കുൽച സഖ്യം പരാജയമായത് ധോണി ടീം വിട്ടതോടെ? കണക്കുകൾ ഇങ്ങനെ

വ്യാഴം, 1 ഏപ്രില്‍ 2021 (16:16 IST)
ഏകദിനക്രിക്കറ്റിൽ മധ്യഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് എടുക്കുക എന്ന സുപ്രധാനമായ റോളാണ് സ്പിൻ താരങ്ങൾക്കുള്ള‌ത്. എന്നാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി അത്ര മികച്ച പ്രകടനമല്ല ഇന്ത്യൻ സ്പിന്നർമാർ നടത്തുന്നത്. എതിരാളികളെ കറക്കിവീഴ്‌ത്തുന്ന സ്പിൻ മാജിക് ഇന്ത്യൻ ടീമിൽ അന്യം നിൽക്കുന്ന കാഴ്ച്ചയാണ് അടുത്ത് നമുക്ക് കാണാൻ സാധിക്കുന്നത്. ടീമിലെ പ്രധാന സ്പിന്നർമാരായ കുൽദീപിനും ചഹലിനും തങ്ങളുടെ മുൻകാലങ്ങൾക്കൊത്ത പ്രകടനം കാഴ്‌ച്ചവെക്കാൻ സധിക്കുന്നില്ല.
 
മുന്‍ നായകന്‍ ധോണിയുടെ വിരമിക്കലാണ് ചഹാലിന്റെയും കുൽ‌‌ദീപ് യാദവിന്റെയും കഷ്ടകാലത്തിന് തുടക്കമിട്ടതെന്നാണ് കണക്കുകള്‍ പറയുന്നത്. കൃത്യമായി പറയുകയാണെങ്കിൽ ധോണിയുടെ നായകത്വമാണ് രണ്ട് താരങ്ങളെയും വളർത്തിയത്. ധോണിക്കൊപ്പം കുല്‍ദീപ് 47-ഉം ചഹല്‍ 46-ഉം മല്‍സരങ്ങളില്‍ കളിച്ചു. 93 മല്‍സരങ്ങളിലായി ഇരുവരും കൂടി വീഴ്ത്തിയത് 172 വിക്കറ്റുകള്‍. കുൽദീപ് 91 വിക്കറ്റ് നേടിയപ്പോൾ ചഹൽ 81 വിക്കറ്റ് നേടി.  4.87, 4.95 എന്നിങ്ങനെ മികച്ച ഇക്കോണമി റേറ്റും ഇവര്‍ക്കുണ്ടായിരുന്നു.
 
എന്നാൽ 2019 ലോകകപ്പിന് ശേഷം  12 ഏകദിനങ്ങൾ കളിച്ച കുൽദീപിന് 58.41 ശരാശരിയിൽ 12 വിക്കറ്റുകൾ മാത്രമാണ് വീഴ്‌ത്താനായത്. രണ്ട് ബൗളർമാരുടെയും എക്കോണമി റേറ്റും 5ന് മുകളിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍