പ്രയാഗയ്ക്ക് ക്ളീൻ ചിറ്റ്, ശ്രീനാഥ് ഭാസിക്ക് ആശ്വസിക്കാനായിട്ടില്ല, മുന്നിലുള്ളത് ഒരു കടമ്പ കൂടി

നിഹാരിക കെ എസ്

തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (12:05 IST)
കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിപ്പാർട്ടിക്കേസിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുയർന്നു വന്നിരുന്നു. എന്നാൽ, ഇരുവർക്കുമെതിരെ തെളിവുകളൊന്നുമില്ലെന്ന് വെളിപ്പെടുത്തുകയാണ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. ഇരുവരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
 
ആവശ്യമെങ്കിൽ മാത്രമേ ഇനി ഇവരെ ചോദ്യംചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. ഇരുവരെയും കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഒരു ടെലിവിഷൻ സീരിയൽ താരം ആ സമയത്ത് ഹോട്ടലിലുണ്ടായിരുന്നുവെങ്കിലും പാർട്ടിയിൽ പങ്കെടുക്കാനെത്തിയതല്ലെന്ന് വ്യക്തമായിട്ടുണ്ട്. ലഹരിപ്പാർട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഫൊറൻസിക് പരിശോധനാഫലം കിട്ടിയാലേ പറയാനാകൂ എന്നാണ് അദ്ദേഹം പറയുന്നത്. 
 
അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണത്തിൽ നിന്നും ശ്രീനാഥ് ഭാസി രക്ഷപ്പെട്ടെങ്കിലും മുഴുവനായും താരം സംശയനിഴലിൽ നിന്നും മാറിയെന്ന് പറയാനാകില്ല. ശ്രീനാഥ് ഭാസിയും പാർട്ടിയിൽ പങ്കെടുത്ത ഇടപ്പള്ളി സ്വദേശി ബിനു ജോസഫുമായുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നുണ്ടെന്നാണ് കമ്മിഷണർ വ്യക്തമാക്കുന്നത്. ഇത് കൂടി കടന്നുകിട്ടിയാൽ ശ്രീനാഥ് ഭാസിയെ പൂർണമായും ലിസ്റ്റിൽ നിന്നും ഒഴിവാക്കാനാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍