ഹാസ്യത്തിന്‍റെ തമ്പുരാന്‍: അടൂര്‍ ഭാസി

ശരീരം കൊണ്ട് ഏറ്റവുമധികം അഭിനയിച്ച നടന്മാരില്‍ ഒരാളായിരിക്കും ഭാസി. സവിശേഷതയാര്‍ന്നതായിരുന്നു അദ്ദേഹത്തിന്‍റെ ശരീരഭാഷ.

1990 മാര്‍ച്ച് 29ന് ഈ പ്രതിഭാധനന്‍ ചിരിയരങ്ങില്‍ നിന്നും സിനിമകളില്‍ നിന്നും എന്നന്നേക്കുമായി പോയി മറഞ്ഞു.

ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ ,ചട്ടക്കാരി.ലങ്കാദഹനം, ഏപ്രില്‍ 18, നഗരമേ നന്ദി, ഉത്തരായനം, കാവ്യമേള, മുറപ്പെണ്ണ്, ഭാര്‍ഗ്ഗവീനിലയംകാട്ടുകുരങ്ങ് അമ്മയെ കാണാന്‍, കറുത്ത കൈ, വിരുതന്‍ ശങ്കു, ലോട്ടറി ടിക്കറ്റ്, സ്ഥാനാര്‍ത്ഥി സാറാമ്മ, കാട്ടുകുരങ്ങ്, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, കള്ളന്‍ പവിത്രന്‍, ധര്‍മ്മയുദ്ധം തുടങ്ങി എഴുന്നൂറോളം ചിത്രങ്ങളില്‍ ഭാസി പ്രത്യക്ഷപ്പെട്ടു.

ഭാസിയുടെ ജ്യേഷ്ഠന്‍ ചന്ദ്രാജിയും നടനായിരുന്നു. ചിത്രത്തില്‍ ആദിവാസി മൂപ്പനായി അഭിനയിച്ചത് ചന്ദ്രാജി ആയിരുന്നു. പത്മനാഭന്‍ നായര്‍ (മനോരമ), കൃഷ്ണനായര്‍ എന്നിവര്‍ സഹോദരന്മാരും ഓമനക്കുഞ്ഞമ്മ, രാജലക്ഷ്മിയമ്മ എന്നിവര്‍ സഹോദരിമാരുമാണ്. ചലച്ചിത്ര-നാടക നടന്‍ ബി. ഹരികുമാര്‍ അനന്തരവനാണ്.

മലയാള സിനിമയില്‍ ഹാസ്യത്തെ അടുക്കളയില്‍ നിന്ന് പൂമുഖത്തേക്ക് കൊണ്ടു വന്ന നടന്മാരില്‍ പ്രധാനിയാണ് അടൂര്‍ ഭാസി എന്ന കെ. ഭാസ്ക്കരന്‍ നായര്‍.

അടൂര്‍ഭാസി കേവലം ഹാസ്യനടനല്ല. ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനയ പ്രതിഭയാണ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ഗായകനും സംവിധായകനുമായിരുന്നു അദ്ദേഹം.



അടൂര്‍ഭാസിക്ക് മഹത്തായ പാരമ്പര്യമാണുള്ളത്. മലയാള നോവല്‍ സാഹിത്യത്തിന്‍റെ അമരക്കാരില്‍ ഒരാളായ സി.വി. രാമന്‍പിള്ള മുത്തച്ഛന്‍. മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടായ ഇ.വി. കൃഷ്ണപിള്ള അച്ഛന്‍. ഈ രണ്ട് പാരമ്പര്യവും ഭാസിയുടെ അഭിനയത്തെ പുഷ്കലമാക്കി.

പേര് അടൂര്‍ഭാസി എന്നാണെങ്കിലും ഭാസിയുടെ ചെറുപ്പം തിരുവനന്തപുരത്തായിരുന്നു. പഠിച്ചത് എം.ജി. കോളജില്‍. നാടകം കളിയും വേഷം കെട്ടും കൂട്ടുകാരെ പറ്റിക്കലുമൊക്കെയായി ഭാസി ജീവിതം ആഘോഷിച്ചു. റോസ്ക്കോട്ട് ഭവനത്തില്‍ കസിന്‍മാര്‍ ഇഷ്ടംപോലെ ഉണ്ടായിരുന്നു കൂട്ടിനായി.

ഇ.വി. കൃഷ്ണപിള്ളയുടെയും , സി.വിയുടെ മകള്‍ മഹേശ്വരി അമ്മയുടെയും നാലാമത്തെ സന്തതിയായിരുന്നു ഭാസി. അവിട്ടം നക്ഷത്രം. 1927ല്‍ ജനനം

നഗരത്തില്‍ സ്ത്രീവേഷം കെട്ടി നടന്ന ഭാസിയെ ഒരിയ്ക്കല്‍ പൊലീസ് പിടികൂടിയതാണ്. ഇങ്ങനെ നാടോടിയായി നടക്കേണ്ടെന്ന് കരുതി ഭാസിയെ ടെക്സ്റ്റൈല്‍ ടെക്നോളജി പഠിക്കാന്‍ വിട്ടു. പിന്നെ മധുരയിലൊരു കന്പനിയില്‍ ജോലിയും കിട്ടി.

തിരുവനന്തപുരത്തെ ആകാശവാണിയിലായി പിന്നെ ജോലി. അവിടെ ടി.എന്‍.ഗോപിനാഥന്‍നായരെ പരിചയപ്പെട്ടു. അദ്ദേഹത്തിന്‍റെ പത്രാധിപത്യത്തിലിറങ്ങിയ സഖി വാരികയില്‍ ജോലി ചെയ്തു. അക്കാലത്താണ് തിരുവനന്തപുരത്തെ അമച്വര്‍ നാടക സംഘങ്ങളായ മഹാരഥന്മാരായ നാടക നടന്മാരുമായും ഭാസി പരിചയപ്പെടുന്നത്.


പി.കെ. വിക്രമന്‍നായര്‍, ടി.ആര്‍. സുകുമാരന്‍ നായര്‍, ജഗതി എന്‍.കെ. ആചാരി, നാഗവള്ളി ആര്‍.എസ്. കുറുപ്പ് എന്നിവരോടൊപ്പം ഭാസി നാടകരംഗത്ത് പ്രവര്‍ത്തിച്ചു പോന്നു.

തിരമാലയാണ് ആദ്യ ചിത്രം. അതൊരു ചെറിയ വേഷമായിരുന്നു. 1965ല്‍ ചന്ദ്രതാരയുടെ മുടിയനായ പുത്രിനിലൂടെയാണ് വാസ്തവത്തില്‍ ഭാസിയുടെ വരവ്. പിന്നെ എത്രയെത്രയോ ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ താമസമാക്കി.

ജോണ്‍ അബ്രഹാമിന്‍റെ ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങളിലൂടെ ഭാസി നായകനായി. അതിലെ അഭിനയത്തിന് അവാര്‍ഡും ലഭിച്ചു. ചട്ടക്കാരിയിലെ മെക്കാനിക്ക് , ഏപ്രില്‍ 18 ലെ അഴിമതി നാറാപിള്ള എന്നിവ മികച്ച വേഷങ്ങളാണ്. നഗരമേ നന്ദി, ഉത്തരായനം, കാവ്യമേള, മുറപ്പെണ്ണ്, ഭാര്‍ഗ്ഗവീനിലയം എന്നിങ്ങനെ ഒട്ടേറെ മികച്ച വേഷങ്ങള്‍ ഭാസി അവതരിപ്പിച്ചിട്ടുണ്ട്.

കരിന്പനയിലും ഇതാ ഒരു മനുഷ്യനിലും വില്ലനായിരുന്നു. കൊട്ടാരം വില്‍ക്കാനുണ്ട്, ലങ്കാദഹനം തുടങ്ങിയ ചില ചിത്രങ്ങളില്‍ ഭാസി ഇരട്ട റോളുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നാലഞ്ച് സിനിമകളില്‍ അദ്ദേഹം പാടി. കടുവാ കള്ളക്കടുവാ (മറവില്‍ തിരിവ് സൂക്ഷിക്കുക), തള്ള് തള്ള് .... , ഒരു രൂപാ നോട്ടുകൊടുത്താല്‍ ഒരു ലക്ഷം കൂടെപ്പോരും (ലോട്ടറി ടിക്കറ്റ്), തലശ്ശേരി ധര്‍മ്മടം (കണ്ണൂര്‍ ഡീലക്സ്), ഓട്ടില്ല ഓട്ടില്ല കടുവാപെട്ടിക്കോട്ടില്ല (സ്ഥാനര്‍ത്ഥി സാറാമ്മ), വെളുത്തവാവിനും (ചക്രവാകം), നീയേ ശരണം (തെക്കന്‍ കാറ്റ്), മാന്യന്മാരേ മഹതികളേ (ശക്തി), പങ്കജദള നയനേ, ഇരട്ടത്തൂക്കം (കാട്ടുകുരങ്ങ്), ആനച്ചാല്‍ ചന്ത...(ആദ്യകിരണങ്ങള്‍ എന്നിവ ചില ഉദാഹരണം.





വെബ്ദുനിയ വായിക്കുക