ലോകകപ്പ് നേടിയാലും ശാസ്‌ത്രി പുറത്തായേക്കും; എല്ലാം ‘ത്രിമൂര്‍ത്തി’കളുടെ കൈയില്‍ - കോഹ്‌ലി മാത്രമാണ് ഏക പിടിവള്ളി!

വ്യാഴം, 21 മാര്‍ച്ച് 2019 (13:10 IST)
ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങളുടെ അണിയറക്കളികളില്‍ പരീശകസ്ഥാനം നഷ്‌ടമായി ഇന്ത്യന്‍ ടീമിന്റെ ഡ്രസിംഗ് റൂമിനോട് ബൈ പറഞ്ഞിറങ്ങിയ അനില്‍ കുംബ്ലെയുടെ മുഖം ക്രിക്കറ്റ് ആരാധകര്‍ മറക്കില്ല.

രവി ശാസ്‌ത്രിക്കായി കോഹ്‌ലിയടക്കമുള്ളവര്‍ നടത്തിയ ഇടപെടലാണ് കുംബ്ലെയ്‌ക്ക് പുറത്തോട്ടുള്ള വഴി തുറന്നത്. താരങ്ങളുടെ ഈ നീക്കത്തിനെതിരെ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍, സമാനമായ സാഹചര്യം വീണ്ടും ഉണ്ടാകാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ടീമിന്റെ മുഖ്യ പരിശീലക പദവിയിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഈ വര്‍ഷം ഏകദിന ലോകകപ്പും 2020ല്‍ ട്വന്റി-20 ലോകകപ്പും പടിവാതില്‍‌ക്കല്‍ നില്‍ക്കെയാണ് ബിസിസിഐ ശക്തമായ തീരുമാനം അറിയിച്ചത്.

ജൂലൈ പകുതിക്ക് ശേഷം അഭിമുഖം നടത്തി പുതിയ പരിശീലകനെ തീരുമാനിക്കാനാണ് ആലോചന. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും അടങ്ങുന്ന വിദഗ്ധ സമിതിയാവും ഇത്തവണയും പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം നടത്തുക.

ഇതോടെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായാലും ശാസ്ത്രി പരിശീലക സ്ഥാനത്ത് തുടരുമെന്ന് ഉറപ്പില്ല. കരാര്‍ കാലാവധി കഴിയുമ്പോള്‍ വീണ്ടും അപേക്ഷിച്ച് മറ്റുള്ളവര്‍ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത് വിജയിച്ചാല്‍ മാത്രമേ അദ്ദേഹത്തിന് പരിശീലക സ്ഥാനത്ത് വീണ്ടും തുടരാനാവൂ.

ശാസ്ത്രിക്ക് പുറമെ അസിസ്റ്റന്റ് കോച്ച് സഞ്ജ് ബംഗാര്‍, ബോളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധി ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരം കഴിയുമ്പോള്‍ പൂര്‍ത്തിയാവും. ഈ അവസരത്തില്‍ കോഹ്‌ലിയുടെ പിന്തുണ മാത്രമാകും ശാസ്‌ത്രിയുടെ ഏകപിടിവള്ളി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍