കൂടെ നിന്ന് കുതികാൽ വെട്ടിയവനോട് മാപ്പ് പറയേണ്ട കാര്യമില്ല, ഉണ്ണി മുകുന്ദന് 'അമ്മ'യുടെ പിന്തുണ

അഭിറാം മനോഹർ

ഞായര്‍, 8 ജൂണ്‍ 2025 (18:48 IST)
സിനിമാസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ ധാരണ ലംഘിച്ചതിന് പിന്നാലെ വിപിന്‍കുമാറുമായുള്ള വിഷയത്തില്‍ ഉണ്ണി മുകുന്ദന് പിന്തുണയുമായി താരസംഘടനയായ അമ്മ. കൂടെ നടന്ന് കുതികാല്‍ വെട്ടിയവനോട് മാപ്പ് പറയേണ്ട ആവശ്യം ഉണ്ണി മുകുന്ദനോ സംഘടനയ്‌ക്കോ ഇല്ലെന്ന് അമ്മ വ്യക്തമാക്കി. ഔദ്യോഗിക സാമൂഹികമാധ്യമങ്ങളിലൂടെയാണ് വിശദീകരണം. 
 
 ഉണ്ണി മുകുന്ദന്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് മുന്‍ മാനേജറായ വിപിന്‍കുമാര്‍ പോലീസിനെ സമീപിച്ചതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരസ്യമായത്. തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്ത് വന്നതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ താരസംഘടനയായ അമ്മയുടെയും സിനിമ തൊഴിലാളി സംഘടനയായ ഫെഫ്കയുടെയും നേതൃത്വത്തില്‍ സമവായ ചര്‍ച്ച നടന്നത്. അമ്മയുടെ ഓഫീസില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പിന്നാലെ ഒരു മാധ്യമത്തിന് നല്‍കിയ ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞതായി വിപിന്‍ കുമാര്‍ അവകാശപ്പെട്ടിരുന്നു.
 
എന്നാല്‍ വിഷയത്തില്‍ അമ്മ പരസ്യപ്രതികരണം നടത്തിയതോടെ ഫെഫ്കയും വിപിന്‍കുമാറിനെതിരെ രംഗത്തെത്തി. ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞെന്ന വിപിന്‍കുമാറിന്റെ അവകാശവാദം ശരിയല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയത് അച്ചടക്കലംഘനവും ചര്‍ച്ചയിലെ ധാരണകള്‍ക്ക് വിപരീതവുമാണെന്നും ഈ സാഹചര്യത്തില്‍ സംഘടനാപരമായി സഹകരണമുണ്ടാവില്ലെന്നും വിപിന്‍കുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍