ഞാന്‍ നിരപരാധി, നടിക്ക് അഭിനയിപ്പിക്കാത്തതിന്റെ നീരസവും നിരാശയും, രോഗങ്ങള്‍ തളര്‍ത്തുന്നുവെന്നും രഞ്ജിത്

അഭിറാം മനോഹർ

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (13:57 IST)
ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത് ഹൈക്കോടതിയില്‍. താന്‍ നിരപരാധിയാണെന്നും കേസില്‍ ഉള്‍പ്പെടുത്തിയത് ഗൂഡലക്ഷ്യങ്ങളോടെയാണെന്നും സംഭവം നടന്നെന്ന് പറയുന്ന സമയം കഴിഞ്ഞ് 15 വര്‍ഷത്തിന് ശേഷമാണ് പരാതി വന്നതെന്നും രഞ്ജിത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
 
പാലേരിമാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു വരുത്തിയ ശേഷം സിനിമാചര്‍ച്ചയ്ക്കിടെ രഞ്ജിത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായാണ് നടിയുടെ ആരോപണം. ഇതിന് പിന്നാലെ ബംഗാളി നടി രഞ്ജിത്തിനെതിരെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസിലാണ് രഞ്ജിത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
 
 പരാതിക്കാരിയെ സിനിമയില്‍ അഭിനയിക്കാന്‍ തിരെഞ്ഞെടുക്കാത്തതിലെ നീരസവും നിരാശയുമാണ് പരാതിക്ക് കാരണം. ചില നിക്ഷിപ്ത താത്പര്യക്കാര്‍ വിഷയം ആളിക്കത്തിച്ചു. ബംഗാളി നടി അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മുഴുവന്‍ സമയത്തും അസോഷ്യേറ്റ് ഡയറക്ടര്‍മാരായ ശങ്ക രാമകൃഷ്ണന്‍, ഗിരീഷ് ദാമോദരന്‍, നിര്‍മാതാവ് സുബൈര്‍,ഓഫീസ് അസി ബിജു എന്നിവരും ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു.
 
ശങ്കര്‍ രാമകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു എന്നതില്‍ നടി മൗനം പാലിച്ചു എന്നത് ഇതിലെ വഞ്ചന വെളിവാക്കുന്നു. അടുത്തിടെയാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. നിരവധി അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന വ്യക്തിയാണ്. അതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സിനിമാമേഖലയില്‍ കഴിഞ്ഞ 37 വര്‍ഷമായി സജീവമായി ഉണ്ടായിട്ടും തന്റെ പേരില്‍ ഗോസിപ്പുകളോ വിവാദങ്ങളോ ആരോപണങ്ങളോ ഉണ്ടായിട്ടില്ലെന്നും രഞ്ജിത് ഹര്‍ജിയില്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍