തിരുമ്പിവന്തിട്ടേന്ന് സൊല്ല്, "വിന്റേജ് ധോണി ഫിനിഷിങ്": ആഘോഷമാക്കി ആരാധകർ

വെള്ളി, 1 ഒക്‌ടോബര്‍ 2021 (15:23 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായി മാത്രമല്ല ഐപിഎൽ നായകൻ എന്ന നിലയിലും മഹേന്ദ്രസിങ് ധോണി കൈയെത്തിപിടിക്കാത്ത നേട്ടങ്ങളില്ല. ക്യാപ്‌റ്റനെന്നതിലുപരി ബാറ്റിങ്ങിലും തിളങ്ങിനിന്നിരുന്ന ഒരു ഭൂതകാലം കൂടി ധോണിയ്ക്കുണ്ട്. എന്നാൽ ഐപിഎല്ലിലെ തുടർച്ചയായ മോശം ബാറ്റിങ് പ്രകടനങ്ങൾ കൊണ്ട് പലപ്പോഴും ധോണി വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്.
 
അതേസമയം ധോണി എന്ന ബാറ്റ്സ്മാനിൽ നിന്നും ചെന്നൈ ആരാധകർ പോലും കാര്യമായ ബാറ്റിങ് പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നതാണ് വാസ്‌തവം. ധോണി എന്നത് അവർക്ക് രക്തത്തോട് ചേർന്ന ഒരു വികാരമാണ്. ബാറ്റിങിൽ പരാജയമാണെങ്കിലും ഗ്രൗണ്ടിൽ നായകനായി കളിക്കാനാവുന്ന കാലത്തോളം ധോണിയെ കാണണം എന്നതാണ് ഒരു ചെന്നൈ ആരാധകന്റെ വികാരം.
ഇന്ത്യൻ ജേഴ്‌സിയിലും ചെന്നൈ ജേഴ്‌സിയിലുമായി ഇനി ഒന്നും തെളിയിക്കാനില്ലെങ്കിലും ചില മിന്നലാട്ടങ്ങൾ ഓർമകളുടെ വലിയ കടൽ തന്നെയാണ് ആരാധകരുടെ മനസിലുണ്ടാക്കുന്നത്. ഐപിഎല്ലിൽ ഇനി ഒരിക്കൽ കാണാനാവുമോ എന്ന് ആരാധകർ കരുതിയിരുന്നു ധോണിയുടെ സ്വതസിദ്ധമായ ഫിനിഷിങിനെ ആരാധകർ ആഘോഷമാക്കുന്നതും മറ്റൊന്നും കൊണ്ടല്ല.
 
ഈ പ്രായത്തിലും തന്നിൽ നിന്നും ഒന്നും കൈമോശം വന്നിട്ടില്ലെന്ന് ധോണി തെളിയിക്കുമ്പോൾ ഒരു ക്രിക്കറ്റ് ആരാധകന് മുന്നിലൂടെ 2011 ലോകകപ്പ് ഫൈനൽ മത്സരമടക്കമുള്ള മത്സരങ്ങളിലെ ധോണി സ്റ്റൈൽ ഫിനിഷിങ് കടന്നുപോയെങ്കിൽ അ‌ത്ഭുതമില്ല.ഹൈദരാബാദിനെതിരെ സിഎസ്‌കെ അനായാസ വിജയം ഉറപ്പിച്ചിരുന്ന മത്സരത്തിൽ കളി പക്ഷേ അവസാന ഓവറിലേക്ക് നീളുകയായിരുന്നു.
 
സിദ്ധാർഥ് കൗളിന്റെ അവസാന ഓവറിൽ സിഎസ്‌കെയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 4 റൺസ് മാത്രമായിരുന്നു. ഒടുവിൽ 3 പന്തിൽ 3 റൺസ് വിജയിക്കാൻ വേണമെന്ന അവസ്ഥയിൽ സ്ട്രൈക്ക് ചെയ്യുന്നത് ധോണി. തന്റെ കരിയറിലെ ഏറ്റവും മോശം സമയത്ത് കടന്നുപോകുന്ന ധോണിയിൽ നിന്നും തന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന മുഴുവൻ കരുത്തും കൊണ്ടുള്ള ഷോട്ട്. ഒരു വെടിച്ചില്ല് കണക്കെ സ്റ്റേഡിയത്തിന് മുകളിലൂടെ ഒന്നും മാറിയിട്ടില്ലെന്ന് തെളിയിച്ച്, പിന്നിൽ ആവേശം സ്ഫുരിക്കുന്ന കമന്ററി,
 
ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ. വര്‍ഷങ്ങള്‍ക്കു മുമ്പ് സമാനമായ ഒരുപാട് ഫിനിഷിങുകള്‍ നടത്തിയിട്ടുള്ള ധോണിയെ തിരിച്ചുകിട്ടിയതിന്റെ ത്രില്ലിലും ആഹ്ലാദത്തിലും തങ്ങൾക്ക് മുന്നിൽ സംഭവിച്ച നിമിഷ‌ത്തെ ചേർത്ത് പിടിക്കുകയായിരുന്നു ഓരോ ക്രിക്കറ്റ് ആരാധകനും. 11 പന്തിൽ നിന്നും ഒരു ബൗണ്ടറിയും സിക്‌സുമടങ്ങുന്ന 14 റൺസിന്റെ ഇന്നിങ്‌സ് ക്രിക്കറ്റ് ചരിത്രത്തിൽ അത്ര മികവൊന്നും അവകാശപ്പെടാനാവാത്ത ഒന്നായിരിക്കാം.
 
എന്നാൽ കാലങ്ങളായി തങ്ങളുടെ മനസിൽ മായാതെ നിൽക്കുന്ന ഓർമകൾക്ക് ഒരു വലിയ തെളിച്ചം നൽകാൻ മഹേന്ദ്ര സിങ് ധോണിയുടെ ആ ഒരൊറ്റ ഷോട്ടിനായി. ഒരു കാലത്ത് മൈതാനങ്ങളെ പ്രകമ്പനം കൊള്ളിച്ച നായകനെ വീണ്ടും കാണാനാ‌യത് ആഘോഷമാക്കുകയാണ് ചെന്നൈ ആരാധകർ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍