Unni Mukundhan: 'ഉണ്ണി മുകുന്ദന് ഹിന്ദി അറിയാമെന്ന് മേജർ രവിക്ക് അറിയില്ലായിരുന്നു, ഹിന്ദിയിൽ പുളിച്ച തെറി പറഞ്ഞു: തൂക്കിയെറിഞ്ഞ് ഉണ്ണി'

നിഹാരിക കെ.എസ്

തിങ്കള്‍, 18 ഓഗസ്റ്റ് 2025 (10:47 IST)
ഉണ്ണി മുകുന്ദൻ-മേജർ രവി പ്രശ്നം സിനിമ ഇൻഡസ്ട്രിയിൽ എല്ലാവർക്കും അറിയാവുന്നതാണ്. ഇരുവരും തമ്മിലുണ്ടായ പ്രശ്നം എന്തെന്ന് വ്യക്തമാക്കുകയാണ് ശാന്തിവിള ദിനേശ്. അഭിപ്രായങ്ങളും നിലപാടുകളും ഇടയ്ക്കിടെ മാറ്റുന്നയാളാണ് മേജർ രവിയെന്നും അദ്ദേഹം പറയുന്നുണ്ട്. ലെെറ്റ് ആക്ഷൻ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പരാമർശം.
 
'ഉണ്ണി മുകുന്ദനെ മേജർ ഹിന്ദിയിൽ തെറി വിളിച്ചത് ഞാൻ പറഞ്ഞിട്ടുണ്ട്. ഉണ്ണി മുകുന്ദന്റെ അമ്മയെ ചേർത്താണ് ചീത്ത വിളിച്ചതെന്നാണ് പറയുന്നത്. ക്ഷമ കെട്ടപ്പോൾ അയാൾ മേജറെ തൂക്കിയെടുത്ത് കാറിന് മുകളിലൂടെ എറിഞ്ഞു. ജോഷി സാറുടെ സെറ്റിലാണ് ഇത് നടന്നത്. ചിലപ്പോൾ ജോഷി സർ പോലും ഇത് സമ്മതിക്കണമെന്നില്ല. 
 
ഉണ്ണി മുകുന്ദന് ഹിന്ദി നന്നായി അറിയാമെന്ന് മേജർക്ക് അറിയില്ലായിരുന്നു. മേജർ പട്ടാളത്തിൽ പോയത് കൊണ്ട് തെറി ഹിന്ദിയിൽ വെച്ചങ്ങ് കാച്ചി. ​ഗുജറാത്തിൽ ജനിച്ച് അവിടെ വളർന്നയാളാണല്ലോ ഉണ്ണി. അസഹ്യമായ തെറി വിളിച്ചപ്പോഴും സംയമനത്തോടെ ഇനിയെന്നെ തെറി വിളിക്കരുതെന്ന് ഉണ്ണി പറഞ്ഞു.
 
മേജർ നിർത്തിയില്ല. മോശമല്ലാതെ ഇടി വാങ്ങി. ഇത് പരമമായ സത്യമാണ്. കാരണം ഇടി വാങ്ങിയ മേജർ ഫെഫ്ക യൂണിയനിൽ വിശദമായ പരാതി നൽകി. എത്ര ഇടി കിട്ടി, എങ്ങനെയൊക്കെ ഉപദ്രവിച്ചു എന്ന് പറഞ്ഞ് വിശദമായ പരാതി. അന്ന് ‍ഞാൻ ഡയരക്ടേർസ് യൂണിയന്റെ എക്സിക്യൂട്ടീവിൽ ഉണ്ട്. വായിച്ചപ്പോൾ പീക്കിരി പിള്ളേരിൽ നിന്നും അടി വാങ്ങേണ്ട വല്ല കാര്യവും മേജറിനുണ്ടോ എന്ന് എനിക്ക് തോന്നി.
 
ഇലയ്ക്കും മുള്ളിനും കേടില്ലാതെ പിന്നെ ആ പ്രശ്നം തീർത്തു. ഉണ്ണി മുകുന്ദനും പിന്നെ ചക്കയും ഈച്ചയുമായി. കാര്യം രണ്ട് പേരും ഒരേ പാർട്ടിയിലാണല്ലോ. അടുത്തിടെ ഉണ്ണി മുകുന്ദനും മാനേജരുമായി ഒരു കശപിശ ഉണ്ടായല്ലോ. അപ്പോൾ മേജർ വീണ്ടും മറുകണ്ടം ചാടി. മാനേജരുടെ പക്ഷം പിടിച്ച് സംസാരിച്ചു', ശാന്തിവിള പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍