‘ആണുങ്ങളുടെ മൊത്തം വില കളഞ്ഞു’ - അതും പരസ്യമാക്കി!

ബുധന്‍, 30 മെയ് 2012 (16:20 IST)
PRO
സിനിമ മാര്‍ക്കറ്റിംഗിന്‍റെ കാര്യത്തില്‍ ഇന്ന് ആഷിക് അബു എന്ന സംവിധായകനെ വെല്ലാന്‍ മലയാള സിനിമയില്‍ മറ്റൊരാളില്ല. സോള്‍ട്ട് ആന്‍റ് പെപ്പറിലെ ‘ഒരു ദോശയുണ്ടാക്കിയ കഥ’ എന്ന ടാഗ് ലൈന്‍ തന്നെ ഉദാ‍ഹരണം. പിന്നീട് 22 ഫീമെയില്‍ കോട്ടയം പരസ്യതന്ത്രത്തിന്‍റെ ഏറ്റവും പുതിയ അടവുകള്‍ പരീക്ഷിച്ചു.

സിനിമയ്ക്കെതിരായ വിമര്‍ശനങ്ങള്‍ പോലും താന്‍ പരസ്യമാക്കി മാറ്റാറുണ്ടെന്ന് ആഷിക് അബു വ്യക്തമാക്കുന്നു. 22 ഫീമെയില്‍ കോട്ടയത്തിന്‍റെ ഇരുപത്തഞ്ചാം ദിവസത്തെ പോസ്റ്റര്‍ ജനിച്ചതിന് പിന്നില്‍ അങ്ങനെ ഒരു കഥയുണ്ട്.

“എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന നാടാണ് കേരളം‌. വിമര്‍ശനങ്ങളെ പോസിറ്റീവായി കാണണം. ‘22 എഫ്കെ’ കണ്ട ശേഷം തൃശൂരില്‍ നിന്ന്‌ ഒരാള്‍ വിളിച്ചു പറഞ്ഞു - 'നിന്‍റെ പടം കണ്ടു. പത്തു പൈസയ്ക്ക് കൊള്ളില്ല. നീ ആണുങ്ങളുടെ മൊത്തം വില കളഞ്ഞു’ എന്ന്. സിനിമയുടെ ഇരുപത്തഞ്ചാം ദിവസത്തെ പോസ്റ്ററില്‍ ഈ വാചകങ്ങളാണ് ഉപയോഗിച്ചത്. അങ്ങനെ ആ നെഗറ്റീവിനെ നമ്മള്‍ പോസിറ്റീവാക്കി മാറ്റി” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആഷിക് അബു വ്യക്തമാക്കി.

കേരളത്തിലെ യുവ തലമുറയ്ക്കു മലയാള സിനിമയോടു പുച്ഛമാണെന്നും ആഷിക് അബു പറയുന്നു. “കേരളത്തിലെ യുവ തലമുറയ്ക്കു മലയാള സിനിമയോടു പുച്ഛമാണ്. ഇന്‍റര്‍നെറ്റിന്‍റെ മുന്നിലിരുന്ന്‌ അവര്‍ ലോകമെമ്പാടുമുള്ള സിനിമകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. അവിടെയാണ്‌ നമ്മള്‍ പറഞ്ഞു പഴകിയ പഴംതൊലി കോമഡിയും മരംചുറ്റി പ്രേമവുമായി വീണ്ടുമെത്തുന്നത്” - ആഷിക് അബു വ്യക്തമാക്കുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടിയുടെയും ലാലിന്‍റെയും പ്രതിഭയല്ല ആവശ്യം!

PRO
ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ കേരളത്തില്‍ പലയിടത്തും നടക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയമാണെന്ന് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ആഷിക് അബു തുറന്നടിക്കുന്നു. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പലരും ചൂഷണം ചെയ്യുകയാണെന്നും ആഷിക് പറയുന്നു.

“ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരാണ്‌ മമ്മൂട്ടിയും മോഹന്‍ലാലും. പക്ഷേ, അവരുടെ പ്രതിഭയല്ല, മറ്റു പലതുമാണ്‌ ചൂഷണം ചെയ്യപ്പെടുന്നത്‌. സിനിമയോടു യാതൊരു ബന്ധമോ ആത്മാര്‍ഥതയോ ഇല്ലാത്ത ചിലരുടെ സ്വാര്‍ഥ താല്‍പര്യങ്ങളാണ് ഇന്ന് മലയാള സിനിമയെ നശിപ്പിക്കുന്നത്” - ആഷിക് അബു പറയുന്നു.

വെബ്ദുനിയ വായിക്കുക