ക്ക് സമ്മാനിക്കാന്‍ രോഹിത്തിന് കഴിഞ്ഞെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സാഹചര്യത്തിനു അനുസരിച്ചാണ് രോഹിത് ബാറ്റ് വീശിയത്. 'ഒരേസമയം ശ്രദ്ധയോടെയും ആക്രമിച്ചും രോഹിത് കളിച്ചു. എന്നാല്‍, പുറത്തായ രീതിയെ ഓര്‍ത്ത് അദ്ദേഹം സ്വയംപഴിച്ചിട്ടുണ്ടാകും. അദ്ദേഹത്തിന്റെ മുഖത്ത് ആ നിരാശ കാണാം,' മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.വി.എസ്.ലക്ഷ്മണ്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍