ഭാഷാ പണ്ഡിതനാണോ എന്ന കോടതിയുടെ ചോദ്യത്തിൽ പ്രതികരണവുമായി കമൽ ഹാസൻ

നിഹാരിക കെ.എസ്

ചൊവ്വ, 3 ജൂണ്‍ 2025 (18:50 IST)
കമല്‍ഹാസന്‍- മണിരത്‌നം സിനിമയായ തഗ് ലൈഫിന്റെ ഓഡിയോ റിലീസിനിടെയുണ്ടായ വിവാദ പ്രസ്താവനയെ തുടര്‍ന്ന് കര്‍ണാടകയില്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കര്‍ണാടക ഫിലിം ചേംബര്‍. നിരോധനം ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് കർണാടക ഹൈക്കോടതിയെ സമീപിച്ച കമല്‍ഹാസന് തിരിച്ചടിയാണ് ഉണ്ടായത്. രൂക്ഷഭാഷയിലാണ് കമല്‍ഹാസന്റെ ഹര്‍ജിക്കെതിരെ കോടതി പ്രതികരിച്ചത്. ഇതിൽ പ്രതികരണവുമായി നടൻ. 
 
കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നു എന്ന് കമൽ ഹാസൻ. കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സിന് നൽകിയ കത്തിലൂടെയായിരുന്നു കമലിന്റെ പ്രതികരണം. ശിവ രാജ്കുമാറിനോടുള്ള ആത്മാർത്ഥമായ സ്നേഹത്തിൽ നിന്ന് താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്നും കന്നഡ ഭാഷയെ ഒരു തരത്തിലും താഴ്ത്തികെട്ടാനുള്ള ഉദ്ദേശം തനിക്ക് ഇല്ലായിരുന്നുവെന്നുമാണ് കമൽ ഹാസൻ കത്തിലൂടെ വിശദീകരിച്ചത്.
 
താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയും യഥാർത്ഥ വിഷയത്തിൽ നിന്ന് മാറുകയും ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കന്നഡ ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ച് ഒരു തർക്കമോ സംവാദമോ ഇല്ല. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഈ നാട്ടിലെ എല്ലാ ഭാഷകളുമായും ഉള്ള എന്റെ ബന്ധം ശാശ്വതവും ഹൃദയംഗമവുമാണ്. എല്ലാ ഇന്ത്യൻ ഭാഷകളുടെയും തുല്യമായ അന്തസ്സിനായി ഞാൻ എപ്പോഴും നിലകൊള്ളുകയും ഒരു ഭാഷ മറ്റൊന്നിന് മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിനെ എതിർക്കുകയും ചെയ്യുന്നു, കാരണം അത്തരം അസന്തുലിതാവസ്ഥ ഇന്ത്യൻ യൂണിയന്റെ ഭാഷാഘടനയെ ദുർബലപ്പെടുത്തുന്നു.
 
വിദ്വേഷത്തിന് ഞാൻ ഒരിക്കലും ഇടം നൽകിയിട്ടില്ല, ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്റെ വാക്കുകൾ ഉദ്ദേശിച്ച രീതിയിൽ സ്വീകരിക്കപ്പെടുമെന്നും, കർണാടകയോടും അവിടുത്തെ ജനങ്ങളോടും അവരുടെ ഭാഷയോടുമുള്ള എന്റെ നിലനിൽക്കുന്ന വാത്സല്യം അതിന്റെ യഥാർത്ഥ വെളിച്ചത്തിൽ തിരിച്ചറിയപ്പെടുമെന്നും ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. ഈ തെറ്റിദ്ധാരണ താൽക്കാലികമാണെന്നും നമ്മുടെ പരസ്പര സ്നേഹവും ബഹുമാനവും ആവർത്തിക്കാനുള്ള അവസരമാണെന്നും ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നുവെന്നും അദ്ദേഹം കത്തിൽ എഴുതി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍