‘വിനയനെ സിനിമയില്‍ നിന്ന് നിഗ്രഹിക്കാനിറങ്ങിയ സംഘത്തിലെ അംഗമായിരുന്നു ഞാന്‍’ - ദിലീപിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ തുറന്നടിക്കുന്നു

ചൊവ്വ, 7 നവം‌ബര്‍ 2017 (18:58 IST)
സംവിധായകന്‍ വിനയനെ മലയാള സിനിമയില്‍ നിന്ന് നിഗ്രഹിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സംഘത്തിലെ അംഗമായിരുന്നു താന്‍ എന്ന് സംവിധായകന്‍ ജോസ് തോമസ്. പിന്നീട് തനിക്ക് തെറ്റുമനസിലായെന്നും കുറ്റബോധം തന്നെ വേട്ടയാടിയെന്നും ജോസ് തോമസ് പറഞ്ഞു.
 
വിനയന്‍ ഒരു ഭീകരവാദിയാണെന്നും സിനിമയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണെന്നുമാണ് ആ സംഘം പ്രചരിപ്പിച്ചത്. പിന്നീട് കാലം ചെന്നപ്പോള്‍ എനിക്കുമനസിലായി വിനയനാണ് ശരിയെന്ന്. അപ്പോള്‍ ഞാന്‍ ആ സംഘടനയുടെ എല്ലാ ഭാരവാഹിത്വവും ഒഴിഞ്ഞ് അതിനോട് വിടപറഞ്ഞു - വിനയന്‍റെ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന പുതിയ ചിത്രത്തിന്‍റെ പൂജയില്‍ പങ്കെടുത്ത് സംസാരിക്കവേ ജോസ് തോമസ് വെളിപ്പെടുത്തി.
 
സത്യസന്ധനായ ഒരു മനുഷ്യനെ ഏതൊക്കെ തരത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കാമോ അതൊക്കെ ചെയ്യുകയും സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നല്ലോ എന്ന കുറ്റബോധം എന്നെ വേട്ടയാടി. പിന്നീട് എന്‍റെ ഒരു സിനിമയ്ക്ക് ഒരു പ്രശ്നമുണ്ടായപ്പോള്‍ ഈ പറയുന്ന സംഘടനാ നേതാക്കളൊന്നും എന്‍റെ കൂടെ നിന്നില്ല. ഞാന്‍ അപ്പോള്‍ വിനയനെ പോയി കണ്ടു. ആ സന്ദര്‍ഭത്തില്‍ ശക്തിയുക്തം എനിക്കൊപ്പം നിന്നത് വിനയനായിരുന്നു - ജോസ് തോമസ് വെളിപ്പെടുത്തി.
 
ദിലീപിനെ നായകനാക്കി ഉദയപുരം സുല്‍ത്താന്‍, മായാമോഹിനി, ശൃംഗാരവേലന്‍ തുടങ്ങിയ വന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് ജോസ് തോമസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍