ഗൗതം മേനോന് പേടി വേണ്ട, പിഎസ്ജിക്കും ആഴ്സണലിനും കപ്പ് കിട്ടി, ഹാരി കെയ്നും കോലിയും നേടി, ഒടുക്കം സൗത്താഫ്രിക്കയും, ധ്രുവ നച്ചത്തിരം 2025ൽ തന്നെ റിലീസ് ചെയ്യുമെന്ന് സോഷ്യൽ മീഡിയ
ഗൗതം വാസുദേവ് മേനോന്റെ സ്വപ്നസിനിമ എന്ന ലേബലില്‍ 2017ല്‍ പൂര്‍ത്തിയാക്കിയ സ്വപ്നസിനിമയാണ് ധ്രുവ നക്ഷത്രം. 2013ല്‍ സൂര്യയെ നായകനാക്കി ചെയ്യേണ്ടിയിരുന്ന സിനിമ ഒടുവില്‍ വിക്രമിലേക്ക് എത്തുകയായിരുന്നു. സൗത്തിന്ത്യയിലെ ജെയിംസ് ബോണ്ടിന്റെ പതിപ്പായി ഫ്രാഞ്ചൈസി പോലെയെല്ലാം വികസിപ്പിക്കാന്‍ ശേഷിയുള്ള സിനിമ പക്ഷേ പെട്ടിയിലിരുന്നുപോയി. സിനിമയുടേതായി പുറത്തുവന്ന ട്രെയിലര്‍ ടീസര്‍, പാട്ട്, സെക്കന്റ് ലുക്ക് പോസ്റ്റര്‍ എന്നിവയെല്ലാം ശ്രദ്ധ നേടി. പലവട്ടം സിനിമ ഇപ്പോള്‍ റിലീസ് ചെയ്യും ചെയ്യും എന്ന് പ്രഖ്യാപനം വന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ടും സിനിമയുടെ റിലീസ് നീണ്ടുപോയി.
ധ്രുവനക്ഷത്രം റിലീസ് ചെയ്തതിന് ശേഷമെ സിനിമയില്‍ അഭിനയവും സംവിധാനവും താന്‍ ഇനി ചെയ്യുന്നുള്ളു എന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഗൗതം മേനോന്‍ ഇപ്പോള്‍. സിനിമയ്ക്ക് പുതിയ സ്‌പോണ്‍സറെ ലഭിച്ചെന്നും അവര്‍ സിനിമ കണ്ട് തൃപ്തരാണെന്നും ഗൗതം മേനോന്‍ പറയുന്നു. ഈ വര്‍ഷം തന്നെ സിനിമ റിലീസ് ചെയ്യുമെന്നും ഗൗതം മേനോന്‍ അറിയിച്ചിട്ടുണ്ട്.മുന്‍പ് പലപ്പോഴും റിലീസിന് തയ്യാറായി അവസാന നിമിഷം മുടങ്ങേണ്ടി വന്ന അനുഭവം സിനിമയ്ക്കുണ്ടെങ്കിലും ഇത്തവണ ധ്രുവനക്ഷത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. 2025 എന്ന വര്‍ഷത്തിന്റെ പ്രത്യേകതയാണ് ഇങ്ങനെ പറയാന്‍ കാരണം. കപ്പില്ലാണ്ടിരുന്ന ആഴ്‌സണലിലും പിഎസ്ജിക്കും ടോട്ടന്നത്തിനുമെല്ലാം ഈ സീസണില്‍ ട്രോഫികള്‍ ലഭിച്ചു. കപ്പില്ലെന്ന് പരിഹാസം ഏറെക്കാലം ഏറ്റുവാങ്ങിയ ഹാരി കെയ്‌നിനും ഒരെണ്ണം ലഭിച്ചു. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിരാട് കോലിയെ തേടി ഐപിഎല്‍ കിരീടവുമെത്തി. ഒടുക്കം കഴിഞ്ഞ ദിവസം 27 വര്‍ഷങ്ങള്‍ക്ക് ശേഷം സൗത്താഫ്രിക്കയ്ക്ക് ഐസിസി കിരീടവും സ്വന്തമായി. ഈ വര്‍ഷം ഇനി ധ്രുവനക്ഷത്രം റിലീസ് ആയില്ലെങ്കില്‍ മറ്റൊരു വര്‍ഷത്തിലും ആവില്ലെന്നാണ് ആരാധകര്‍ സിനിമയെ പറ്റി പറയുന്നത്. 2017ല്‍ ചെയ്ത സിനിമയായതിനാല്‍ വലിയ പുതുമ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഗൗതം മേനോന്‍ എന്താണ് സ്‌ക്രീനില്‍ ഒരുക്കിയിട്ടുള്ളത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.