സംവിധായകനെ പൂർണമായി വിശ്വസിച്ചാൽ മാത്രമേ നല്ല കഥാപാത്രങ്ങൾ നമ്മളെ തേടിയെത്തുകയുള്ളൂ എന്ന് ഷൈന്‍ ടോം ചാക്കോ. സംവിധായകന് മുന്നില്‍ അനുസരണയുള്ള കുട്ടിയായി മാറുക എന്നതാണ് അഭിനേതാവിന്റെ ഉത്തരവാദിത്തമെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം.
മമ്മൂട്ടിയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഷൈന്‍ സംസാരിക്കുന്നത്. ഖാലിദ് റഹ്മാന് മുന്നിൽ അനുസരണയോടെ മമ്മൂട്ടി നിൽക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സംവിധായകന് മുന്നില്‍ അനുസരണയോടെ ഇരിക്കണം. നമുക്ക് നമ്മളുടേതായ അഭിപ്രായങ്ങള്‍ പറയാം, എങ്കില്‍ കൂടിയും വിഷനുള്ള സംവിധായകന്‍ ആണെങ്കില്‍ നമ്മള്‍ അവരെ കണ്ണടച്ച് വിശ്വസിക്കണം. നല്ല കഥാപാത്രങ്ങള്‍ ഉണ്ടാകാന്‍ അതാണ് ചെയ്യേണ്ടതെന്നും ഷൈന്‍ പറഞ്ഞു.
പൂമ്പാറ്റ കൂട് പൊളിച്ച് പുറത്ത് വരുന്നത് പോലെ നമ്മള്‍ തന്നെ പൊളിച്ച് പുറത്ത് വരേണ്ടിയിരിക്കുന്നു. നമ്മള്‍ സ്വയം പുതുക്കണം. ഒരു അഭിനേതാവിന് അത് പ്രധാനപ്പെട്ടതാണ്. അല്ലെങ്കില്‍ കംഫര്‍ട്ട് സോണിലാകും. അതോടെ പുതിയത് ചെയ്യാനാകില്ലെന്നാണ് ഷൈന്‍ പറയുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
''ഞാന്‍ കണ്ടിട്ടുണ്ട് മമ്മൂക്ക 27-28 വയസുള്ള ഖാലിദ് റഹ്മാന്‍ പറയുന്നത് അനുസരിച്ച് നില്‍ക്കുന്നത്. ഒരിക്കല്‍, ഉണ്ടയുടെ ലൊക്കേഷനില്‍ ഷൂട്ട് നടക്കുകയാണ്. രാത്രി ഒമ്പതരയായി. ജോര്‍ജേട്ടന്‍ മമ്മൂക്കയെ ഭക്ഷണം കഴിക്കാനായി വിളിച്ചു. മമ്മൂക്ക പോയി ഭക്ഷണം കഴിക്കാനായി ഇരുന്നു. അപ്പോള്‍ അയ്യോ മമ്മൂക്ക കഴിക്കാന്‍ ഇരുന്നോ ഞാന്‍ ഈ ഷോട്ടും കൂടെ എടുക്കാന്‍ വിചാരിച്ചിരുന്നു എന്ന് ഖാലിദ് പറഞ്ഞു.
ഇത് കേട്ടതും എന്നാല്‍ അത് എടുത്തിട്ട് കഴിക്കാമെന്ന് പറഞ്ഞ് മമ്മൂക്ക ഭക്ഷണത്തിന്റെ മുമ്പില്‍ നിന്നും എഴുന്നേറ്റു. വേണ്ട എന്ന് പറഞ്ഞെങ്കിലും അതൊന്നും പറ്റില്ല, ഷോട്ട് എടുത്ത ശേഷം മതി, എനിക്ക് അത്ര വിശപ്പൊന്നും ഇല്ലെന്ന് പറഞ്ഞ് മമ്മൂക്ക എഴുന്നേറ്റു. കാരണം അദ്ദേഹത്തിന്റെ വിശപ്പും ദാഹവുമൊക്കെ സിനിമയാണ്.'' ഷൈന്‍ പറയുന്നു.