കന്യാമറിയത്തെ കണ്ട ലൂസിയ

സിസ്റ്റര്‍ ലൂസിയ - കന്യകാമറിയ ദര്‍ശനം ലഭിച്ചുവെന്ന്‌ ക്രൈസ്തവ സമൂഹം വിശ്വസിക്കുന്ന മൂന്ന്‌ ഇടയക്കുട്ടികളില്‍ അവസാനത്തെ അംഗമാണ്‌ സിസ്റ്റര്‍ ലൂസിയ. പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ വെച്ച്‌ കന്യാകാമറിയത്തിന്റെ ദര്‍ശനം ഉണ്ടായി എന്നാണ്‌ സിസ്റ്റര്‍ ലൂസിയ 1917ല്‍ അവകാശപ്പെട്ടത്‌.

ഫാത്തിമയിലെ ആരാധനാലയത്തിന്റെ ചുവടു പിടിച്ച്‌ ലോകമെങ്ങും ഫാത്തിമ നാഥയുടെ ആരാധനാലയങ്ങള്‍ ഉയര്‍ന്നുപൊങ്ങിയിട്ടുണ്ട്‌. കേരളത്തിലും അനേകം പള്ളികള്‍ ഫാത്തിമാ നാഥയുടെ പേരില്‍ അറിയപ്പെടുന്നുണ്ട്‌. കന്യകാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ട മെയ്‌ മാസമാണ്‌ കേരള ക്രൈസ്തവ സഭാസമൂഹം മാതാവിനെ ആരാധിക്കാന്‍ വണക്കമാസമായി ആചരിക്കുന്നത്‌.

റോമന്‍ കത്തോലിക്കാ സഭയിലുള്ള കര്‍മ്മലീത്താ പ്രേഷിത സമൂഹത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ലൂസിയയ്ക്ക്‌ 97 വയസ്സുണ്ടായിരുന്നു. മൂന്നു മാസമായി അസുഖം ബാധിച്ച്‌ കിടപ്പായിരുന്ന ലൂസിയ, ഞായറാഴ്ച ഉച്ചതിരിഞ്ഞാണ്‌ അന്തരിച്ചത്‌.

ലൂസിയയ്ക്കും ബന്ധുക്കളായ ജ-സീന്ത, ഫ്രാന്‍സിസ്‌ എന്നിവര്‍ക്കും 1917ലാണ്‌ കന്യകാമറിയം ദര്‍ശനം നല്‍കിയത്‌. ആറു പ്രാവശ്യമാണ്‌ ഇവരുടെ മുന്നില്‍ മറിയം പ്രത്യക്ഷപ്പെട്ടത്‌. മെയ്‌ മാസം തൊട്ട്‌ ഒക്‌ടോബര്‍ വരെ ഓരോ മാസത്തിലേയും 13-ാ‍ം തീയതിയാണ്‌ മറിയം പ്രത്യക്ഷപ്പെട്ടത്‌ എന്നാണ്‌ ഇവരുടെ അവകാശവാദം.



ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഓക്ക്‌ മരത്തില്‍ മാതാവ്‌ പ്രത്യക്ഷപ്പെട്ടതായാണ്‌ അവര്‍ കണ്ടത്‌. ആയിരക്കണക്കിന്‌ വിശ്വാസികള്‍ നോക്കി നില്‍ക്കെയാണ്‌ മറിയം ആറാം തവണ ദര്‍ശനം നല്‍കിയത്‌. കാഴ്ചക്കാരായി എത്തിയവര്‍ക്ക്‌ മാതാവിനെ ദര്‍ശിക്കാനായില്ലെങ്കിലും ആകാശത്ത്‌ അരങ്ങേറിയ അസാധാരണ പ്രതിഭാസങ്ങള്‍ അവര്‍ കണ്ടു വത്രേ.

ലോകമഹായുദ്ധവും റഷ്യയില്‍ ക്രൈസ്തവസഭയുടെ തിരിച്ചു വരവും ജേ-ാ‍ണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ നേര്‍ക്കുണ്ടായ വധശ്രമവും വരെ കന്യകാമറിയം ഇവര്‍ക്ക്‌ വെളിപ്പെടുത്തിക്കൊടുത്തുവെന്ന്‌ റോമന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നു.

മറിയത്തിന്റെ ദര്‍ശനമുണ്ടായി രണ്ടുവര്‍ഷത്തിനകം ജ-സീന്തയും ഫ്രാന്‍സിസും ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച്‌ മരിച്ചു. ലൂസിയ, കര്‍മ്മലീത്താ പ്രേഷിത സമൂഹത്തില്‍ അംഗമായി. ഹൃദയഹാരിയായ രണ്ട്‌ ഓര്‍മ്മക്കുറിപ്പുകള്‍ ലൂസിയയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കന്യകാമറിയത്തിന്റെ ദര്‍ശനമുണ്ടായ ഫാത്തിമയിപ്പോള്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ തീര്‍ത്ഥാടന കേന്ദ്രമാണ്‌. ഇപ്പോഴത്തെ മാര്‍പ്പാപ്പയായ ജേ-ാ‍ണ്‍ പോള്‍ രണ്ടാമന്‍ മൂന്നു പ്രാവശ്യം ഫാത്തിമയില്‍ എത്തുകയും സിസ്റ്റര്‍ ലൂസിയയെ സന്ദര്‍ശിക്കുകയും ചെയ്‌തിട്ടുണ്ട്‌. വധശ്രമത്തില്‍ നിന്ന്‌ താന്‍ രക്ഷപ്പെട്ടത്‌ ഫാത്തിമാനാഥയുടെ കാരുണ്യം കൊണ്ടാണെന്ന്‌ മാര്‍പ്പാപ്പ പറയുകയുണ്ടായിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക