ദ്രാവിഡ് പരിശീലകസ്ഥാനം ഉപേക്ഷിച്ചാലും പരിശീലകനാകാനില്ല : ആശിഷ് നെഹ്റ

വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (19:06 IST)
ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് ഈ നവംബറോടെ പടിയിറങ്ങാനിരിക്കെ ഇന്ത്യയുടെ പുതിയ പരിശീലകന്‍ ആരായിരിക്കണമെന്നത് സംബന്ധിച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു. നവംബറില്‍ അവസാനിക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റില്‍ വിജയികളായാലും പരിശീലകസ്ഥാനത്ത് തുടരില്ലെന്ന് ദ്രാവിഡ് സൂചന നല്‍കിയതോടെയാണ് വീണ്ടും ഇന്ത്യന്‍ പരിശീലകസ്ഥാനത്തെ ചൊല്ലി ചര്‍ച്ചകള്‍ കൊഴുത്തത്.
 
മുന്‍ ഇന്ത്യന്‍ പേസറും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പരിശീലകനുമായ ആശിഷ് നെഹ്‌റയുടെ പേരാണ് നിലവില്‍ ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. നെഹ്‌റയെ ഇന്ത്യ തങ്ങളുടെ ടി20 ടീം പരിശീലകനാക്കണമെന്ന് നേരത്തെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്നാണ് നെഹ്‌റ പറയുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഐപിഎല്ലില്‍ തുടരാനാണ് നെഹ്‌റ താത്പര്യപ്പെടുന്നതെന്ന് നെഹ്‌റയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 2025 വരെയാണ് നെഹ്‌റയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സുമായി കരാറുള്ളത്. 2021ലാണ് രവി ശാസ്ത്രിയുടെ പകരക്കാരനായി ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍