ചുരുളി സിനിമയിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം തന്നില്ലെന്ന ജോജു ജോർജിന്റെ ആരോപണത്തിന് മറുപടി നൽകിയ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളി സിനിമാ വിവാദവുമായി ബന്ധപ്പെട്ട കുറിപ്പാണ് ഇത്. മൂന്ന് ദിവസത്തേക്ക് 50 ലക്ഷത്തോളം നൽകിയതിന്റെ തെളിവായിരുന്നു ലിജോ പങ്കുവെച്ചത്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
ചുരുളി എന്ന ചിത്രവുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമർശനങ്ങളായിരുന്നു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോജു ജോർജ് ഉന്നയിച്ചത്. ചുരുളി എന്ന ചിത്രത്തിന് തെറി ഇല്ലാത്ത ഒരു വേർഷനുണ്ടെന്നും തെറിയുള്ള പതിപ്പാണ് അവർ റിലീസ് ചെയ്തെന്നും ജോജു പറഞ്ഞു. താൻ ഇപ്പോൾ അത് ചുമന്നുകൊണ്ട് നടക്കുകയാണ്. തെറിയുള്ള പതിപ്പ് അവാർഡിനേ അയയ്ക്കൂ എന്നു പറഞ്ഞിരുന്നുവെന്നും അത് റിലീസ് ചെയ്യുന്നെങ്കിൽ പറയേണ്ട ഒരു മര്യാദയുണ്ടായിരുന്നുവെന്നും ജോജു ആരോപിച്ചിരുന്നു.
ഇതിന് മറുപടിയുമായി ലിജോ എത്തി. 'പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ', ലിജോ കുറിച്ചിരുന്നു.