Madhav Suresh: ലൈവിൽ വൃത്തികേട് വിളിച്ച് പറഞ്ഞിട്ട് എന്നോട് പ്രതികരണം ചോദിച്ച് വിളിക്കുന്നു; മറുപടിയുമായി മാധവ് സുരേഷ്‌

നിഹാരിക കെ.എസ്

വെള്ളി, 22 ഓഗസ്റ്റ് 2025 (12:53 IST)
നടുറോഡിൽ കോൺഗ്രസ് നേതാവുമായി വാക്കു തർക്കത്തിലേർപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ മാധവ് സുരേഷ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനാണ് മാധവ്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് വെച്ച് മാധവും കോൺഗ്രസ് നേതാവും തമ്മിൽ വാക്തർക്കം ഉണ്ടായി. 
 
കോൺഗ്രസ് നേതാവിന്റെ വാഹനം തടഞ്ഞു നിർത്തുകയും ബോണറ്റിൽ ഇടിക്കുകയും ചെയ്യുന്ന മാധവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവ സ്ഥലത്തെത്തിയ പോലീസ് മാധവിനെ സ്റ്റേഷനിലേക്ക് കൂട്ടി. എന്നാൽ, ഇരുകൂട്ടർക്കും പരാതിയില്ലെന്ന് പറഞ്ഞതോടെ കേസെടുത്തില്ല. ഈ സാഹചര്യത്തിലാണ് മാധവ് പ്രതികരണവുമായെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം.
 
നടന്ന സംഭവത്തിന്റെ പകുതി സത്യം മാത്രമേ പറയുന്നുള്ളൂവെന്നും നടക്കാത്ത കാര്യങ്ങളാണ് കൂടുതലും പറയപ്പെടുന്നതെന്നും മാധവ് ഇൻസ്റ്റ്ഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു. ലൈവിൽ തോന്ന്യാസം പറഞ്ഞ ശേഷം പ്രതികരണം ചോദിച്ച് തന്നെ വിളിച്ച മാധ്യമ പ്രവർത്തകനെക്കുറിച്ചും മാധവ് പരാമർശിക്കുന്നുണ്ട്.
 
'നടന്നതിൽ പകുതി കാര്യങ്ങൾ പറയാത്തതും, സംഭവിക്കാത്ത പലകാര്യങ്ങളും പറയപ്പെടുകയും ചെയ്‌തൊരു സംഭവത്തിന്റെ ഭാഗമായിരിക്കുകയാണ് ഞാൻ. തരിമ്പും വസ്തുതാ പരിശോധനയില്ലാതെയാണ് ഇക്കാര്യങ്ങൾ പൊതുജനങ്ങളോട് പറയുന്നത്. വെൽ ഡൺ മീഡിയ. ലൈവ് ടിവിൽ തോന്ന്യാസം വിളിച്ച് പറഞ്ഞ ശേഷം പ്രതികരണത്തിനായി എന്നെ വിളിച്ച മാധ്യമ പ്രവർത്തകന് കൂടുതൽ വലിയൊരു വെൽ ഡൺ' എന്നാണ് മാധവിന്റെ പ്രതികരണം.
 
ഇന്നലെ രാത്രിയായിരുന്നു സംഭവം. ശാസ്തമംഗലത്തെ കെപിസിസി ഓഫീസിന് സമീപത്തു വച്ചാണ് കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മിൽ തർക്കമുണ്ടാകുന്നത്. വിനോദിന്റെ വാഹനം മാധവിന്റെ കാറിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മാധവ് വാക്ക് തർക്കത്തിലേർപ്പെട്ടത്. മാധവ് മദ്യപിച്ചിരുന്നുവെന്നായിരുന്നു വിനോദിന്റെ ആരോപണം. മാധവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍