നാണക്കേടെന്നു പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ?; ലോക ഒന്നാം നമ്പർ ടീം വാരിക്കുഴിയില്‍ വീണു - ചരിത്രമെഴുതി ഓസീസ്

ശനി, 25 ഫെബ്രുവരി 2017 (15:32 IST)
വാരിക്കുഴിയൊരുക്കിയെങ്കിലും വീണത് സന്ദര്‍ശകരല്ല, ഓസ്ട്രേലിയ്‌ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 333 റൺസിന്റെ കൂറ്റൻ തോൽവി. മൂന്നാം ദിനം ചായ്ക്ക് പിന്നാലെ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 107 റണ്‍സിന് പുറത്തായി. ഇതോടെ നാല് മത്സര പരമ്പരയിൽ ഓസീസ് 1-0ന് മുന്നിലെത്തി. സ്കോർ: ഓസ്ട്രേലിയ – 260 - 285. ഇന്ത്യ – 105 -107.

441എന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലോക ഒന്നാം നമ്പർ ടീം ഒരു സെഷനും രണ്ടു ദിവസവും ബാക്കിനിൽക്കെയാണ് തകര്‍ന്നടിഞ്ഞത്. സമീപ ഭാവിയിൽ ടീം ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും മോശം പ്രകടനമാണ് പൂനെയിൽ കണ്ടത്. 12 വര്‍ഷത്തിന് ശേഷമാണ് ഒരു ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നതെ പ്രത്യേകതയുമുണ്ട്.

ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സ്റ്റീവ് ഒകീഫിന്‍റെ മാരക സ്പിൻ ബൗളിംഗ് തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ അന്തകനായത്. മത്സരത്തിൽ 12 വിക്കറ്റ് വീഴ്ത്തിയ ഒകീഫ് മാൻ ഓഫ് ദ മാച്ചായി. ഒകീഫിന് പിന്തുണയേകിയ നാഥൻ ലയോണ്‍ നാല് വിക്കറ്റ് വീഴ്ത്തി.

മുരളി വിജയ് (രണ്ട്), കെഎൽ രാഹുൽ (10), ചേതേശ്വർ പൂജാര (31), വിരാട് കോഹ്‌ലി (13), അജങ്ക്യ രഹാനെ (18), അശ്വിൻ (8), വൃദ്ധിമാൻ സാഹ (5), രവീന്ദ്ര ജഡേജ (3), യാദവ് (5), ഇഷാന്ത് ശര്‍മ്മ (0), ഉമേഷ് യാദവ് (0) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.

ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 285 റണ്‍സില്‍ അവസാനിച്ചു. ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയാണ് (109) സന്ദര്‍ശകര്‍ക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്.

വെബ്ദുനിയ വായിക്കുക