Churuli Controversy: 'ഈ തുണ്ട് കടലാസല്ല, എ​ഗ്രിമെന്റ് പുറത്തു വിടണം': ലിജോയെ വെല്ലുവിളിച്ച് ജോജു ജോർജ്

നിഹാരിക കെ.എസ്

വ്യാഴം, 26 ജൂണ്‍ 2025 (17:39 IST)
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. സിനിമയില്‍ തെറി പറയുന്ന ഭാഗം ഫെസ്റ്റിവലിന് വേണ്ടിയുള്ളതാണെന്ന് പറഞ്ഞാണ് താൻ ആ സിനിമയിൽ അഭിനയിച്ചതെന്ന് ജോജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് ശമ്പളമൊന്നും നൽകിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ജോജു ജോര്‍ജിന്റെ ഈ വാദങ്ങള്‍ക്ക് മറുപടിയായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് വന്നതോടെയാണ് വിവാദം ചൂടുപിടിച്ചത്. 
 
ജോജു ജോര്‍ജിന് സിനിമയെ പറ്റി ബോധ്യമുണ്ടായിരുന്നുവെന്നും പ്രതിഫലം നല്‍കിയെന്നും തെളിവ് സഹിതം ലിജോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ലിജോയ്ക്ക് മറുപടി നൽകി ജോജു രംഗത്ത് വന്നു. ലിജോ ജോസ് പുറത്തു വിട്ട തുണ്ട് കടലാസല്ല എ​ഗ്രിമെന്റ് പുറത്തു വിടണമെന്നും നടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറ‍ഞ്ഞു. 
 
ഇങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ സിനിമയില്‍ അഭിനയിക്കില്ലായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജോജു ജോര്‍ജ് പറഞ്ഞു. എന്റെ തെറി സംഭാഷണം വെച്ചാണ് സിനിമ മാര്‍ക്കറ്റ് ചെയ്തത്. അപ്പ ചുരുളിയില്‍ അഭിനയിക്കരുതെന്നായിരുന്നു മകള്‍ പറഞ്ഞത്. എന്നാല്‍ സിനിമ ചെയ്തത് ലിജോയുമായുള്ള സൗഹൃദം കൊണ്ടാണെന്നും ജോജു പറഞ്ഞു.
 
ചലച്ചിത്രമേളയ്ക്കായി ഷൂട്ട് ചെയ്ത സിനിമയാണ് ആദ്യം തിയേറ്ററുകളിലേക്ക് വന്നത്. ഐഎഫ്എഫ്‌കെയില്‍ തെറിയില്ലാത്ത പതിപ്പാണ് വന്നത്. തെറിയില്ലാത്ത പതിപ്പില്‍ ലിജോ എന്നെകൊണ്ട് ഡബ്ബ് ചെയ്യിച്ചിട്ടുണ്ട്. പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ തെറിയുള്ള പതിപ്പ് അവര്‍ ഒടിടിക്ക് വിറ്റു.എന്റെ ജീവിതത്തിലെ പ്രയാസമേറിയ സമയത്താണ് ആ പടം വന്നത്. 
 
റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്ന സമയമായിരുന്നു. ആ സമയത്ത് എന്റെ ഡയലോഗ് വെച്ചാണ് സിനിമ മാര്‍ക്കറ്റ് ചെയ്തത്. തെറി പറഞ്ഞതിന് എനിക്കെതിരെ കേസ് വരെ വന്നുവെന്ന് ജോജു ഓർമ്മിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍