അഞ്ചാം സി ബി ഐയ്ക്ക് കഥയായി, മമ്മൂട്ടി അയ്യരാകാന്‍ ഒരുങ്ങുന്നു!

വ്യാഴം, 21 ഫെബ്രുവരി 2013 (18:18 IST)
PRO
ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ - മലയാള സിനിമയില്‍ ചരിത്രം രചിച്ച സിനിമകള്‍. മമ്മൂട്ടി എന്ന മഹാനടന്‍റെ ഉജ്ജ്വല പ്രകടനം സാധ്യമായ ഈ സിനിമാപരമ്പരയിലെ അഞ്ചാം ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ കഥ തയ്യാറായിക്കഴിഞ്ഞു. ഏറെ സമയമെടുത്ത്, റിസര്‍ച്ച് ചെയ്ത് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കാനാണ് എസ് എന്‍ സ്വാമി തീരുമാനിച്ചിരിക്കുന്നത്.

ഈ വര്‍ഷം മുഴുവന്‍ സ്വാമി സി ബി ഐക്കായി നീക്കിവച്ചിരിക്കുകയാണ്. ഈ കാലയളവില്‍ മറ്റൊരു സിനിമയ്ക്കും എസ് എന്‍ സ്വാമിയുടെ തിരക്കഥ ലഭിക്കില്ല.

“ചിത്രത്തിന്‍റെ സബ്ജക്ടിലേക്ക് ഞങ്ങള്‍ ലാന്‍ഡ് ചെയ്തത് അടുത്ത സമയത്താണ്” - സ്വാമി വെളിപ്പെടുത്തി. നേരറിയാന്‍ സി ബി ഐ റിലീസാകുന്ന സമയത്തെ അപേക്ഷിച്ച് സാങ്കേതികമായി ഏറെ മാറിയ ഘട്ടത്തിലാണ് ഏവരും ജീവിക്കുന്നത്. ലോകം മുഴുവന്‍ ഒരു ചെറിയ മൊബൈലിലാക്കി കൊണ്ടുനടക്കുന്ന കാലം. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രതികളെ പിടിക്കുന്ന സേതുരാമയ്യരെ പുതിയ കാലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഈ സാങ്കേതിക വിപ്ലവം കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടുതന്നെ ചിത്രത്തിന് തിരക്കഥയെഴുതുക എന്നത് എസ് എന്‍ സ്വാമിക്ക് കടുത്ത വെല്ലുവിളി തന്നെയാണ്.

ബാബ കല്യാണിയാണ് എസ് എന്‍ സ്വാമി നല്‍കിയ അവസാനത്തെ ഹിറ്റ് ചിത്രം. അതിന് ശേഷം സ്വാമി രചിച്ച പോസിറ്റീവ്, രഹസ്യപ്പോലീസ്, സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്, ഓഗസ്റ്റ് 15, ലോക്പാല്‍ എന്നീ സിനിമകള്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇതിനിടയില്‍ ജനകന്‍ എന്നൊരു നല്ല സിനിമ അദ്ദേഹം എഴുതി. ആ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്തു. അതുമാത്രമായിരുന്നു ഒരാശ്വാസം.

സേതുരാമയ്യരുടെ സഹായികളായി വേഷമിട്ടവരില്‍ മുകേഷ് പുതിയ ചിത്രത്തിലും ഉണ്ടാകും. എന്നാല്‍ അപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാര്‍ പുതിയ സിനിമയില്‍ ഉണ്ടാകില്ല.

അടുത്ത പേജില്‍ - സേതുരാമയ്യര്‍ ജനിച്ച കഥ!

PRO
1988ല്‍ മമ്മൂട്ടിക്ക് പറ്റിയ ഒരു പൊലീസ് സ്റ്റോറിയാണ് എസ് എന്‍ സ്വാമിയും കെ മധുവും ആദ്യം ആലോചിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയത്തിന്‍റെ ഹാംഗോവറില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. ‘ഒന്ന് മാറ്റിപ്പിടിക്ക്’ എന്ന് കെ മധു ആവശ്യപ്പെട്ടപ്പോള്‍ സ്വാമി ഒരു കഥ എഴുതി. അതില്‍ ഒരു പൊലീസ് കഥാപാത്രമായിരുന്നു നായകന്‍.

“മമ്മൂട്ടി ആ സമയത്ത് ആവനാഴി എന്ന തകര്‍പ്പന്‍ ഹിറ്റ് കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ആ സിനിമയിലെ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവുമായി ഞങ്ങളുടെ സിനിമയിലെ കഥാപാത്രത്തെ ആളുകള്‍ താരതമ്യപ്പെടുത്തും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഒരു മാറ്റം ആവശ്യമായി വന്നത്. അതേ കഥ വ്യത്യസ്തമായ ഒരു രീതിയില്‍ അവതരിപ്പിക്കാമെന്ന് കരുതി” - അങ്ങനെയാണ് ‘അലി ഇമ്രാന്‍’ എന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ ജനിക്കുന്നത്.

മമ്മൂട്ടിയുടെ അടുത്ത് അലി ഇമ്രാന്‍റെ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ‘അലി ഇമ്രാന്‍ വേണ്ട, ഒരു ബ്രാഹ്മണ കഥാപാത്രം മതി’ എന്ന് പറയുന്നത്. അങ്ങനെ സേതുരാമയ്യരുണ്ടായി. കൈകള്‍ പിറകില്‍ കെട്ടിയുള്ള അയ്യരുടെ നടപ്പും നോട്ടവുമെല്ലാം മമ്മൂട്ടിയുടെ സംഭാവനയായിരുന്നു.

മുന്‍ എന്‍ ഐ എ ചീഫ് രാധാ വിനോദ് രാജുവാണ് സേതുരാമയ്യരെ രൂപപ്പെടുത്താന്‍ സ്വാമിക്ക് മാതൃകയായത്. ജനങ്ങള്‍ ഇപ്പോഴും സേതുരാമയ്യരെ ആവേശത്തോടെ ഓര്‍ക്കുകയും ഓരോ പുതിയ സിനിമകള്‍ ഇറങ്ങുമ്പോഴും അവ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.

എസ് എന്‍ സ്വാമി തന്നെ സാഗര്‍ എലിയാസ് ജാക്കിയെയും പെരുമാളിനെയുമൊക്കെ വീണ്ടും പരീക്ഷിച്ചെങ്കിലും സേതുരാമയ്യര്‍ക്ക് ലഭിച്ച വരവേല്‍പ്പ് അവര്‍ക്കാര്‍ക്കും ലഭിച്ചില്ല. അതും സേതുരാമയ്യരുടെ ജനപ്രീതിക്ക് ഉദാഹരണമാണ്.

വെബ്ദുനിയ വായിക്കുക